ഇറാന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം; ടെഹറാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്; വ്യോമപ്രതിരോധം സജ്ജമാക്കി തിരിച്ചടിച്ച് ഇറാന്‍; യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം; ജെറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍; പശ്ചിമേഷ്യയില്‍ വീണ്ടും തീക്കളി

പശ്ചിമേഷ്യയില്‍ വീണ്ടും തീക്കളി

Update: 2025-06-13 17:09 GMT

ടെഹ്റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. തലസ്ഥാനമായ ടെഹറാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെയാണ് ഇറാനില്‍ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ ടെഹ്റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

പടിഞ്ഞാറന്‍ ടെഹ്റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം. അതിനിടെ, യെമനില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജെറുസലേമില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയിരിക്കുകയാണ്. നേരത്തെ, ഡ്രോണ്‍ ആക്രമണം ഇറാന്‍ തുടങ്ങിയിരുന്നു. നൂറോളം ഡ്രോണുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഇറാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 78 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 329 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.

ഇസ്രയേലിന്റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിര്‍ണായകവുമായിരിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചു. അതേസമയം, ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തി. ഇസ്രയേല്‍ മേഖലയെ ആകെ ദുരന്തത്തിലേക്ക് വലിച്ചിടുന്നു എന്നാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ വിമര്‍ശിച്ചത്. നെതന്യാഹുവിനെ തടയണം എന്നും തുര്‍ക്കി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേല്‍ - ഇറാന്‍ യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങവെ തുര്‍ക്കിയുടെ ശക്തമായ പ്രതികരണം ഇറാനുള്ള പിന്തുണായായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് ഇറാനെതിരെ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയത്. ഇറാന്‍ വിപ്ലവസേനയുടെ തലവന്‍ അടക്കം ഉന്നത ഉദ്യോഗസ്ഥരെ വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ കൊലപ്പെടുത്തി. ഇറാന്‍ ഇസ്രയേലിന്റെ നിലനില്‍പ്പിന് ഭീഷണി ആയതിനാലാണ് ആക്രമണം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ പിന്തുണയോടെയാണ് ആക്രമണം എന്നും കനത്ത തിരിച്ചടി നല്‍കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയില്‍ ഇസ്രയേലി നഗരങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുയാണ്.

സാഹചര്യം രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിശദീകരിക്കുന്നു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സോഷ്യല്‍ മീഡിയയിലൂടെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പുകള്‍ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഇറാനിലെ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിര്‍ദേശം. എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പിന്തുടരുകയും പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കണമെന്നും ഈ അറിയിപ്പില്‍ എംബസി വിശദീകരിക്കുന്നു.

Similar News