മലയാളി പ്രവാസികള്‍ ദുബായിലെ ദി പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍ എങ്ങനെ ഒത്തു കൂടിയെന്നതിന് ഉത്തരമില്ല; പാക്കിസ്ഥാനില്‍ നിന്നും നിര്‍മ്മാണ കരാര്‍ നേടാനുള്ള ചിലരുടെ കുബുദ്ധിയില്‍ നടന്ന ആഘോഷം; അഫ്രീദിയെ ആദരിച്ചതിന് പിന്നില്‍ കുബ്ബ ഗൂഡാലോചന; എബിവിപി പരാതി നിര്‍ണ്ണായകമാകും; കുസാറ്റിന്റെ പേര് ദുരുപയോഗം ചെയ്തതും വിവാദം

Update: 2025-06-01 02:13 GMT

കൊച്ചി: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും ഉമര്‍ ഗുല്ലും ക്ഷണിക്കാതെയാണ് പരിപാടിക്ക് എത്തിയതെന്ന് കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍(കുബ്ബ) വിശദീകരിക്കുമ്പോഴും ഒരു ചോദ്യത്തിന് ഉത്തരമില്ല. ദി പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍ എങ്ങനെ ഈ പരിപാടി സംഘടിപ്പിച്ചുവെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഹാളില്‍ സാധാരണ ഇന്ത്യന്‍ പരിപാടികള്‍ക്ക് അനുമതി നല്‍കാറില്ല. പഹല്‍ഗാം വിഷയത്തിന് ശേഷം ഇരു രാജ്യങ്ങളും നയതന്ത്ര നിലപാടുകള്‍ കടുപ്പിച്ചു. ഇതിനിടെയിലും എന്തുകൊണ്ടാണ് ഈ ഹാളില്‍ പരിപാടി നടന്നതെന്നതാണ് ഉയരുന്ന ചോദ്യം. അഫ്രീദിയും ഗുല്ലും ക്ഷണിക്കാതെ വന്നവരെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തിയ ഇരുവരെയും ആ സമയം ഇറക്കിവിടാന്‍ കഴിഞ്ഞില്ലെന്നും സംഘാടനത്തില്‍ സംഭവിച്ച പിഴവിന് ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഇരുവരും വേദിയിലേക്ക് വന്നതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പില്‍ അസോസിയേഷന്‍ വ്യക്തമാക്കി. കുബ്ബയ്‌ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിശദീകരണം എത്തിയത്.

കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍ കഴിഞ്ഞ ഞായറാഴ്ച ദുബായില്‍ വെച്ച് നടത്തിയ ഓര്‍മ്മചുവടുകള്‍ എന്ന നൃത്ത പരിപാടിയില്‍ അഫ്രീദിയും ഉമര്‍ ഗുല്ലും പങ്കെടുക്കുകയും വേദിയിലെത്തി ഡാന്‍സ് കളിക്കുകയും ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു. അഫ്രീദിയെ വേദിയില്‍ കണ്ടതോടെ ബൂം ബൂം എന്ന് ആര്‍ത്തുവിളിച്ച കാണികളോട് ഇപ്പോള്‍ ബൂം ബൂം ആയില്ലേ എന്ന് അഫ്രീദി തിരിച്ചു ചോദിക്കുന്നതും വീഡിയോയിലുണ്ട്. പാക്കിസ്ഥാനാണ് ഈ വീഡിയോ വൈറലാക്കിയത്. ഇതോടെയാണ് കുബ്ബയുടെ പരിപാടി പൊതു സമൂഹത്തില്‍ എത്തിയത്. അഫ്രീദിയെ മലയാളികള്‍ ആദരിച്ചുവെന്ന തരത്തിലായിരുന്നു പാക്കിസ്ഥാന്റെ പ്രചരണം. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനാണ് അഫ്രീദിയും ഉമര്‍ ഗുല്ലും കുസാറ്റിന്റെ പരിപാടി നടന്ന മെയ് 25ന്, അതേ വേദിയിലെത്തിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ നിയന്ത്രണമുള്ളിടത്ത് കുസാറ്റിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നുവെന്ന ചോദ്യം പ്രസക്തമാണ്. പാക്കിസ്ഥാനില്‍ നിന്നും നിര്‍മ്മാണ കരാര്‍ സ്വന്തമാക്കാനുള്ള ചിലരുടെ കുബുദ്ധി ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. ഇന്ത്യയില്‍ ചാരവൃത്തിയ്ക്ക് എന്തു വൃത്തികേടും പാക്കിസ്ഥാന്‍ കാട്ടാറുണ്ട്. നിരവധി പേര്‍ അറസ്റ്റിലുമായി. ഇതിനിടെയാണ് ദുബായിലെ മലയാളി സംഘടനയുടെ പാക്ക് ഹാളിലെ പരിപാടി പുറത്തേക്ക് വരുന്നത്. ഈ ഹാളിലെ ആഘോഷത്തിലെ സംഘടനയുടെ മൗനം കേന്ദ്ര സര്‍ക്കാരും ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. ഷാഹിദ് അഫ്രീദിക്ക് ഇന്ത്യന്‍ സമൂഹം നല്‍കിയ സ്വീകരണം എന്ന പേരില്‍ ചില പാക് മാധ്യമങ്ങളും ചടങ്ങ് വാര്‍ത്തയാക്കിയിരുന്നു.

അതേസമയം, ഷാഹിദ് അഫ്രീദി കുസാറ്റ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തില്‍ വിശദീകരണവുമായി സര്‍വകലാശാല. ദുബായില്‍ ഷാഹിദ് അഫ്രീദിക്ക് ആതിഥേയത്വം വഹിച്ച സംഘടന കുസാറ്റിന്റെ ഔദ്യോഗിക പൂര്‍വവിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരിപാടി സംഘടിപ്പിച്ച സി.യു.ബി.എ.എ. യു.എ.ഇ. എന്ന സംഘടനയുമായി കുസാറ്റിന് യാതൊരു വിധത്തിലുമുള്ള ബന്ധവും ഇല്ലെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. കുസാറ്റ് അലുമ്‌നി നെറ്റ് വര്‍ക്ക് എന്ന സിഎഎന്‍ ആണ് സര്‍വകലാശാലയുടെ ഔദ്യോഗിക പൂര്‍വ വിദ്യാര്‍ഥി സംഘടന. യുഎഇയില്‍ പരിപാടി സംഘടിപ്പിച്ച സിയുബിഎഎ യുഎഇ എന്ന കൂട്ടായ്മയെ കുറിച്ചോ ദുബായില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടിയെക്കുറിച്ചോ സര്‍വകലാശാലയ്ക്ക് അറിയില്ലെന്നും കുസാറ്റ് അധികൃതര്‍ അവകാശപ്പെടുന്നു. കുസാറ്റ് ബിടെക് അലുമിനി അസോസിയേഷന്‍ ദുബായില്‍ വെച്ച് നടത്തിയ പരിപാടിയില്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പങ്കെടുത്തതിനെതിരെ എബിവിപി കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതിയുള്‍പ്പെടെ എബിവിപി പരാതി നല്‍കിയതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ പ്രതികരണം. ഇതോടെ കുസാറ്റിന്റെ പേര് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും വ്യക്തമായി.

കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പോലും അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ഷാഹിദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ പ്രവാസി അസോസിയേഷന്‍ ഭാരവാഹികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാണ് എബിവിപി ആവശ്യപ്പെട്ടിട്ടുള്ളത്. പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ കഴിവുകെട്ടവര്‍ ആണെന്ന് സമൂഹമാധ്യമങ്ങളില്‍ ഷാഹിദ് അഫ്രീദി പങ്കുവെച്ച പോസ്റ്റ് ഇന്ത്യയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനും വ്യോമാക്രമണങ്ങള്‍ക്കും ശേഷം ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ പാക്കിസ്താന്‍ യുദ്ധം ജയിച്ചതായി പ്രഖ്യാപിച്ച് പാക് തെരുവുകളിലൂടെ ആഹ്ലാദപ്രകടനം നടത്തിയ വ്യക്തി കൂടിയാണ് ഷാഹിദ് അഫ്രീദി. പാക്കിസ്താനില്‍ രാഷ്ട്രീയ പ്രവേശനം ലക്ഷ്യം വെച്ചുകൊണ്ട് കടുത്ത ഇന്ത്യാവിരുദ്ധ നിലപാടുകളാണ് അഫ്രീദി സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള ഒരാളെയാണ് മലയാളി പ്രവാസികളുടെ കൂട്ടായ്മ തങ്ങളുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും വേദിയിലേക്ക് സ്വീകരിച്ച് ആദരിക്കുകയും ചെയ്തത്. രാജ്യമെമ്പാടുനിന്നും അതിശക്തമായ വിമര്‍ശനമാണ് ഈ സംഭവത്തിനെതിരെ ഇപ്പോള്‍ ഉയരുന്നത്.

Tags:    

Similar News