അധ്യാപകനായും നെല്ലുണക്കുന്ന തൊഴിലാളിയായും ഹോട്ടല്‍ സപ്ലയറായും ജോലി ചെയ്തു; ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പിജി; വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ബിഎഡ്; പോരാത്തതിന് എംബിഎയും സോഫ്റ്റ് വെയര്‍ ഡിപ്ലോമയും; കേരളത്തില്‍ തൂക്കുകയര്‍ കാത്തുകിടക്കുന്നവരില്‍ ഏറ്റവും വിദ്യാ സമ്പന്നന്‍; രാജേന്ദ്രനെ കൊടും ക്രിമിനലാക്കിയത് ഓണ്‍ലൈന്‍ ട്രേഡിങ്ങ് ഭ്രമമോ?

Update: 2025-04-25 02:34 GMT

തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെ കൊന്ന കേസിലെ പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ കേരളത്തില്‍ തൂക്കുകയര്‍ കാത്ത് കിടക്കുന്ന ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള കുറ്റവാളിയായി രാജേന്ദ്രന്‍ മാറും. വിനീതയെ കൊല്ലും മുമ്പ് തമിഴ്‌നാട്ടില്‍ കുടുംബത്തിലെ 3 പേരെയും കൊലപ്പെടുത്തിയ ചരിത്രം ഇയാള്‍ക്കുണ്ട്. ഇത് കൂടി പരിഗണിച്ചാണ് തമിഴ്‌നാട് തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രന് (42) വധശിക്ഷ നല്‍കുന്നത്. അധ്യാപകനായും നെല്ലുണക്കുന്ന തൊഴിലാളിയായും ഹോട്ടല്‍ സപ്ലയറായും ജോലി ചെയ്തു ചരിത്രമാണ് ഇയാളുടേത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പണം നിക്ഷേപിക്കുന്നതിനായിരുന്നു കൊലപാതക പരമ്പര. ഇടത്തരം കുടുംബത്തില്‍ ജനിച്ച രാജേന്ദ്രനെ മെരിന്‍ എന്നാണ് വീട്ടുകാര്‍ വിളിച്ചിരുന്നത്. വിനീതയെ കൊന്ന് മാല തട്ടാന്‍ ശ്രമിച്ചതും ഓണ്‍ലൈന്‍ ട്രെഡിങ്ങിന് പണം കണ്ടെത്താന്‍ ആയിരുന്നു. അമ്പലംമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണം സ്വദേശിനി വിനീത(38)യെ കൊലപ്പെടുത്തിയ കേസ് ഏറെ ഞെട്ടലായി മാറിയ സംഭവമാണ്.

70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചപ്പോള്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും അല്ലെങ്കില്‍ ഇനിയും കൊലപാതകം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. പതിയുടെ വാദങ്ങള്‍ ഇവയായിരുന്നു. 70 വയസുള്ള അമ്മയെ നോക്കണം , പൊലീസിനെ ഭയന്നു സഹോദരനും സഹോദരിയും അമ്മയെ സഹായിക്കില്ല, എയ്ഡ്സ് രോഗികളെ ശിശ്രൂഷിക്കുമായിരുന്നു, ഉന്നത വിദ്യാഭ്യാസമുള്ള താന്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്നു, അഭിഭാഷകന്‍ ആകണമെന്നും പാവങ്ങള്‍ക്ക് നിയമസഹായം നല്‍കണമെന്നും അറിയിച്ചു. പശ്ചാത്താപം ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു തെറ്റും ചെയ്യാത്തതുകൊണ്ടു പശ്ചാത്താപമില്ലെന്നും ഇവിടെയല്ലെങ്കില്‍ ഉയര്‍ന്ന കോടതിയില്‍ നിന്നും നിരപരാധിയാണെന്നു തെളിയുമെന്നും വാദിച്ചു. ഇതും ഒരു കുറ്റവാളിയും വിചാരണ കോടതിയില്‍ എടുക്കാത്ത നിലപാടായിരുന്നു.

തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍നിന്നു വിദൂര വിദ്യാഭ്യാസം വഴി ബിഎഡും ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എംഎയും നേടിയിട്ടുണ്ട് ഈ കുറ്റവാളി. കുറച്ചുകാലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി. പിന്നീട് എംബിഎയും സോഫ്റ്റ്വെയര്‍ ഡിപ്ലോമയും നേടി. കുട്ടിക്കാലത്ത് ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായാണ് രാജേന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് കൊടു ക്രിമിനലായി മാറുകയും ചെയ്തു. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. ഓണ്‍ ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കൊലപാതകങ്ങള്‍ ചെയ്തിരുന്നത്. സമാനരീതിയില്‍ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്. അതുകൊണ്ട് തന്നെ പ്രതിയുടെ വിദ്യാഭ്യാസ യോഗത്യകളൊന്നും കണക്കിലെടുക്കാതെ കടുത്ത ശിക്ഷയിലേക്ക് കോടതി കടക്കുകയും ചെയ്തു.

സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് വനീത കടയിലെത്തിയത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ ഫോറന്‍സിക് വിദഗ്ദരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയില്‍ വിസ്തരിച്ചിരുന്നു. വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുര്‍ക്കട സിഐവി സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പൊലീസ്, പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വര്‍ണമാല കണ്ടെടുത്തിരുന്നു.

2022 ഫെബ്രുവരി ആറിന് രാവിലെ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ വളര്‍ത്തി വലുതാക്കുന്നതിന് വേണ്ടിയാണ് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്. പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളാണ് നിര്‍ണ്ണായകമായത്. പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഇതെല്ലാം കേസ് തെളിയുന്നതില്‍ നിര്‍ണ്ണായകമായി.

എഴുപതുവയസുള്ള അമ്മയെ നോക്കണമെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി പരിഗണിച്ചില്ല പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. കഴിഞ്ഞ10 ന് പ്രതി കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവര്‍ച്ച (397) തെളിവ് നശിപ്പിക്കല്‍ (201) എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News