ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം; കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല; ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍; എയ്ഡഡിനെ ഒഴിവാക്കി

ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍

Update: 2025-03-26 14:52 GMT
ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം; കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല;  ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍; എയ്ഡഡിനെ ഒഴിവാക്കി
  • whatsapp icon

തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍വ്വീസിലിരിക്കെ മരിക്കുമ്പോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകള്‍.

പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതില്‍ സര്‍വ്വീസ് സംഘടനകള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല. ആശ്രിത നിയമനം വേണ്ടാത്തവര്‍ക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും 18 വയസ്സു കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. .

ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത്. സംസ്ഥാന സര്‍വീസില്‍ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.

സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടാകില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടാകില്ല.

ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍, അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.

ജീവനക്കാരന്‍ മരണമടയുന്ന സമയത്തു വിവാഹിതരായ മകന്‍/മകള്‍ എന്നിവര്‍ അവര്‍ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യന്‍, ഒഴികെയുള്ള ആശ്രിതര്‍ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യന്‍ നിര്‍ദ്ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നല്‍കും. വിധവ/വിഭാര്യന്‍ എന്നിവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.

വിവാഹമോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ മക്കള്‍ ഉണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തുപുത്രി എന്ന മുന്‍ഗണനാക്രമത്തിലും അച്ഛന്‍/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരന്‍ എന്നിവര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.

കേന്ദ്ര / സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍ / ബാങ്കുകള്‍ (സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലോ റഗുലര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അര്‍ഹതയില്ല.

നിയമപരമായി ആദ്യ ഭാര്യ/ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് പുനര്‍ വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും അര്‍ഹതയുണ്ട്.

പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും.

ഓരോ തസ്തികയ്ക്കും പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയാറാക്കും. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് ഓപ്ഷന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉള്‍പ്പെടുത്തും. ഒരു സീനിയോറിറ്റി ലിസ്റ്റില്‍ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകര്‍ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, പ്രസ്തുത ലിസ്റ്റുകളില്‍ നിന്നും ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

നേരിട്ടുളള നിയമനം നിയമന രീതിയായിട്ടുള്ള സബോര്‍ഡിനേറ്റ് സര്‍വീസിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സര്‍വീസ്, പാര്‍ട്ട് ടൈം കണ്ടിജന്റ് സര്‍വീസുകളിലെ തസ്തികകളിലേയ്ക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്.

എല്ലാ വകുപ്പുകളിലേയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ലാസ് III, ക്ലാസ് IV, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തിക ഉള്‍പ്പെടെയുള്ള എന്‍ട്രി കേഡര്‍ തസ്തികകളുടെയും ഒഴിവുകളുടെ നിര്‍ദിഷ്ട എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവെയ്ക്കണം.

ഒരു തസ്തികയില്‍ ഒന്നിലധികം നിയമന രീതികള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വച്ചിട്ടുളള ഒഴിവുകളില്‍ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ കുറവ് ചെയ്യേണ്ടത്. ഇപ്രകാരം ആശ്രിത നിയമനത്തിനായി മാറ്റിവയ്‌ക്കേണ്ട തസ്തികകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തി, പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

ഹെഡ്ക്വാര്‍ട്ടറില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളില്‍ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്തികകളില്‍ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം.

ഓരോ തസ്തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാക്കുന്നത്.

അപേക്ഷകന്‍ 18 വയസ്സോ അതിനു മുകളിലോ ഉളളയാളാണെങ്കില്‍ ജീവനക്കാരന്‍ മരണമടഞ്ഞ തീയതി മുതല്‍ മൂന്ന് വര്‍ഷത്തിനകവും, അപേക്ഷകന്‍ 18 വയസ്സിന് താഴെയുള്ള ആളാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായി മൂന്ന് വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിക്കണം.

വിധവ/വിഭാര്യന്‍ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സര്‍ക്കാര്‍ ജീവനക്കാരന്റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാര്‍ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പല്‍ കണ്ടിജന്റ് സര്‍വീസിലെ ഫുള്‍ടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. അപേക്ഷകര്‍ക്ക് വിരമിക്കല്‍ പ്രായം വരെ നിയമനം നല്‍കും.

Tags:    

Similar News