'വിദേശ രാജ്യങ്ങളില്‍ പോയത് ഭാരതത്തിനുവേണ്ടി സംസാരിക്കാന്‍; അതായിരുന്നു എന്റെ കടമ; വിദേശത്ത് ലഭിച്ചത് മികച്ച പിന്തുണ; റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നല്‍കും'; മോദിസ്തുതി ഉണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി ശശി തരൂര്‍

മോദിസ്തുതി ഉണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി ശശി തരൂര്‍

Update: 2025-06-10 12:42 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശിതരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശരാജ്യങ്ങളില്‍ ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി അതായിരുന്നു തന്റെ കടമ, അത് താന്‍ നിറവേറ്റി. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കും. പറയാനുള്ളതെല്ലാം കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കണമെന്നതായിരുന്നു ലക്ഷ്യമെന്നും തരൂര്‍ പറഞ്ഞു.

ദൗത്യം ഫലം കണ്ടുവെന്നും വിദേശരാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂര്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹത്തിന് സമര്‍പ്പിക്കുമെന്നും തരൂര്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ ഒരു അജണ്ടയും ആഗോളതലത്തില്‍ നടപ്പാക്കാന്‍ ആയിട്ടില്ല. ആരും അവരെ കേള്‍ക്കാന്‍ തയ്യാറായില്ല. ഇന്ത്യ പാക് വെടിനിര്‍ത്തലില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂര്‍ തള്ളി. യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ല. സ്‌കൂള്‍ കുട്ടികളുടെ വഴക്ക് പ്രിന്‍സിപ്പല്‍ ഇടപെട്ട് നിര്‍ത്തുന്നത് പോലുള്ളതല്ല ഇക്കാര്യത്തിലെ മധ്യസ്ഥത. പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തങ്ങള്‍ മറുപടി നല്‍കും എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാന്‍ നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്തും. ഇതായിരുന്നു അമേരിക്കയെ അറിയിച്ചത്. അത് അമേരിക്ക പാക്കിസ്ഥാനെ അറിയിച്ച് അവരെ കൊണ്ട് നിര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് അഭിനന്ദനീയമാണ്. തങ്ങള്‍ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല ശശി തരൂര്‍ പ്രതികരിച്ചു.

യാത്രയില്‍ മോദിസ്തുതി ഉണ്ടായെന്ന തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, താനൊരു ഭാരതീയനായി, ഭാരതത്തിന് വേണ്ടി സംസാരിക്കാന്‍ പോയി. അതായിരുന്നു എന്റെ കടമ. അത് പൂര്‍ത്തിയാക്കിയെന്നാണ് തന്റെ വിശ്വാസമെന്ന് തരൂര്‍ പറഞ്ഞു. ബാക്കിയെല്ലാം പിന്നെ, സമയം വരുമ്പോള്‍ സംസാരിക്കാം എന്നും അദ്ദേഹം മറുപടി നല്‍കി.

അമേരിക്ക,പനാമ, ഗയാന, ബ്രസീല്‍ കൊളംബിയ എന്നീ രാജ്യങ്ങളിലായിരുന്നു ശശിതരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം. അഞ്ചു രാഷ്ട്രങ്ങളിലെയും സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെയാണ് സംഘം മടങ്ങിയെത്തിയത്. വിദേശ രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ലഭിച്ചു എന്ന് ശശിതരൂര്‍ പറഞ്ഞു.

കൊളംബിയ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന പിന്‍വലിച്ചു. വിവിധ രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. അതില്‍ പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, വിദേശകാര്യമന്ത്രിമാര്‍, വിദേശകാര്യ വിദഗ്ധന്‍മാര്‍ എന്നിവരെ കണ്ടു. തന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് നേരില്‍ നല്‍കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദേശപര്യടനം നടത്തിയ പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ഏഴ് സംഘങ്ങളാണ് വിദേശപര്യടനം നടത്തിയത്.

Similar News