'നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാര്‍; പാകിസ്ഥാന് അവകാശപ്പെട്ട സിന്ധു നദിജലം തടയാന്‍ ശ്രമിച്ചാല്‍ പൂര്‍ണ ശക്തിയോടെ മറുപടി നല്‍കും'; പാക്കിസ്ഥാന്‍ മന്ത്രിമാരുടെ പ്രകോപനത്തിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം വെടിഞ്ഞ് പാക്ക് പ്രധാനമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ മൗനം വെടിഞ്ഞ് പാക്ക് പ്രധാനമന്ത്രി

Update: 2025-04-26 12:05 GMT

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പാക്കിസ്ഥാന്‍ ബന്ധം തെളിവുകളോടെ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് കനത്ത തിരിച്ചടിയായതോടെ നിഷ്പക്ഷ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. 'നിഷ്പക്ഷവും സുതാര്യവുമായ' ഏതൊരു അന്വേഷണത്തിനും പാക്കിസ്ഥാന്‍ തയ്യാറാണ് 'ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക്ക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. 'പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തം ഈ നിരന്തരമായ കുറ്റപ്പെടുത്തല്‍ ഇന്ത്യയുടെ കളികളുടെ മറ്റൊരു ഉദാഹരണമാണ്, ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണ്', ഷെഹബാസ് ഷെരീഫ് പറഞ്ഞു.

പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാനു ബന്ധമുണ്ടെന്ന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന്റെ നിര്‍ണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെ പാക്കിസ്ഥാന്‍ പ്രതിരോധത്തിലായിരുന്നു. ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളിലും ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി സംബന്ധിച്ചും പാക് പ്രധാനമന്ത്രി പ്രതികരിച്ചു.

ജലം പാകിസ്താന്റെ ഒരു സുപ്രധാന ദേശീയ താല്‍പ്പര്യമാണ്, എന്ത് വിലകൊടുത്തും എല്ലാ സാഹചര്യങ്ങളിലും അതിന്റെ ലഭ്യത സംരക്ഷിക്കപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഷഹബാസ് പറഞ്ഞു. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂര്‍ണ്ണ ശക്തിയോടെ മറുപടി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിന്ധു നദി പാകിസ്ഥാന്റെ ജീവനാഡിയാണെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ആവശ്യത്തിനായുള്ള ജലത്തിന്റെ 80 ശതമാനം സിന്ധു നദിയില്‍ നിന്നാണ്. മാത്രമല്ല ജലവൈദ്യുതിയുടെ മൂന്നിലൊന്ന് സിന്ധു നദീതടത്തിലെ വെള്ളത്തെ ആശ്രയിച്ചിരിക്കുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെയും അതിന്റെ പ്രദേശിക സമഗ്രതയെയും സംരക്ഷിക്കാന്‍ സായുധസേന പൂര്‍ണ്ണമായും പ്രാപ്തരും സജ്ജരുമാണെന്നനും പാക് പ്രധാനമന്ത്രി പറഞ്ഞു. 'സൈന്യത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കും. സമാധാനമാണ് നമ്മുടെ മുന്‍ഗണന. പക്ഷേ, അത് ഞങ്ങളുടെ ബലഹീനതയായി കണക്കാക്കരുത്', ഷഹബാസ് പറഞ്ഞു.

പാക്കിസ്ഥാനിലേക്ക് ഒരു തുള്ളി വെള്ളംപോലും പോകുന്നില്ലെന്നുറപ്പാക്കാനാവശ്യമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനായി ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ മരവിപ്പിക്കല്‍ സാധ്യമാക്കുന്നതിനായി ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മൂന്ന് പദ്ധതികളാണ് പരിഗണിക്കുന്നത്. നദികളിലെ അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കും. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചു.

സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കല്‍ തീരുമാനം ഇതിനകം പാക്കിസ്ഥാനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കരാര്‍ മരവിപ്പിക്കുന്നതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കമ്മിഷണര്‍മാരുടെ യോഗങ്ങള്‍, ഡേറ്റ കൈമാറ്റം, പുതിയ പദ്ധതി തുടങ്ങുന്നതിന് മുന്‍കൂര്‍ നോട്ടീസ് തുടങ്ങി കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മരവിപ്പിക്കുകയാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കരാര്‍ മരവിപ്പിക്കുന്നതോടെ നദികളില്‍ പാക്കിസ്ഥാന്റെ സമ്മതമില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാനാവുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

പഹല്‍ഗാമിലെ ഭീകര ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവാണെന്നും ഈ ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും കടുത്ത ശിക്ഷ കിട്ടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രതികരിച്ചിരുന്നു. അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്ത തിരിച്ചടി നല്‍കുമെന്നാണ് നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. ബിഹാറിലെ മധുബനിയില്‍ ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിലായിരുന്നു മോദിയുടെ മുന്നറിയിപ്പ്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മൗനപ്രാര്‍ത്ഥനയിലൂടെ ആദരം അര്‍പ്പിച്ച ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഭീകരര്‍ എവിടെപ്പോയി ഒളിച്ചാലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യ ഒറ്റക്കെട്ടായി ആക്രമണത്തില്‍ രോഷം പ്രകടപ്പിക്കുകയാണ്. ബാക്കിയുള്ള ഭീകരവാദികളെ കൂടി മണ്ണില്‍ മൂടാന്‍ സമയമായിയെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. തീവ്രവാദികളെയും പിന്തുണയ്ക്കുന്നവരെയും ഇന്ത്യ പിന്തുടര്‍ന്ന് ശിക്ഷിക്കും. ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കാന്‍ ഒരിക്കലും തീവ്രവാദത്തിന് കഴിയില്ല. തീവ്രവാദത്തിന് ശിക്ഷ ഉറപ്പാണ്. നീതി നടപ്പായെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തും. ഈ ലക്ഷ്യത്തിനായി രാജ്യം ഒറ്റക്കെട്ടാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമാണ്. 140 കോടി ഭാരതീയരുടെ നിശ്ചയദാര്‍ഢ്യം മാത്രം മതി, തീവ്രവാദികളുടെ തലതൊട്ടപ്പന്മാരുടെ നട്ടെല്ല് തകര്‍ക്കാനെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News