ബംഗാള്‍-ബംഗ്ലാദേശ് തീരങ്ങള്‍ക്കു സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; കാലവര്‍ഷം കേരളത്തിന് നല്‍കുന്നത് സമ്പൂര്‍ണ്ണ പ്രതിസന്ധി; ഇടുക്കിയിലും കണ്ണൂരും കാസര്‍ഗോഡും റെഡ് അലര്‍ട്ട്; അതിശക്തമായ കാറ്റുണ്ടാക്കുന്നത് വ്യാപക നാശനഷ്ടം; എങ്ങും അതീവ ജാഗ്രത

Update: 2025-05-30 01:53 GMT

തിരുവനന്തപുരം: കാലവര്‍ഷം നല്‍കുന്നത് സമ്പൂര്‍ണ്ണ പ്രതിസന്ധി. കേരളത്തില്‍ ഉടനീളം മഴ തുടരുകയാണ്. ട്രാക്കില്‍ മരംവീണ് തിരുവനന്തപുരത്തേക്ക് എത്തേണ്ട ട്രെയിനുകളും തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണതിനെ തുടര്‍ന്നാണ് ഏറെ നേരം ട്രെയിന്‍ ഗതാഗതം മുടങ്ങിയത്. റോഡിലും മരങ്ങള്‍ വീഴുകയാണ്. ഇത് അപകടവും ഗതാഗത തടസ്സവും ഉണ്ടാക്കുന്നു. കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്നും ശനിയാഴ്ചയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ഇടുക്കിയില്‍ വലിയ പ്രതിസന്ധിയാണ്. വടക്കന്‍ കേരളത്തില്‍ മഴ കടുക്കും. പല സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങുകയാണ്.

പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരങ്ങള്‍ക്കു സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. വടക്കുഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യൂനമര്‍ദം ഇന്ന് ഉച്ചയ്ക്കുശേഷം സാഗര്‍ ദ്വീപിനും (പശ്ചിമ ബംഗാള്‍) ഖെപ്പു പാറയ്ക്കും (ബംഗ്ലാദേശ്) ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയും അടുത്ത അഞ്ചു ദിവസത്തേക്ക് വ്യാപക മഴയും പ്രവചിച്ചിരിക്കുന്നത്. ഇന്നു വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗത്തിലുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കന്‍ അറബിക്കടല്‍, മധ്യ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, മാലദ്വീപ് പ്രദേശം, ആന്ധ്രപ്രദേശ്, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ മഴ മാറിനിന്നെങ്കിലും ഇന്നും ശനിയാഴ്ചയുമായി സംസ്ഥാനമൊട്ടാകെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.

ശക്തമായ മഴ മുന്നില്‍ക്കണ്ട് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പ്രത്യേക നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ പകല്‍ സമയം തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. സ്വകാര്യ, പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല. വൈദ്യുതിപോസ്റ്റുകളില്‍ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

Tags:    

Similar News