ആദ്യം ലക്ഷ്യമിട്ടത് നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താന്‍; മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കി കത്തിച്ചു; പ്രചോദനമായി സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന വീഡിയോ ഗെയിമും; തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മി പരീക്ഷണവും; നാല് കൊലകുറ്റം വെവ്വേറെ തെളിയിച്ച് പൊലീസ് അന്വേഷണം; നന്തന്‍കോട് കൂട്ടക്കൊല കേസില്‍ നീതി നടപ്പാകുമ്പോള്‍

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ നീതി നടപ്പാകുമ്പോള്‍

Update: 2025-05-13 08:46 GMT

തിരുവനന്തപുരം: നന്തന്‍കോട്ട് കുടുംബാംഗങ്ങളായ നാലുപേരെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ലക്ഷംരൂപ പിഴയും നല്‍കണം. പ്രതിക്കെതിരേ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കോടതി വിധിച്ചു. ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. ജീവപര്യന്തം തടവ് കൂടാതെ വീട് കത്തിച്ചതിനും തെളിവ് നശിപ്പിക്കലിനുമായി എട്ട് വര്‍ഷം അധിക തടവും കേഡല്‍ അനുഭവിക്കണം. കൊലപാതകത്തിനും മറ്റു കുറ്റങ്ങള്‍ക്കുമെല്ലാമായിട്ടാണ് 15 ലക്ഷം രൂപ പിഴ. ഇത് അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് നല്‍കേണ്ടത്.

നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കുടുംബത്തോട് തോന്നിയ വിരോധത്താല്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തില്‍ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിരുന്നു. തെളിവ് നശിപ്പിച്ചതും, വീട് തീ വച്ചതും തെളിഞ്ഞിരുന്നു.

2017 ഏപ്രില്‍ എട്ടിനാണ് ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേഡല്‍ ജിന്‍സന്‍ രാജ, മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും അതിദാരുണമായി കൊലപ്പെടുത്തി എന്നാണു കേസ്.

തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ജീനിന്റെയും കരോലിന്റെയും മൃതദേഹങ്ങള്‍ പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു. രാജയുടെ ശരീരം ഭാഗികമായി കത്തിയിരുന്നു. മഴു ഉപയോഗിച്ചു തലയ്ക്കു വെട്ടിയാണ് പ്രതി രാജയെ കൊന്നതെന്നാണ് പൊലീസ് നിഗമനം. ശരീരത്തിലെ ഒന്‍പതു മുറിവുകളില്‍ ഏഴെണ്ണം തലയോട്ടിയിലായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു പരുക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണു കേഡലിനെതിരെ ചുമത്തിയത്.

കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കിയശേഷം കത്തിക്കുകയായിരുന്നു. നന്തന്‍കോട്ടുനിന്നാണ് പ്ലാസ്റ്റിക് ഷീറ്റും ഡെറ്റോളും മറ്റും പ്രതി വാങ്ങിയത്. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെ തീ ആളിപ്പടര്‍ന്ന് പ്രതിക്കും പൊള്ളലേറ്റിരുന്നു. തുടര്‍ന്നു മൃതദേഹങ്ങള്‍ വീടിനുള്ളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ചു പ്രതി ചെന്നൈയിലേക്കു രക്ഷപ്പെട്ടു. പ്രതിയെ പിടികൂടുമ്പോള്‍ പൊള്ളലേറ്റ 31 പാടുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.

അറസ്റ്റിലായശേഷം പ്രതി നിരന്തരം മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരെ വലച്ചിരുന്നു. പ്ലസ് ടു മാത്രം പാസായ കേഡലിനു വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ പിതാവില്‍നിന്ന് അവഗണന നേരിട്ടിരുന്നു. പിതാവിനോടു കടുത്ത വിരോധമായിരുന്നു. അവഗണനയില്‍ പ്രതിഷേധിച്ചു രക്ഷിതാക്കളോടുള്ള വൈരാഗ്യത്തിലാണു താന്‍ കൊല നടത്തിയതെന്ന മൊഴിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരുന്നത്. ആത്മാവിനെ ശരീരത്തില്‍നിന്നു വേര്‍പെടുത്തുന്ന പരീക്ഷണമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെയ്യുന്നതിനിടെയാണു കൊല നടത്തിയതെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നു.

കൊലയ്ക്ക് മുന്‍പ് പ്രതി മാതാപിതാക്കള്‍ക്കും സഹോദരിക്കും ബന്ധുവിനും കീടനാശിനി കലര്‍ത്തിയ ഭക്ഷണം നല്‍കിയിരുന്നു.തുടര്‍ന്ന് ഛര്‍ദ്ദിച്ച് തളര്‍ന്ന ഇവരെ വെട്ടിക്കൊന്ന ശേഷം വീട്ടിലിട്ട് കത്തിക്കുകയായിരുന്നു. കൊലയ്ക്കുള്ള മഴു ഓണ്‍ലൈനായാണ് വാങ്ങിയത്. സംഭവ ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ പത്രങ്ങളില്‍ തന്റെ ചിത്രം വന്നതിനു പിന്നാലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്. മനോരോഗിയായ തന്നെ വെറുതേവിടണമെന്ന പ്രതിയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ് വിചാരണയ്ക്കെടുത്തത്.

കേഡല്‍, പ്ലസ്ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള തന്നോട് വീട്ടുകാര്‍ കാണിച്ച നിരന്തര അവഗണനയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പറഞ്ഞു. മനഃശാസ്ത്രജ്ഞര്‍ കേഡലിന് സ്‌കിസോഫ്രീനിയ എന്ന മാനസികരോഗമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. നാലുപേരെയും മുകളിലത്തെ നിലയിലേക്കു വിളിച്ചുവരുത്തി മഴുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.

വീട്ടില്‍ എല്ലാവരും ഉണ്ടെന്ന് കാണിക്കാന്‍ മിക്കവാറും അഞ്ചുപേര്‍ക്കുള്ള ഭക്ഷണം സ്ഥിരമായി വാങ്ങിയിരുന്നു. മൂന്നുദിവസം മൃതദേഹത്തിന് കാവലിരുന്ന കേഡല്‍ മൂന്നാംദിവസം മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ഇതിനുശേഷം ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. പോകുന്നതിന് മുന്‍പ് തന്റെ ആകൃതിയിലുള്ള ഡമ്മിയുണ്ടാക്കി അതും കത്തിച്ച് താനും കൊല്ലപ്പെട്ടതായി പൊതുധാരണ ഉണ്ടാക്കാനും ശ്രമിച്ചു. പൊതുവേ അന്തര്‍മുഖനായ കേഡലിനെക്കുറിച്ച് ഒരു വിവരവും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയില്ലായിരുന്നു.

സ്ഥിരമായി കറുപ്പും നീലയും നിറങ്ങളിലുള്ള വസ്ത്രമാണ് കേഡല്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച് സ്റ്റാന്‍ലി കാര്‍പെന്റര്‍ ആക്സ് എന്ന മഴു ഓണ്‍ലൈനിലൂടെയാണ് പ്രതി വാങ്ങിയത്. രണ്ട് മഴുവാണ് കേഡല്‍ വാങ്ങിയിരുന്നത്. സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന ഒരുതരം വീഡിയോ ഗെയിമും കേഡല്‍ നിരന്തരം കളിച്ചിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചിരുന്നു. ഇത്തരം ചില വീഡിയോ ഗെയിമുകള്‍ താന്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് അത് കാട്ടിത്തരാം എന്ന് പറഞ്ഞാണ് പ്രതി മാതാപിതാക്കളേയും സഹോദരിയേയും മുകളിലത്തെ നിലയിലേക്ക് എത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദിലീപ് സത്യന്‍ ഹാജരായി. അഭിഭാഷകരായ റിയ, നിധിന്‍ എന്നിവര്‍ സഹായികളായി.

കുടുംബത്തിലെ എല്ലാവരേയും കൊലപ്പെടുത്തിയിട്ടും പ്രതിക്ക് മാനസാന്തരമില്ലെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിധി പറയുന്നതില്‍ പ്രതിയുടെ പ്രായംകൂടി കണക്കിലെടുക്കണം എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

കേസിലെ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും സാക്ഷി ഇതിന് കൂട്ടുനിന്നുവെന്നും അതിന് അയാള്‍ക്ക് പോലീസില്‍നിന്നും തക്കതായ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്നുമുള്ള വാദം പ്രതിഭാഗം മുന്നോട്ടുവെച്ചു. ഇതിനെ, മാനസികപ്രശ്നമുള്ളയാള്‍ എങ്ങനെയാണ് കൃത്യമായ ആസൂത്രണത്തോടെ നാല് കൊലപാതകങ്ങള്‍ ചെയ്യുന്നത് എന്ന ചോദ്യത്തിലൂടെയാണ് പ്രോസിക്യൂഷന്‍ ഖണ്ഡിച്ചത്.

മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസ്സിക രോഗം എന്ന് അല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ജന്‍മം നല്‍കിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. കേദല്‍ പുറത്ത് ഇറങ്ങിയാല്‍ ഇയാള്‍ വീണ്ടും ഇത്തരം പ്രവര്‍ത്തി ചെയ്യില്ലെന്ന് ആര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും പ്രോസികൂഷന്‍ ചോദിച്ചു.

കൊലപാതകം ചെയ്തതിലും, അതിനായി നടത്തിയ മുന്നൊരുക്കങ്ങളിലും, അതിനുശേഷം രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളിലും പ്രതി കൃത്യമായ ആസൂത്രണം നടത്തിയിട്ടുള്ളതായി കോടതിക്ക് ബോധ്യപ്പെട്ടതാണെന്നുള്ള വാദവും പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ചു.

നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു. കുടുംബത്തോട് തോന്നിയ വിരോധത്താല്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തില്‍ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.

നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിരുന്നു. തെളിവ് നശിപ്പിച്ചതും, വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. മാതാപിതാക്കളേയും വൃദ്ധയായ ഒരു സ്ത്രീയേയും അടക്കം കൊലചെയ്ത പ്രതി ഒരുതരത്തിലുള്ള കരുണയും അര്‍ഹിക്കുന്നില്ല, മാനസാന്തരത്തിനുള്ള യാതൊരു സാധ്യതയും ഇയാള്‍ കാണിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

Tags:    

Similar News