നൂര്‍ഖാനിലേയും മുരിദിലേയും റഫീഖിയിലേയും വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍; പാക്കിസ്ഥാന്റെ എട്ടു നഗരങ്ങളെ കത്തിച്ച് ഇന്ത്യന്‍ മിസൈലുകള്‍; ഇസ്ലാമാബാദും ലഹോറും ഉള്‍പ്പെടെ അഞ്ച് പാക്കിസ്ഥാന്‍ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്; ഭയന്നു വിറച്ച് പാക്കിസ്ഥാന്‍

Update: 2025-05-10 01:38 GMT

നൂര്‍ഖാനിലേയും മുരിദിലേയും റഫീഖിയിലേയും വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍; പാക്കിസ്ഥാന്റെ എട്ടു നഗരങ്ങളെ കത്തിച്ച് ഇന്ത്യന്‍ മിസൈലുകള്‍; ഇസ്ലാമാബാദും ലഹോറും ഉള്‍പ്പെടെ അഞ്ച് പാക്കിസ്ഥാന്‍ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്; ഭയന്നു വിറച്ച് പാക്കിസ്ഥാന്‍

കറാച്ചി: തിരിച്ചടി കിട്ടിയെന്ന് സമ്മതിക്കേണ്ട അവസ്ഥയിലേക്ക് പാക്കിസ്ഥാന്‍. പാക് സൈനിക താവളങ്ങളില്‍ ആക്രമണം പാക്കിസ്ഥാന്‍ തന്നെ സ്ഥിരീകരിച്ചു. നൂര്‍ ഖാന്‍, മുരിദ്, റഫീഖി വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക്കിസ്ഥാന്റെ എട്ട് നഗരങ്ങളില്‍ ഇന്ത്യന്‍ മിസൈല്‍ വീണെന്നാണ് സൂചന.

ഇസ്ലാമാബാദും ലഹോറും ഉള്‍പ്പെടെ അഞ്ച് പാക്കിസ്ഥാന്‍ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഇസ്ലാമാബാദ്, ലഹോര്‍, ഷോര്‍കോട്ട്, ഝാങ്, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍കോട്ടിലെ റഫീഖി വ്യോമതാവളത്തിനു സമീപം സ്‌ഫോടനം നടന്നതായാണ് വിവരം. റാവല്‍പിണ്ടി വ്യോമതാവളത്തില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതായും പാക്കിസ്ഥാന്‍ സൈന്യം ആരോപിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തിരിച്ചടി ശക്തമാക്കിയ സാഹചര്യത്തില്‍ സൈന്യം വാര്‍ത്താസമ്മേളനം പ്രഖ്യാപിച്ചെങ്കിലും പിന്നീട് മാറ്റി.

അതേസമയം സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളയച്ചു. വെള്ളിയാഴ്ച ഇന്ത്യയിലെ 26 നഗരങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണ ശ്രമമുണ്ടായി. ജമ്മു കാഷ്മീരിലെ ബാരാമുള്ള മുതല്‍ ഗുജറാത്തിലെ ഭുജ് വരെയുള്ള സ്ഥലങ്ങളില്‍ ഡ്രോണുകളെത്തിയെന്ന് സേനാ വിഭാഗങ്ങള്‍ അറിയിച്ചു. ഇതിനുള്ള തിരിച്ചടിയാണ് പാക്കിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയത്. ഇത് കിറുകൃത്യമായിരുന്നു. രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ ഒമ്പത് ഡ്രോണുകളും ബാര്‍മറില്‍ ഒരു ഡ്രോണും ഇന്ത്യ വെടിവെച്ചിട്ടു. അമൃത്സറിലെ വിവിധയിടങ്ങില്‍ പതിനഞ്ചോളം ഡ്രോണുകളെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക് ആക്രമണങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ജമ്മു കാഷ്മീരിലെ സാംബ, രജൗരി, ജമ്മു മേഖലകളിലും പഞ്ചാബിലെ പത്താന്‍കോട്ട്, അമൃത്സര്‍ മേഖലകളിലും പാക് ഡ്രോണുകളെത്തി. വടക്കന്‍ കാഷ്മീരിലെ കുപ്വാര, സാംബ, പൂഞ്ച്, ഉറി മേഖലകളില്‍ കനത്ത വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകയോഗം വിളിച്ചുചേര്‍ത്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ കര, വ്യോമ, നാവികസേനകളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങള്‍ക്കുനേരെയായിരുന്നു വെള്ളിയാഴ്ച പാക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ഇന്ത്യയിലെ 26-ഓളം നഗരങ്ങള്‍ ലക്ഷ്യമിട്ടതായാണ് വിവരം. അവന്തിപ്പോരയിലെ വ്യോമതാവളമടക്കം പാക് ലക്ഷ്യമിട്ടുവെങ്കിലും ഇന്ത്യ ആ ശ്രമങ്ങളെ നിര്‍വീര്യമാക്കി. മൂന്നിടങ്ങളില്‍ ജനവാസമേഖലയില്‍ ഡ്രോണുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഫിറോസ്പുരില്‍ ഡ്രോണ്‍ പതിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആക്രമങ്ങളെ ഇന്ത്യ പ്രതിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടയിടങ്ങളില്‍ വലിയ സ്ഫോടനശബ്ദങ്ങള്‍ കേട്ടതായും വിവരമുണ്ട്.

അതിനിടെ പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ നീക്കം. ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ലെന്നാണ് നിര്‍ദേശം. നോട്ടീസ് ടു എയര്‍മെന്‍ പുറത്തിറക്കി. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരം നിര്‍ദേശം ഒരു രാജ്യം പുറപ്പെടുവിക്കുക. അതിനിടെ പാക് സൈനിക താവളങ്ങളില്‍ ആക്രമണം നംടന്നുവെന്നും പിന്നില്‍ ഇന്ത്യയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. നൂര്‍ ഖാന്‍, മുരിദ്, റഫീഖി വ്യോമത്താവളങ്ങള്‍ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി.

Similar News