ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കാലുകളും കൈകളും ബന്ധിച്ച നിലയില്‍; രണ്ട് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ പുറകില്‍ മുട്ടുകുത്തി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തം; അക്രമാസക്തനായതിനാലെന്ന് വിശദീകരണം; പ്രതിഷേധം ശക്തം; വിശദമായി അന്വേഷിക്കുന്നുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ കാലുകളും കൈകളും ബന്ധിച്ച നിലയില്‍

Update: 2025-06-10 16:59 GMT

വാഷിംഗ്ടണ്‍: കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചതിന് പിന്നാലെ നാടുകടത്തുന്നതിനായി വിമാനത്താവളത്തില്‍ എത്തിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയോട് വിമാനത്താവളത്തില്‍ കുറ്റവാളിയോട് എന്നപോലെ ഉദ്യോഗസ്ഥര്‍ പെരുമാറിയതില്‍ പ്രതിഷേധം ശക്തമാകുന്നു. വിദ്യാര്‍ഥിയെ നിലത്ത് കിടത്തി അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാലുകളില്‍ വിലങ്ങ് അണിയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ന്യൂജേഴ്സിയിലെ നെവാര്‍ക്ക് എയര്‍പോര്‍ട്ടിലാണ് സംഭവം. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനായ കുനാല്‍ ജെയിന്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

വിദ്യാര്‍ത്ഥിയോട് അധികാരികള്‍ കുറ്റവാളിയെ പോലെ പെരുമാറുന്നത് വീഡിയോയില്‍ വ്യക്തമാണ്. വിദ്യാര്‍ഥിയുടെ കാലുകളും കൈകളും ബന്ധിച്ച നിലയിലായിലാണ്. രണ്ട് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയുടെ പുറകില്‍ മുട്ടുകുത്തി നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

'നേവര്‍ക്ക് വിമാനത്താവളത്തില്‍ നാടുകടത്താന്‍ എത്തിച്ച ചെറുപ്പക്കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടു. അയാളെ അവര്‍ ക്രിമിനലിനെപ്പോലെ വിലങ്ങണിയിച്ചിരുന്നു. കരയുകയായിരുന്നു. നിസ്സഹായനായിരുന്നു ഞാന്‍. ഒരു എന്‍ ആര്‍ ഐ എന്ന നിലയില്‍ എന്റെ ഹൃദയം തകര്‍ന്നു പോയി' - ഇങ്ങനെയായിരുന്നു കുനാല്‍ ജെയിന്‍ കുറിച്ചത്. സംഭവത്തിന് അന്‍പതോളം പേര്‍ ദൃക്സാക്ഷികളായിരുന്നെന്നും യുവാവ് സംസാരിച്ച ഹരിയാന്‍വി ഭാഷ മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും കുനാല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസി സംഭവത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. 'ന്യൂജേഴ്സിയിലെ നെവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ഇന്ത്യന്‍ പൗരന് ഉദ്യോഗസ്ഥരില്‍ നിന്നും ബുദ്ധിമുട്ട് നേരുടുന്നതിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രാദേശിക അധികാരികളുമായി ഇന്ത്യന്‍ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ പ്രതിനിധിമാര്‍ എന്നും പ്രതിജ്ഞാബദ്ധ'മാണെന്നായിരുന്നു എംബസിയുടെ പ്രതികരണം.

അക്രമാസക്തനായത് കൊണ്ടാണ് വിദ്യാര്‍ത്ഥിയെ കെട്ടിയിട്ടത് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. മറ്റ് യാത്രക്കാര്‍ക്ക് ഭീഷണിയായതിനാല്‍ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് പൈലറ്റാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ പിടിച്ചു കെട്ടുന്നതിനിടയില്‍ എനിക്ക് ഭ്രാന്തല്ല, അവര്‍ എന്നെ ഭ്രാന്തനാക്കാന്‍ ശ്രമിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി ഹിന്ദിയില്‍ പറഞ്ഞതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇതിനോടകം സാമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന നടപടിയുടെ ഭാഗമായി 100-ലധികം ഇന്ത്യക്കാരെ തിരിച്ചയച്ചിരുന്നു. കുടിയേറ്റക്കാരെ കൈകള്‍ കെട്ടിയും കാലുകള്‍ ചങ്ങലയിട്ടതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മനുഷ്യത്വപരമായ രീതിയില്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്നായിരുന്നു പ്രതപക്ഷത്തിന്റെ വിമര്‍ശനം.

Tags:    

Similar News