വീട്ടുകാര്‍ നിര്‍ബന്ധിച്ച് പതിനാലാം വയസില്‍ വിവാഹം നടത്തി; പതിനെട്ട് വയസായപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മ; ജീവിതത്തില്‍ വഴിത്തിരിവായത് ഭര്‍ത്താവിനൊപ്പം റിപ്പബ്ലിക് പരേഡ് കാണാന്‍ പോയത്; സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ച ഡിണ്ടിഗല്‍ സ്വദേശിനി ഇന്ന് ഐ.പി.എസ് ഓഫിസര്‍; സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചത് നാലാംശ്രമത്തില്‍

ഡിണ്ടിഗല്‍ സ്വദേശിനി ഇന്ന് ഐ.പി.എസ് ഓഫിസര്‍

Update: 2025-06-08 13:48 GMT

ചെന്നൈ: സ്‌കൂള്‍ പഠന കാലഘട്ടം പോലും പൂര്‍ത്തീകരിക്കുംമുമ്പെ വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ വിവാഹിതയാവുക. പതിനെട്ടാം വയസ്സില്‍ രണ്ട് മക്കളുടെ അമ്മയാവുക. അങ്ങനെ തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ പ്രദേശത്തെ ഒരു വീട്ടമ്മയായി ഒതുങ്ങി പോകുമായിരുന്ന ജീവിതം. പത്താം ക്ലാസ് പോലും പൂര്‍ത്തിയാകാതെ അവസാനിപ്പിക്കേണ്ടി വന്ന സ്‌കൂള്‍ പഠനം നിശ്ചയ ദാര്‍ഢ്യംകൊണ്ട് തുടര്‍ന്ന് ഒടുവില്‍ ഐപിഎസ് ഓഫീസറായി മാറുക. അവിശ്വസനീയമായ ഒരു ജീവിതകഥയാണ് ഡിണ്ടിഗല്‍ ആണ് എന്‍. അംബികയുടെത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാകാന്‍ കൊതിക്കാത്തവരുണ്ടാകില്ല. ആഗ്രഹം മാത്രം പോര, വലിയ പരിശ്രമം തന്നെ സിവില്‍ സര്‍വീസ് നേടിയെടുക്കാന്‍ ആവശ്യമാണ്. എല്ലാവര്‍ഷവും യൂണിയന്‍ സര്‍വീസ് കമീഷന്‍ ആണ്(യു.പി.എസ്.സി) പരീക്ഷ നടത്തുന്നത്. മൂന്നുഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യഘട്ടം പ്രിലിമിനറി പരീക്ഷ. അടുത്തത് മെയിന്‍ പരീക്ഷ. ഏറ്റവുമൊടുവില്‍ ഇന്റര്‍വ്യൂ. ഈ മൂന്നു കടമ്പകളും കടന്ന് ഐ.പി.എസ് ഉദ്യോഗസ്ഥയായി സ്വപ്‌ന നേട്ടം കയ്യെത്തിപ്പിടിച്ചിരിക്കുകയാണ് അംബിക.

പഠിക്കാന്‍ അതിയായി ആഗ്രഹിച്ച, ജോലി ചെയ്യുന്നത് സ്വപ്നം കണ്ട ഒരു പെണ്‍കുട്ടിയായിരുന്നു എന്‍. അംബിക. തമിഴ്‌നാട് ആണ് സ്വദേശം. എന്നാല്‍ വീട്ടുകാര്‍ 14ാം വയസില്‍ അംബികയുടെ വിവാഹം നടത്തി. അതോടെ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അംബികയുടെ വരന്‍. 18 വയസായപ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായി അംബിക.

ഒരിക്കല്‍ ഭര്‍ത്താവിനൊപ്പം റിപ്പബ്ലിക് പരേഡ് കാണാന്‍ പോയതാണ് അംബികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും അംബികയെ വല്ലാതെ ആകര്‍ഷിച്ചു. അക്കാര്യം വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിനോട് സൂചിപ്പിച്ചു. തനിക്കും ഐ.പി.എസുകാരിയാവണം എന്നും പറഞ്ഞുവെച്ചു. ആഗ്രഹമൊക്കെ കൊള്ളാം, എന്നാല്‍ എളുപ്പമല്ല എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.

അംബികയാണെങ്കില്‍ സ്‌കൂള്‍ പഠനം പോലും നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി. അങ്ങനെയൊരാള്‍ ഐ.പി.എസുകാരിയാകാന്‍ കൊതിക്കുന്നത് അതിമോഹമാണെന്നേ കേള്‍ക്കുന്നവര്‍ പറയുകയുള്ളൂ. പിന്‍മാറാന്‍ ആ പെണ്‍കുട്ടി തയാറായില്ല. 10ാം ക്ലാസ് വിജയിക്കുകയായിരുന്നു ആദ്യ കടമ്പ. കുഞ്ഞുങ്ങളെയും കൊണ്ട് പഠിക്കുക എന്നത് വലിയ സാഹസമായിരുന്നെങ്കിലും അംബിക 10ാം ക്ലാസ് പൂര്‍ത്തിയാക്കി. പിന്നീട് 12 ാം ക്ലാസും വിജയിച്ചു. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി ബിരുദവും നേടി.

ഡിണ്ടിഗല്‍ ആണ് അംബികയുടെ സ്വദേശം. അവിടെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളൊന്നുമുണ്ടായിരുന്നില്ല. പഠനം ഗൗരവമായി തന്നെ കണ്ട അംബിക ചെന്നെയിലേക്ക് മാറി. ഐ.പി.എസുകാരിയാവണമെന്ന് അംബിക വെറുതെ പറഞ്ഞതല്ലെന്ന് ബോധ്യപ്പെട്ട ഭര്‍ത്താവ് എല്ലാ പിന്തുണയും നല്‍കി. അംബിക ചെന്നൈയില്‍ സിവില്‍ സര്‍വീസിന് തയാറെടുക്കുമ്പോള്‍ അദ്ദേഹം കുട്ടികളെ സംരക്ഷിച്ചു. അമ്മയുടെ അസാന്നിധ്യം അറിയിക്കാതെ അവരെ വളര്‍ത്തി. അംബികയുടെ മുന്നോട്ടുള്ള യാത്രയില്‍ അത് നിര്‍ണായകവുമായി.

മൂന്ന് തവണ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയപ്പോഴും അംബിക പരാജയപ്പെട്ടു. വീട്ടിലേക്ക് മടങ്ങിവരാന്‍ പ്ലാനുണ്ടോ എന്ന് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ ഒരു ചാന്‍സ് കൂടി തരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഭാഗ്യവശാല്‍, നാലാംശ്രമത്തില്‍ അംബിക തന്റെ സ്വപ്നം പൂവണിയിക്കുക തന്നെ ചെയ്തു. 2008ലായിരുന്നു അത്. ആദ്യ പോസ്റ്റിങ് മഹാരാഷ്ട്രയിലായിരുന്നു.

മൂന്നാമതും തോറ്റപ്പോള്‍ മനംമടുത്ത് എല്ലാം നിര്‍ത്തി മടങ്ങിപ്പോയിരുന്നെങ്കില്‍ അംബികയുടെ ജീവിതം മറ്റൊരു വഴിക്ക് നീങ്ങുമായിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മാത്രം മുറുകെ പിടിച്ചാണ് ഒട്ടും ഉറപ്പില്ലാത്ത ഒരു യാത്രയില്‍ അംബിക വിജയിച്ചത്.

Tags:    

Similar News