ജെയ്ഡ് ഗുഡിയുമായി ഉടക്കി ബിഗ്ബോസില്‍ സ്റ്റാറായി യുകെയില്‍ നിറഞ്ഞിട്ട് 18 വര്‍ഷം; നീലച്ചിത്ര കേസില്‍ ഭര്‍ത്താവ് അകത്തായതും അമ്മയുടെ പേരില്‍ തട്ടിപ്പ് കേസെടുത്തതും നാണക്കേടായി: ശില്‍പ്പ ഷെട്ടിക്ക് സംഭവിച്ചത് ബ്രിട്ടനിലും വൈറല്‍ വാര്‍ത്ത

Update: 2025-06-14 03:46 GMT

ലണ്ടന്‍: ഒരു കാലത്ത് ബോളിവുഡിനെ ത്രസിപ്പിച്ചിരുന്ന ഒരു പേരായിരുന്നു ശില്പ ഷെട്ടി എന്നത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ തന്റേതായ ഒരിടം കണ്ടെത്തി മുന്നോട്ട് പോകുന്ന നടിയുടെ അടുത്തിടെ നടന്ന അമ്പതാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ ആ ആഘോഷം വാര്‍ത്തകളിലിടം പിടിച്ചത് തെറ്റായ കാരണങ്ങളാലായിരുന്നു എന്ന് മാത്രം. പൊതുയിടങ്ങളില്‍ ഇപ്പോഴും നിറസാന്നിദ്ധ്യമായി തിളങ്ങി നില്‍ക്കുന്ന ശില്പ ഷെട്ടിയുടെ വ്യക്തിജീവിതം പക്ഷെ, തികച്ചും അശാന്തമായിരുന്നു.

ബ്രിട്ടീഷുകാരനായ ശതകോടീശ്വരന്‍ രാജ് കുന്ദ്രയുമായുള്ള വിവാഹ ബന്ധത്തിലെ പൊരുത്തങ്ങളും പൊരുത്തക്കേടുകളും അവരെ ഏറെ ഉലച്ചിരുന്നു. 2021 -ല്‍ പക്ഷെ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചെന്ന് ആരോപിച്ച് 63 ദിവസം കുന്ദ്രയെ ജയിലിലടച്ചപ്പോള്‍ ശില്പ ഷെട്ടി തന്റെ ഭര്‍ത്താവിനൊപ്പം ഉറച്ചു നിന്നു. എന്നാല്‍, ഈയാഴ്ച ക്രൊയേഷ്യയിലെ വാര്‍ ഐലന്‍ഡിലെ ഒരു ആഡംബര റെസ്റ്റോറന്റില്‍ വെച്ച് നടന്ന ശില്പ ഷെട്ടിയുടെ ജന്മദിനാഘോഷം വീണ്ടും വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്.

ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞ വീഡിയോയില്‍, ശില്പ ഷെട്ടി, റെസ്റ്റോറന്റിലെത്തിയ മറ്റൊരു അതിഥിയോട്, ഞങ്ങളോട് സംസാരിക്കരുത്, നിങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ല എന്ന് പറയുന്നത് കേള്‍ക്കാം. ശില്പ ഷെട്ടിയും കൂട്ടരും ഉച്ചത്തിലാണ് സംസാരിക്കുന്നതെന്നും, അല്പം ശബ്ദം താഴ്ത്തി സംസാരിക്കണമെന്നും പറഞ്ഞ വ്യക്തിയോടാണ് ഇവര്‍ കയര്‍ത്തു സംസാരിക്കുന്നത്. 2007 ലെ സെലിബ്രിറ്റി ബിഗ് ബ്രദര്‍ ഷോയില്‍ ജെയ്ഡ് ഗൂദിയുടെയും ഡാനിയേലെ ലോയ്ഡിന്റെയും പക്കല്‍ നിന്നും വംശീയപരമായ അവഹേളനം ഏറ്റുവാങ്ങിയ നിസ്സഹായയായ ശില്പ ഷെട്ടിയില്‍ നിന്നും വേറിട്ട മുഖമായിരുന്നു ഈ വീഡിയോയില്‍ കണ്ടത്.

അന്ന് ട്രോഫിയുമായി പടിയിറങ്ങിയ ശില്പ ഷെട്ടി മുംബൈയില്‍ തിരിച്ചെത്തി വീണ്ടും വിവാദത്തിലാവുകയായിരുന്നു. ഒരു എയ്ഡ്‌സ് അവയര്‍നെസ് പ്രോഗ്രാമില്‍ പങ്കെടുക്കവെ അമേരിക്കന്‍ താരം റിച്ചാര്‍ഡ് ജെറെ ശില്പയെ പരസ്യമായി ചുംബിച്ചതായിരുന്നു വിവാദമായത്. തുടര്‍ന്ന് ജെറെ ക്ഷമാപണം നടത്തിയതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വിവാദം അവസാനിച്ചുവെങ്കിലും, പരസ്യ ഇടത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തി എന്ന പരാതിയില്‍ ക്ലീന്‍ ചിറ്റ് ലഭിക്കാന്‍ ശില്പ ഷെട്ടിക്ക് പിന്നെയും 14 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു.

അതേവര്‍ഷം തന്നെ സൂററ്റിലെ ഒരു വ്യാപാരിയില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെ വാടകയ്ക്ക് എടുത്തു എന്ന കേസില്‍ ശില്പ ഷെട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസ് വന്നു. സാരി വ്യാപാരം നടത്തിയിരുന്ന അയാളുടെ സാരിയുടെ മോഡലായി അഭിനയിച്ചതിന് തനിക്ക് അയാള്‍ 10 ലക്ഷത്തോളം രൂപ തരാനുണ്ടെന്ന് അന്ന് ശില്പയും പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ലീഗല്‍ നോട്ടീസുകള്‍ അയച്ചതായും അന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു.

2010 ല്‍ എടുത്ത കേസ് ഇപ്പോഴും തുടര്‍ന്ന് പോവുകയാണ്. 2016 ല്‍ ശില്പ ഷെട്ടിയുടെ പിതാവ് സുരേന്ദ്ര ഷെട്ടിയുടെ മരണത്തോടെ മാതാവ് സുനന്ദ ഷെട്ടിയുടെയും സെക്രട്ടറി ദിലീപ് പല്‍ശേഖറുടെയും പേരില്‍ പുതിയ കേസുകള്‍ നിലവില്‍ വന്നു. അധോലോക നേതാവ് ഫസലുറ് റഹ്‌മാനും ഇതില്‍ പ്രതിയാണ്. 2019 ലാണ് ഈ കേസ് ചാര്‍ജ്ജ് ചെയ്തത്. അതിനിടെ ഒരു ഇന്ത്യന്‍ സംവിധായകന്റെ ഭാര്യ, തന്റെ ഭര്‍ത്താവിന് ശില്പ ഷെട്ടിയുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സംവിധായകനും ഭാര്യയും വേര്‍പിരിയുകയും ചെയ്തിരുന്നു.

പിന്നീട് 2017 ലെ ഗെയിന്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ടും ശില്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ന്ന് ഇവര്‍ക്ക് മുംബൈയില്‍ വീട് ഒഴിയേണ്ടതായും വന്നിരുന്നു. അസ്വസ്ഥതയുടെ അലയൊലികള്‍ ഇത്രയുമുണ്ടായിട്ടും അതൊന്നും പുറത്ത് പ്രദര്‍ശിപിക്കാതെ ഇന്നും സമൂഹമാധ്യമങ്ങളില്‍ ഒരു ഇന്‍ഫ്‌ലുവന്‍സറായി തുടരുകയാണ് ശില്പ ഷെട്ടി. യോഗയും വെല്‍നെസ്സുമാണ് അവരുടേ പ്രിയപ്പെട്ട മേഖലകള്‍.

Tags:    

Similar News