ഭൂമിയില്‍ എത്തിയ സൗരക്കൊടുങ്കാറ്റ് തീവ്രമാകുന്നു; ജിപിഎസും വൈദ്യുതിയും തടസ്സപ്പെട്ടേക്കാം; 13 യുഎസ് സംസ്ഥാനങ്ങളില്‍ സൗരക്കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന ധ്രുവദീപ്തി കാണാന്‍ വാനനിരീക്ഷകരുടെ തിരക്ക്

ഭൂമിയില്‍ എത്തിയ സൗരക്കൊടുങ്കാറ്റ് തീവ്രമാകുന്നു

Update: 2025-06-02 18:29 GMT

വാഷിങ്ടണ്‍: ഭൂമിയില്‍ ഞായറാഴ്ച പുലര്‍ച്ച എത്തിയ സൗര കൊടുങ്കാറ്റ് തീവ്രമാകുന്നു. സൂര്യനില്‍ നടന്ന ഒരു സ്ഫോടനത്തിന്റെ ഫലമായി ഉണ്ടായ സോളാര്‍ സ്റ്റോം അഥവാ സൗര കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ ഇന്ന് അര്‍ധരാത്രിയോടെ ഭൂമിയില്‍ അനുഭവപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ലെവല്‍ 3 മുന്നറിയിപ്പാണ് ബന്ധപ്പെട്ടവര്‍ നല്‍കിയത്. ഈ മുന്നറിയിപ്പുകള്‍ പ്രകാരം ജിപിഎസ് സിഗ്നലുകള്‍, റേഡിയോ ആശയവിനിമയങ്ങള്‍, വൈദ്യുത സംവിധാനങ്ങള്‍ എന്നിവ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.


വാഷിംഗ്ടണ്‍, വടക്കന്‍ ഇഡാഹോ, മൊണ്ടാന, വടക്കുകിഴക്കന്‍ വ്യോമിംഗ്, നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, മിനസോട്ട, വിസ്‌കോണ്‍സിന്‍, മിഷിഗണ്‍, ന്യൂയോര്‍ക്ക്,വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ തുടങ്ങി 13 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ സൗരക്കൊടുങ്കാറ്റ് ധ്രുവദീപ്തി കാഴ്ച ഒരുക്കും. പ്രാദേശിക സമയം രാത്രി 10 നും പുലര്‍ച്ചെ 2 നും ഇടയിലാണ് സോളാര്‍ സ്റ്റോമിന്റെ ഭാഗമായുള്ള അറോറകള്‍ അഥവ ധ്രുവദീപ്തി അനുഭവപ്പെടുകയെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സൂര്യനില്‍ ഒരു കൊറോണല്‍ മാസ് എജക്ഷന്‍ പൊട്ടിത്തെറി നടന്നതിനാലാണ് ഇത് സംഭവിക്കുന്നത്. മെയ് 30 ന് വൈകുന്നേരം സൂര്യനില്‍ നടന്ന പൊട്ടിത്തെറി മൂലം ബഹിര്‍ഗമിച്ച സിഎംഇ ഃ2.7 ക്ലാസ് സൗരജ്വാലയാണ് ഭൂമിയോട് അടുക്കുന്നത്. 2025-ല്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് സൂര്യനില്‍ നടന്ന ഏറ്റവും തീവ്രമായ വികിരണമാണിത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് അടുത്തിടെ സൂര്യനില്‍ ഉണ്ടായ പൊട്ടിത്തെറി മിഡില്‍ ഈസ്റ്റില്‍ താല്‍ക്കാലിക റേഡിയോ തടസങ്ങള്‍ക്ക് കാരണമാകുകയും ഏകദേശം 10 മിനിറ്റ് സമയം ഈ പ്രശ്‌നം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്താണ് സൗരകൊടുങ്കാറ്റ്?

സൂര്യന്റെ ഉപരിതലത്തിലുള്ള പെട്ടെന്നുള്ള പൊട്ടിത്തെറിയാണ് സൗര കൊടുങ്കാറ്റിന് കാരണം. ഭൂമിയിലേക്കടക്കം ധാരാളം ഊര്‍ജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടര്‍ന്നുണ്ടാകുന്നതാണ്. ഈ പ്രതിഭാസങ്ങള്‍ മണിക്കൂറില്‍ മൂന്ന് ദശലക്ഷം മൈല്‍ വേഗതയില്‍ ഭൂമിയിലേക്ക് കൊടുങ്കാറ്റായി പതിക്കുമെന്നാണ്.

എക്സ്2.7 ക്ലാസ് സൗരജ്വാല

സൂര്യനില്‍ നിന്നുള്ള ഊര്‍ജത്തിന്റെ ഒരു സ്ഫോടനമാണ് സൗരജ്വാല. ഇവയെ അവയുടെ തീവ്രത അനുസരിച്ച് എക്സ്, എം, സി, ബി, എ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. എക്സ്-ക്ലാസ് ജ്വാലകളാണ് ഏറ്റവും ശക്തമായവ. എക്സ്2.7 എന്നത് എക്സ്-ക്ലാസിലെ തന്നെ ശക്തമായ ഒരു ജ്വാലയെ സൂചിപ്പിക്കുന്നു. ഈ ജ്വാലകള്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.അതായത്, സൂര്യന്റെ പുറംഭാഗത്തുനിന്നും വലിയ അളവില്‍ പ്ലാസ്മയും കാന്തികമണ്ഡലവും ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു. ഈ സിഎംഇകള്‍ ഭൂമിയിലേക്ക് എത്തുകയും ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ഭൂകാന്തിക കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നത്.

നിലവില്‍, സൂര്യന്‍ അതിന്റെ സാധാരണ 11 വര്‍ഷത്തെ ചക്രത്തിന്റെ ഭാഗമായ സോളാര്‍ മാക്സിമം എന്നറിയപ്പെടുന്ന ഒരു ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍, സൂര്യന്റെ കാന്തികധ്രുവങ്ങള്‍ ചലിക്കുകയും, സൂര്യകളങ്ക പ്രവര്‍ത്തനം വര്‍ദ്ധിക്കുകയും, കൂടുതല്‍ ഇടയ്ക്കിടെയും തീവ്രമായും സൗര കൊടുങ്കാറ്റുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.തല്‍ഫലമായി, ഭൂമിക്ക് ഭൂകാന്തിക കൊടുങ്കാറ്റുകള്‍, റേഡിയോ സിഗ്നല്‍ തടസ്സങ്ങള്‍, ഉപഗ്രഹ തകരാറുകള്‍, വൈദ്യുതി ഗ്രിഡ് പ്രശ്നങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ക്ക് കൂടുതല്‍ ഇരയാകേണ്ടി വരുന്നു.

എന്താണ് അറോറ അഥവ ധ്രുവദീപ്തി?

സൗര കൊടുങ്കാറ്റുകള്‍ സാങ്കേതിക തടസ്സങ്ങള്‍ക്ക് കാരണമാകുമെങ്കിലും,അവ അറോറകള്‍ എന്നറിയപ്പെടുന്ന അതിശയകരമായ പ്രകാശ പ്രദര്‍ശനങ്ങളും സൃഷ്ടിക്കുന്നു.സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജ് കണികകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി (പ്രധാനമായും ഓക്സിജന്‍, നൈട്രജന്‍) പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഇവ സംഭവിക്കുന്നത്.

നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും സൂര്യകളങ്ക മേഖലയായ എആര്‍4087 സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

സൂര്യന്റെ ഭൂമിക്ക് അഭിമുഖമായുള്ള ഭാഗത്ത് അഞ്ച് സജീവ സൂര്യകളങ്ക മേഖലകള്‍ വരെ ഉള്ള ഈ മേഖലയില്‍ കൂടുതല്‍ തീവ്രമായ സൗരപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടത്രെ.

സൗരകൊടുങ്കാറ്റ് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍

സൗര കൊടുങ്കാറ്റുകള്‍ സാങ്കേതിക തടസ്സങ്ങള്‍ക്ക് കാരണമാകുമെങ്കിലും, സാധാരണക്കാര്‍ക്ക് നേരിട്ട് വലിയ ഭീഷണിയുണ്ടാക്കാറില്ല.എങ്കിലും ചില പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ വിശദമാക്കുന്നു.ഗുരുതരമായ അപകടങ്ങളില്‍ വൈദ്യുതി ഗ്രിഡ് തകരാറിലാകാനുള്ള സാധ്യത.ജിപിഎസ് സിഗ്നലുകള്‍ പോലുള്ള ജിഎന്‍എസ്എസ്, എച്ച്എഫ് ആശയവിനിമയങ്ങള്‍,ഉപരിതല ചാര്‍ജിംഗിലൂടെയും വര്‍ദ്ധിച്ച ഡ്രാഗ് വഴിയും ഉപഗ്രഹങ്ങള്‍ തകരാറിലാകുക.വികിരണത്തിന്റെയും സിഗ്നല്‍ ഇടപെടലിന്റെയും ഫലമായുള്ള ബഹിരാകാശ പേടക പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

റേഡിയോ ബ്ലാക്ക്ഔട്ടുകള്‍: ഹ്രസ്വതരംഗ റേഡിയോ ആശയവിനിമയങ്ങളെ ഇത് താല്‍ക്കാലികമായി തടസ്സപ്പെടുത്തിയേക്കാം.വിമാന ഗതാഗതത്തെയും നാവിക ഗതാഗതത്തെയും ഇത് ബാധിക്കാം.

ജിപിഎസ് തടസ്സങ്ങള്‍: ജിപിഎസ് സിഗ്നലുകളുടെ കൃത്യത കുറയുകയോ താല്‍ക്കാലികമായി ലഭിക്കാതിരിക്കുകയോ ചെയ്യാം.ഇത് നാവിഗേഷന്‍, കൃഷി, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളെ ബാധിക്കാം.

ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനം: ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.ഇത് ഉപഗ്രഹങ്ങളെ ആശ്രയിച്ചുള്ള ടെലികമ്മ്യൂണിക്കേഷന്‍, ടിവി സംപ്രേക്ഷണം തുടങ്ങിയ സേവനങ്ങളെ ബാധിക്കാം.

വൈദ്യുതി ഗ്രിഡുകള്‍: അതിശക്തമായ ഭൂകാന്തിക കൊടുങ്കാറ്റുകള്‍ ചിലപ്പോള്‍ വൈദ്യുതി ഗ്രിഡുകളില്‍ വൈദ്യുത തരംഗങ്ങള്‍ സൃഷ്ടിക്കുകയും ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്യാം. ഇത് വൈദ്യുതി വിതരണത്തെ ബാധിക്കാം. എന്നാല്‍, ആധുനിക വൈദ്യുതി ഗ്രിഡുകള്‍ ഇത്തരം സാഹചര്യങ്ങളെ നേരിടാന്‍ കൂടുതല്‍ സജ്ജമാണ്.


Tags:    

Similar News