'കുഞ്ഞിനെ കൊന്ന അവളുടെ മുഖമൊന്ന് കാണിക്ക് സാറേ'; ആക്രോശിച്ച് നാട്ടുകാര്‍: മൂന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയ അമ്മയുമായി മൂഴുക്കുളം പാലത്തില്‍ തെളിവെടുപ്പ്; പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുന്‍പ് മകളെ പുഴയിലേക്ക് എറിഞ്ഞെന്ന് വെളിപ്പെടുത്തല്‍; മൊഴിയിലെ കുരുക്കഴിക്കാന്‍ അമ്മയേയും ചെറിയച്ഛനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്
മൊഴിയിലെ കുരുക്കഴിക്കാന്‍ അമ്മയേയും ചെറിയച്ഛനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്
കൊച്ചി: ആലുവയില്‍ മൂന്നര വയസ്സുകാരിയായ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുന്‍പ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ വെളിപ്പെടുത്തി. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികളുടെ ആക്രോശത്തിനിടെയായിരുന്നു പൊലീസ് തെളിവെടുപ്പ്.
കുഞ്ഞിനെ എറിഞ്ഞസ്ഥലവും എറിഞ്ഞരീതിയും അമ്മ പൊലീസിന് വിശദീകരിച്ചു. ജനരോഷം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. നിരവധി പേര്‍ പ്രതിയെ കാണാനായി പാലത്തിലെത്തിയിരുന്നു. പ്രതിയുടെ മുഖം മറച്ചതിനെതിരെയടക്കം വൈകാരികമായ രീതിയില്‍ നാട്ടുകാര്‍ രോഷമറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പാലത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയുമായി പൊലീസ് സ്ഥലത്ത് നിന്ന് പെട്ടന്ന് മടങ്ങുകയും ചെയ്തു.
തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ്, സ്റ്റേഷനിലേക്ക് മടങ്ങി. 10 മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാട്ടുകാര്‍ അടക്കം നൂറോളം പേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.
കുട്ടിയെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുന്‍പ് കൂട്ടിക്കൊണ്ടുപോയ അംഗന്‍വാടി, ആലുവ മണപ്പുറം എന്നിവിടങ്ങളിലെത്തിച്ചും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇവിടെയും കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം,പ്രതിയായ അമ്മക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.മകള്‍ പീഡനത്തിനിരയായത് തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ച കാര്യം പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് അമ്മ അറിയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നെന്നും അതറിഞ്ഞ് അവര്‍ തന്നെ തല്ലിയിരുന്നെന്നുമാണ് കുട്ടിയുടെ ബന്ധുകൂടിയായ പ്രതിയുടെ മൊഴി. മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞുകൊന്ന സംഭവത്തില്‍ പോലീസിനെ വീണ്ടും കുരുക്കിലാക്കുകയാണ് മൊഴിയിലെ ഈ വൈരുധ്യങ്ങള്‍.
ഒരു വര്‍ഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. അതേസമയം ഭര്‍തൃവീട്ടില്‍ നിരന്തരം ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായും മക്കളെ പോലും തന്നില്‍നിന്ന് അകറ്റി നിര്‍ത്തിയെന്നും ഇത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും യുവതി പോലീസിനോട് പറഞ്ഞതായാണ് വിവരം.
ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചു. അതില്‍ താന്‍ കടുത്ത വിഷമത്തിലായിരുന്നെന്നും അതിന്റെ പ്രതികാരമായാണ് പുഴയില്‍ എറിഞ്ഞ് കൊന്നതെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. കുട്ടിയെ ഇല്ലാതാക്കിയാല്‍ ഭര്‍തൃവീട്ടുകാരുടെ വിഷമം കാണാന്‍ കഴിയും എന്നതായിരുന്നു കൊലപാതകം നടത്തിയതെന്നും അമ്മയുടെ മൊഴിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും കേസിലെ ചോദ്യം ചെയ്യലിനിടെ അമ്മ പറഞ്ഞു.
എന്നാല്‍ അമ്മയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയെയും പിതൃസഹോദരനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.
മൂന്ന് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം വ്യക്തമാകുന്നത്. ഇന്നലെ നടന്ന വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ഒന്നരവര്‍ഷത്തിലേറയായി പ്രകൃതിവിരുദ്ധ പീഡനത്തിനും കുട്ടി ഇരയായിട്ടുണ്ടെന്നും കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.