ഓരോ മിനിട്ടിലും മിന്നല്‍ പോലെ പാഞ്ഞടുത്ത സ്രാവുകള്‍; മരണവെപ്രാളത്തില്‍ രക്ഷപ്പെടാനായി കൂട്ടുകാരുടെ മൃതദേഹങ്ങള്‍ സ്രാവുകള്‍ക്ക് എറിഞ്ഞുകൊടുത്ത് നാവികര്‍; ജീവനുള്ളവരെയും പിടികൂടി സ്രാവുകള്‍; കടല്‍ മുഴുവന്‍ ചോരക്കളം; രണ്ടാം ലോകമഹായുദ്ധ കാലത്തെ കപ്പല്‍ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
രണ്ടാം ലോകമഹായുദ്ധ കാലത്തെ കപ്പല്‍ ദുരന്തത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ഇന്ത്യാനാപോളിസ്: രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ ഒരു കപ്പല്‍ ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയാണ്. ശത്രുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് മുങ്ങിത്താഴ്ന്ന യുദ്ധക്കപ്പലിലെ പല ജീവനക്കാരും സ്രാവുകള്‍ക്ക് ഇരയായത് സംഭവത്തിന്റെ ഭീകരത വീണ്ടും വര്‍ദ്ധിപ്പിക്കുന്നതാണ്.
1945 ലാണ് സംഭവം നടന്നത്. അമേരിക്കന്‍ നാവികസേനയുടെ കപ്പലായ യു.എസ്എസ് ഇന്ത്യാനാപോളിസ് ഒരു അതിപ്രധാനമായ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. ഹിരോഷിമയില്‍ വര്‍ഷിക്കുന്നതിനായി തയ്യാറാക്കുന്ന അണുബോംബിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സാന്‍ഫ്രന്‍സിസ്‌കോയില്‍ നിന്നും ടിനിയാന്‍ എന്ന ചെറുദ്വീപില്‍ എത്തിച്ചതിന് ശേഷം മടങ്ങുകയായിരുന്നു നാവികസംഘം.
1945 ജൂലൈ 30ന് രാത്രി ഫിലിപ്പൈന്‍സിന്റെ തീരത്ത് കൂടി കടന്നു പോകുകയായിരുന്നു അവര്‍. ആയിരത്തിലധികം സൈനികരാണ് ഈ പടക്കപ്പലില്‍ ഉണ്ടായിരുന്നത്. പെട്ടെന്നാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്. പന്ത്രണ്ട് മിനിട്ടിനകം ആ കൂറ്റന്‍ കപ്പല്‍ കടലില്‍ താണു. ജപ്പാന്‍കാരാണ് കപ്പല്‍ ആക്രമിച്ചത്. കപ്പലിലെ ലൈഫ് ബോട്ടുകളോ ലൈഫ് ജാക്കറ്റുകളോ കൃത്യമായി എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.യുദ്ധകാലമായത് കൊണ്ട് തന്നെ ഇത്തരം സുപ്രധാന ദൗത്യത്തിനായി പോകുന്ന കപ്പലുകള്‍ക്ക് അകമ്പടിയായി പടക്കപ്പലുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യാനാപോളിസിന് അകമ്പടി ഇല്ലായിരുന്നു. ജപ്പാന്റെ അന്തര്‍വാഹിനികള്‍ രണ്ട് ടോര്‍പ്പിഡോകളാണ് കപ്പലിന് നേര്‍ക്ക് പ്രയോഗിച്ചത്.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട എഡ്ഗാര്‍ ഹാരെല്‍ എന്ന നാവികന്‍ എഴുതിയ ഔട്ട ഓഫ് ദി ഡെപ്ത്സ് എന്ന പുസ്തകത്തിലാണ് അപകടത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്. പൊട്ടിത്തെറിയുടെ ശബ്ദവും രക്തത്തിന്റയും മനുഷ്യ മാംസം കരിഞ്ഞതിന്റെ മണവും മനസിലാക്കി വന്‍തോതിലാണ് സ്രാവുകള്‍ ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തുന്നതാണ് ഇവര്‍ കാണുന്നത്. ആദ്യം മൃതദേഹങ്ങള്‍ കടിച്ചുവലിച്ച സ്രാവുകള്‍
പിന്നീട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട നാവികര്‍ക്ക് നേരേ തിരിഞ്ഞു.
അപകടം നടന്ന സ്ഥലം സ്രാവുകളുടെ വലിയൊരു താവളമാണെന്ന് നാവികര്‍ക്ക് പെട്ടെന്ന് മനസിലായി. ഓരോ മിനിട്ടിലും മിന്നല്‍ പോലെ പാഞ്ഞടുക്കുന്ന സ്രാവുകള്‍ ഓരോ നാവികരെയായി പിടികൂടുക ആയിരുന്നു. സ്രാവുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നാവികര്‍ ചെയ്തത് തങ്ങളുടെ മരിച്ച സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ അവയ്ക്ക് ഇട്ടുകൊടുക്കുക എന്നതായിരുന്നു.
എന്നാല്‍ സ്രാവുകളാകട്ടെ രക്ഷപ്പെട്ടവരെ പിടികൂടാന്‍ തുടങ്ങി.
നൂറുകണക്കിന് സ്രാവുകളാണ് തങ്ങളുടെ നേരേ എത്തിയതെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു നാവികന്‍ പില്‍ക്കാലത്ത് വിവരിച്ചത്. ഓരോരുത്തരേയും സ്രാവുകള്‍ പിടികൂടുന്നതിന് പിന്നാലെ വെള്ളത്തില്‍ ചുവപ്പ് നിറം പരക്കുന്നത് ഞെട്ടലോടേയാണ് പലരും കണ്ടു നിന്നത്. ആക്രമണത്തില്‍ നിന്് രക്ഷപ്പെട്ടവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞു. ചിലരാകട്ടെ കടല്‍ വെള്ളം കുടിച്ചു. അതിനിടയില്‍ വലിയൊരു
മഴ പെയ്തത് കാരണം പലര്‍ക്കും കുടിക്കാന്‍ മഴവെള്ളം കിട്ടി. ചില നാവികര്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായതും സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി.
തുടര്‍ന്ന് നാല് പകലും നാല് രാത്രിയും സ്രാവുകള്‍ ആക്രമണം തുടര്‍ന്നു. നാല് ദിവസത്തിന് ശേഷം അതു വഴി കടന്നു പോയ ഒരു നേവി വിമാനമാണ് ഈ കാഴ്ച കണ്ടത്. പിന്നീടാണ് ഇവരെ രക്ഷിക്കാന്‍ അമേരിക്കന്‍ നാവികസേനയുടെ കപ്പലുകകള്‍ എത്തുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന 1196 പേരില്‍ രക്ഷപ്പെട്ടത് 316 പേര്‍ മാത്രം.
ഇന്ത്യാനാപോളിസിന്റെ അവശിഷ്ടങ്ങള്‍ 70 വര്‍ഷത്തോളം കടലിനടിയില്‍ തന്നെ കിടന്നിരുന്നു. സംഭവത്തെ ആസ്പദമാക്കി 2016 ല്‍ യു.എസ്.എസ് ഇന്ത്യാനാപോളിസ് മെന്‍ ഓഫ് കറേജ് എന്ന സിനിമയും പുറത്തു വന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്രാവാക്രമണമാണ് ഇന്ത്യാനാപോളിസിലെ യാത്രക്കാര്‍ക്ക് നേരേ ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്.