ദീര്‍ഘദൂര യാത്രയ്ക്കായി ഉയര്‍ന്ന അളവില്‍ ഇന്ധനം നിറച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി; പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തീഗോളമായി ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം; 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍

ദീര്‍ഘദൂര യാത്രയ്ക്കായി ഉയര്‍ന്ന അളവില്‍ ഇന്ധനം നിറച്ചത് അപകടത്തിന്റെ വ്യാപ്തികൂട്ടി

Update: 2025-06-12 09:49 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ യാത്രവിമാനം തകര്‍ന്നുവീണത് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17നാണ് വിമാനം അഹമ്മദാബാദില്‍നിന്ന് ടേക് ഓഫ് ചെയ്തത്.

തകര്‍ന്ന് വീണ എയര്‍ ഇന്ത്യ എഐ 171 വിമാനത്തിലെ യാത്രക്കാരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരുടെ ലിസ്റ്റില്‍ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. കൂടുതല്‍ വി ഐ പി യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്ന വിവരവും പുറത്ത് വരുന്നു. അപകടം സ്ഥിരീകരിച്ച എയര്‍ ഇന്ത്യ, വിവരങ്ങള്‍ ശേഖരിച്ച് ഉടന്‍ അറിയിക്കുമെന്നും വ്യക്തമാക്കി.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോകുകയായിരുന്ന വിമാനം ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്. 242 യാത്രക്കാരുണ്ടായിരുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിന്റെ മതിലില്‍ വിമാന ഇടിച്ചതിന് ശേഷമാണ് വിമാനം തകര്‍ന്നുവീണതെന്നും അതല്ല മരത്തിലിടിച്ചാണ് വീണതെന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രാഥമികമായി വ്യക്തതയില്ല. തകര്‍ന്ന് വീണതിന് പിന്നാലെ തീയാളിപ്പടര്‍ന്നു. ജനവാസമേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്നവരില്‍ 220 പേര്‍ യാത്രക്കാരും, 12 പേര്‍ ക്രൂ അംഗങ്ങളുമാണ്. അഹമ്മദാബാദ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

വിമാനത്തിന്റെ മിക്ക ഭാഗങ്ങളും കത്തിയമര്‍ന്നു. കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പറന്നുയര്‍ന്ന് ഒരുമിനിറ്റിനുള്ളില്‍ ജനവാസ മേഖലയില്‍ തകര്‍ന്നുവീണു. 625 അടി ഉയര്‍ത്തില്‍വെച്ചാണ് സിഗ്‌നല്‍ നഷ്ടമായതെന്ന് ഫ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 300 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ടായിരുന്ന വിമാനമാണ് തകര്‍ന്നത്. ദീര്‍ഘദൂര യാത്രയ്ക്കായി വിമാനത്തില്‍ വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബോയിംഗില്‍ നിന്നുള്ള സംഘത്തോടൊപ്പം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഔപചാരിക അന്വേഷണം ആരംഭിക്കും. അതേസമയം, അപകടത്തിന്റെ സംശയാസ്പദമായ കാരണത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ഇതുവരെ ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. അന്താരാഷ്ട്ര റൂട്ടിലേക്കുള്ള ഇന്ധനത്തിന്റെ ഭാരം അപകടത്തിനു ശേഷമുള്ള തീപിടുത്തം കൂടുതല്‍ വഷളാക്കിയിരിക്കാമെന്നും ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കിയിരിക്കാമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. അപകടത്തില്‍പെട്ട പലരേയും ആശുപത്രികളിലെത്തിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ അറിയിക്കുന്നത്.

അഹമ്മദാബാദില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഏഴുമിനിറ്റോളം വൈകി 1.17-നാണ് വിമാനം പുറപ്പെട്ടതെന്നും 'ഫ്ളൈറ്റ്സ്റ്റാറ്റ്സ്' വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. ലണ്ടനില്‍ പ്രാദേശികസമയം വൈകീട്ട് 6.25-ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ഒമ്പതുമണിക്കൂറും 22 മിനിറ്റുമായിരുന്നു വിമാനത്തിന്റെ യാത്രാസമയം.

Tags:    

Similar News