ഹജ്ജ് വിമാനം ചെങ്കടലിൽ തകർന്നു വീണു; 210 തീർത്ഥാടകരെ കാണാതായി..!; ഭയപ്പെടുത്തുന്ന വാർത്ത കേട്ട് ജനങ്ങൾ കിടുങ്ങി; പരിഭ്രാന്തരായി നെട്ടോട്ടമോടി ബന്ധുക്കളും ഉറ്റവരും; ഒടുവിൽ നടന്ന അന്വേഷണത്തിൽ ആശ്വാസം; അവർ പുണ്യഭൂമിയിൽ ഇറങ്ങിയെന്നും ഭരണകൂടം!
റിയാദ്: കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ കേട്ട് ജനങ്ങൾ ഒന്നടങ്കം കിടുങ്ങി. മൗറീത്താനിയയിൽ നിന്ന് പുറപ്പെട്ട ഹജ്ജ് വിമാനം ചെങ്കടലിൽ തകർന്നു വീണുവെന്നും നിരവധി പേരെ കാണാതായി എന്നുമായിരിന്നു വാർത്ത. എല്ലാം കേട്ടപാടെ പരിഭ്രാന്തരായി ബന്ധുക്കളും ഉറ്റവരുമെല്ലാം നെട്ടോട്ടമോടുകയായിരുന്നു. ഒടുവിൽ നടന്ന അന്വേഷണത്തിൽ ആളുകൾ തലയിൽ കൈവച്ചു. പ്രചരിച്ചത് വ്യാജവാർത്തയായിരിന്നുവെന്നും അങ്ങനെ ഒരു അനിഷ്ട സംഭവം ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ ആശ്വാസം പരക്കുകയായിരിന്നു. അവർ പുണ്യഭൂമിയിൽ ഇറങ്ങിയെന്നും മൗറിത്താനിയ ഭരണകൂടം അറിയിച്ചു.
220 ഹാജിമാരുമായി സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനം ചെങ്കടലിൽ വീണെന്ന വാർത്ത വ്യാജമെന്ന് മൗറിത്താനിയ ഭരണകൂടം. മൗറീത്താനിയയിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം തകർന്നെന്നാണ് വ്യാജപ്രചാരണം. ഹജ്ജ് വിമാനാപകടം സംബന്ധിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് മൗറിത്താനിയയിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ് ഡയറക്ടർ എൽ വാലി താഹയാണ് വ്യക്തമാക്കിയത്. എല്ലാ മൗറിത്താനിയൻ തീർഥാടകരും സുരക്ഷിതരാണെന്നും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ അവർ പുണ്യഭൂമിയിൽ എത്തിയെന്നും വ്യക്തമാക്കി.
'മൗറിത്താനിയൻ ഹജ്ജ് വിമാനം ചെങ്കടലിൽ തകർന്നു. 210 തീർത്ഥാടകരെ കാണാതായതായി ഭയപ്പെടുന്നു' എന്നായിരുന്നു നവ മാധ്യമങ്ങളിൽ പ്രചരിച്ച റിപ്പോർട്ടുകളിലൊന്ന്. മൗറിത്താനിയ എയർവേയ്സ് വിമാനം ചെങ്കടലിൽ തകർന്നപ്പോൾ 220 തീർത്ഥാടകർ ഉണ്ടായിരുന്നുവെന്ന് മറ്റു ചില റിപ്പോർട്ടുകളും പറഞ്ഞു.
വിമാനം തകർന്ന വ്യാജ ചിത്രമടക്കമായിരുന്നു റിപ്പോർട്ട്. ഇത്തരം റിപ്പോർട്ടുകൾ പ്രചരിച്ചതിനെ തുടർന്നാണ് എൽ വാലി താഹ വിശദീകരണവുമായെത്തിയത്. റിപ്പോർട്ടുകളെല്ലാം അധികൃതർ ഔദ്യോഗികമായി തന്നെ നിഷേധിക്കുകയായിരുന്നു.
അതേസമയം, മേയ് 23, 24, 25 തീയതികളിൽ ഷെഡ്യൂൾ ചെയ്തിരുന്ന മൂന്ന് വിമാനങ്ങളും എല്ലാ തീർത്ഥാടകരെയും മക്കയിലേക്ക് സുരക്ഷിതമായി എത്തിച്ചതായി മൗറിത്താനിയ എയർലൈൻസ് സ്ഥിരീകരിച്ചു. 'ഈ വർഷത്തെ ഹജ്ജ് സീസണിൽ ഞങ്ങൾ മൂന്ന് ഔട്ട്ബൗണ്ട് വിമാനങ്ങൾ സർവീസ് നടത്തി, മൂന്ന് വിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തി' എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി.