കണ്ണിലെ നീര്‍ക്കെട്ടിന് ആലോപ്പതിയില്‍ കുത്തിവയ്ക്ക് നിര്‍ബന്ധം; ഏറെ വിലയുള്ള മരുന്നിന് കൃത്രിമ ക്ഷാമം ഉണ്ടെന്ന് വരുത്തി ഡോക്ടര്‍മാര്‍ ഇടപെടും; ഡോക്ടറുടെ ലക്ഷ്യം കമ്മീഷന്‍; 6000 ഗൂഗിള്‍ പേ വഴി നല്‍കി മരുന്ന് വാങ്ങി; എന്നിട്ടും ഡോക്ടര്‍ക്ക് കണ്ണു മാറി; ബീമാപ്പള്ളി സ്വദേശിനിയ്ക്ക് സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികില്‍സാ പിഴവ്; മരുന്ന് മാഫിയയും കമ്മീഷനും ആശുപത്രികളെ ഭരിക്കുമ്പോള്‍

Update: 2025-06-04 07:03 GMT

തിരുവനന്തപുരം: തിരുവനന്തപുരത്തെ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര ചികില്‍സാ പിഴവ്. കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായാണ് പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കണ്ണിലെ നീര്‍ക്കെട്ടിനുളള ചികില്‍സയാണ് ഇത്.

കണ്ണ് മരവിപ്പിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ നല്‍കുന്ന ചികിത്സയാണ് മാറിപ്പോയത്. 51 വയസുള്ള ബീമാപ്പള്ളി സ്വദേശിനിയായ രോഗിയാണ് തിരുവനന്തപുരം കണ്ണാശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവിനിരയായത്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ കണ്ണാശുപത്രിയില്‍ ചികിത്സ തേടി വരികയായിരുന്നു. കാഴ്ച മങ്ങലിനെത്തുടര്‍ന്ന് ഇടതുകണ്ണിനായിരുന്നു ചികിത്സ തേടിയത്. തുടര്‍ന്ന് കണ്ണില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാം തീയതിക്ക് മുന്‍പായി ഇടത് കണ്ണില്‍ കുത്തിവയ്പ്പ് എടുക്കണമെന്ന് ഡോ. സുജീഷ് നിര്‍ദേശിക്കുകയും ചെയ്തു.

രോഗിയും ബന്ധുക്കളും തിങ്കളാഴ്ച ആശുപത്രിയിലെത്തി. അന്ന് ഇടതുകണ്ണ് വൃത്തിയാക്കുകയും മറ്റും ചെയ്തിരുന്നു. കണ്ണ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്ന് ലഭിക്കാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു വ്യക്തിക്ക് ഗൂഗിള്‍ പേയിലൂടെ 6000 രൂപ അയച്ചുകൊടുത്തു. തുടര്‍ന്ന് മരുന്ന് എത്തിക്കുകയും ചെയ്തു. എന്നാല്‍ കുത്തിവയ്പ്പ് എടുത്തപ്പോള്‍ ചികിത്സ ലഭിക്കേണ്ട കണ്ണിനുപകരം വലതുകണ്ണിലെടുക്കുകയായിരുന്നു. പിന്നാലെ ബന്ധുക്കള്‍ സൂപ്രണ്ടിനും ഡയറക്ടര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി രോഗിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും താമസിയാതെ മൊഴിയെടുക്കുമെന്നാണ് വിവരം. ചികിത്സ ലഭിക്കേണ്ട കണ്ണിന് കുത്തിവയ്പ്പ് എടുക്കുന്നതില്‍ തീരുമാനമായില്ലെന്നും 12-ാം തീയതി എത്താന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതായും രോഗിയുടെ മകന്‍ പറഞ്ഞു. കണ്ണിന്റെ രോഗാവസ്ഥ ഇപ്പോഴും തുടരുകയാണ്. മാറി കുത്തിവയ്പ്പ് എടുത്ത കണ്ണിന് പ്രശ്നമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്നും അധികൃതര്‍ പറഞ്ഞതായും മകന്‍ അറിയിച്ചു. നീര്‍ക്കെട്ടിന് അലോപ്പതിയില്‍ കണ്ണില്‍ കുത്തിവയ്പ്പാണ് പരിഹാര മാര്‍ഗ്ഗം.

ഏറെ വിലയുള്ളതാണ് ഈ കുത്തിവയ്പ്പ്. ഈ മരുന്നിന് കൃത്രിമ ക്ഷാമമുണ്ടാക്കി ഡോക്ടര്‍മാര്‍ കമ്മീഷന്‍ ഈടാക്കും. മരുന്ന് കടകളിലൊന്നും ഈ മരുന്ന് വില്‍പ്പനയ്ക്ക് വയ്ക്കാതെ ഇടനിലക്കാര്‍ വഴി കമ്മീഷന്‍ തട്ടും. ഇതിന്റെ ഭാഗമായാണ് ഡോക്ടര്‍ പറഞ്ഞയാളിന് ആറായിരം രൂപ ഗൂഗിള്‍ പേയിലൂടെ അയച്ചു നല്‍കിയതെന്നതാണ് സൂചന.

Tags:    

Similar News