'ആർ യു ഓക്കേ..!'; തെരുവിൽ കിടന്ന് പോരടിക്കുന്ന പോലീസും ജനങ്ങളും; ധൈര്യപൂർവം ക്യാമറയ്ക്ക് മുന്നിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തക; പെട്ടെന്ന് ഉഗ്ര ശബ്ദം; വേദനകൊണ്ട് അലറിവിളിച്ച് ആ ജേർണലിസ്റ്റ്; റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ കാലിന് പരിക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ലോസാഞ്ചലസ് കലാപത്തിനിടെ സംഭവിച്ചത്!
കാലിഫോർണിയ: കുറച്ച് ദിവസങ്ങളായി ലോസാഞ്ചലസ് അശാന്തമായി തുടരുകയാണ്. കുടിയേറ്റ വിഷയങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഒടുവിൽ വലിയ കലാപത്തിന് വഴി ഒരുക്കിയത്. തെരുവിൽ പോലീസുമായി ആയിരകണക്കിന് പേരാണ് ഏറ്റുമുട്ടുന്നത്. ഇതിനെ തുടർന്ന് പ്രദേശം മുഴുവനും വലിയ ജാഗ്രതയിലാണ്. ഇപ്പോഴിതാ, സംഘർഷത്തിനിടെ നടന്ന മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ലോസാഞ്ചലസ് കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവർത്തകയ്ക്ക് പരിക്ക്. ഓസ്‌ട്രേലിയൻ മാധ്യമ പ്രവർത്തകയ്ക്ക് ആണ് പോലീസിന്റെ റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ പരിക്ക് പറ്റിയത്. ഓസ്‌ട്രേലിയൻ നയൻ ന്യൂസ് റിപ്പോർട്ടറായ ലോറൻ ടോമാസിക്കിനാണ് പരിക്ക് പറ്റിയത്. വെടിവയ്ക്കുന്നതിന് മുമ്പ് ഒരു പോലീസ് ഉദ്യോഗസ്ഥ ലോറൻ ടോമാസിയെയും അവരുടെ ക്യാമറ ഓപ്പറേറ്ററെയും ലക്ഷ്യം വയ്ക്കുന്നത് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.
കാലിൽ വെടിയേറ്റ ടോമാസി വേദന കൊണ്ട് പുളഞ്ഞ് നിലവിളിച്ച് മാറുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് ടോമാസി ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും, ലോസാഞ്ചലസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരം നൽകിയിരുന്നു.
അതേസമയം, കുടിയേറ്റ വിഷയങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കലാപത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചതോടെയാണ് ഞായറാഴ്ച ലോസാഞ്ചലസിൽ സംഘർഷം വർദ്ധിച്ചതും ഇതിനെത്തുടർന്ന് സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്. കാലിഫോർണിയ ഗവർണറുടെ എതിർപ്പുകളെ അവഗണിച്ചാണ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരെ ഒതുക്കാൻ 2,000ത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
സുരക്ഷാ സേനംഗങ്ങൾ കുതിരപ്പുറത്ത് തെരുവുകളിൽ പട്രോളിംഗ് നടത്താനും, മുഖംമൂടി ധരിച്ച പ്രതിഷേധക്കാരെ ഉടൻ അറസ്റ്റ് ചെയ്യാനും ട്രംപ് ഉത്തരവിട്ടു. ലത്തീൻ വംശജർ കൂടുതലുള്ള നഗരത്തിൽ ഡസൻ കണക്കിന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനെതിരെയാണ് ഫെഡറൽ ഏജന്റുമാർ ഫ്ലാഷ്-ബാംഗ് ഗ്രനേഡുകളും കണ്ണീർ വാതകവും പ്രയോഗിച്ച് ഏറ്റുമുട്ടുകയും ചെയ്തു. കലാപം തുടരുന്ന സാഹചര്യത്തിൽ പ്രദേശം മുഴുവൻ വലിയ ജാഗ്രതയിലാണ്.