മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ല; ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി പവിയുള്ളൂ; മതംമാറിയാല്‍ സംവണവും ആനുകൂല്യങ്ങളും ലഭിക്കില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

Update: 2026-03-24 08:30 GMT

ന്യൂഡല്‍ഹി: അതിനിര്‍ണാക വിധിയുമായി സുപ്രീംകോടതി. ക്രിസ്തുമതം ഉള്‍പ്പടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ദളിതര്‍ക്ക് പട്ടികജാതി പദവി ലഭിക്കില്ലെന്ന് സുപ്രീം കോടതി വിധിച്ചു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന സംരക്ഷണം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളില്‍പെടുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളുവെന്ന് സുപ്രീം കോടതി കോടതി വ്യക്തമാക്കി.

സ്വമേധയാ മറ്റ് മതങ്ങളിലേക്ക് മാറുന്ന ദളിതര്‍ക്ക് പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ബാധകമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആന്ധാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ പി.കെ. മിശ്ര, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന കാരണത്താല്‍ പട്ടികജാതി സംരക്ഷണം ലഭിക്കില്ല. സംഭവം നടക്കുമ്പോള്‍ ഏത് മതമാണ് പിന്തുടരുന്നത് എന്നതിനെ ആശ്രയിച്ച് ഇരിക്കും സംരക്ഷണമെന്നും കോടതി വ്യക്തമാക്കി. ആന്ധ്രാപ്രദേശില്‍ മതം മാറിയ പാസ്റ്ററുടെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

1950 ലെ ഭരണഘടന (പട്ടികജാതി) ഉത്തരവ് പ്രകാരം ഹിന്ദുമതം, സിഖ് മതം അല്ലെങ്കില്‍ ബുദ്ധമതം എന്നിവ അവകാശപ്പെടുന്നവര്‍ക്ക് മാത്രമേ പട്ടികജാതി യോഗ്യത ലഭ്യമാക്കിയിട്ടുള്ളൂ എന്ന് കോടതി അടിവരയിട്ടു പറഞ്ഞു. 1950 ലെ ഉത്തരവ് അവ്യക്തതയ്ക്ക് ഇടം നല്‍കുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ക്ലോസ് 3 ല്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് ഒരു വ്യക്തിയുടെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി ഉടനടി പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് അത് പ്രസ്താവിച്ചു. ഈ നിയന്ത്രണം ആത്യന്തികവും മാറ്റാന്‍ കഴിയാത്തതുമാണെന്ന് ജഡ്ജിമാര്‍ ഊന്നിപ്പറഞ്ഞു.

'ഭരണഘടന പ്രകാരമോ പാര്‍ലമെന്റ് നിയമനിര്‍മ്മാണത്തിലൂടെയോ പട്ടികജാതി അംഗമായി കണക്കാക്കാത്ത ഒരാള്‍ക്ക് ഭരണഘടനാപരമായ ആനുകൂല്യമോ സംരക്ഷണമോ സംവരണമോ അവകാശമോ അവകാശപ്പെടാനോ വ്യാപിപ്പിക്കാനോ കഴിയില്ല. ഈ തടസ്സം സമ്പൂര്‍ണ്ണമാണ്, ഒരു അപവാദവും അംഗീകരിക്കുന്നില്ല. ക്ലോസ് 3 ല്‍ വ്യക്തമാക്കിയിട്ടുള്ള മതം ഒഴികെയുള്ള ഒരു മതം ഒരേ സമയം സ്വീകരിക്കാനും ആചരിക്കാനും പട്ടികജാതി അംഗത്വം അവകാശപ്പെടാനും ഒരു വ്യക്തിക്കും കഴിയില്ല,' സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ക്രിസ്തുമതം സ്വീകരിച്ച് പാസ്റ്ററായി സേവനമനുഷ്ഠിച്ച ഒരാള്‍ ഉള്‍പ്പെട്ട കേസ് പരിശോധിക്കുന്നതിനിടെയാണ് വിധി പുറപ്പെടുവിച്ചത്. മതം മാറിയെങ്കിലും, താന്‍ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം അദ്ദേഹം പരാതി നല്‍കി. പട്ടികജാതി സമുദായത്തില്‍ പെടാത്തതിനാല്‍ നിയമപ്രകാരം സംരക്ഷണം തേടാന്‍ തനിക്ക് അര്‍ഹതയില്ലെന്ന് വാദിച്ചുകൊണ്ട് പ്രതി തന്റെ അവകാശവാദത്തെ ചോദ്യം ചെയ്തു. പാസ്റ്റര്‍ മതം മാറി ക്രിസ്തുമതം സ്വീകരിച്ചുകഴിഞ്ഞാല്‍, അദ്ദേഹത്തിന്റെ പട്ടികജാതി പദവി സ്വയമേവ ഇല്ലാതാകുമെന്ന ഹൈക്കോടതിയുടെ വാദത്തോട് സുപ്രീം കോടതി യോജിച്ചു.

എസ്സി, എസ്ടി ആക്ടിലെ സെക്ഷന്‍ 3(1)(ആര്‍), 3(1)(എസ്), 3(2)(വിഎ) പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി സമര്‍പ്പിച്ച ക്രിമിനല്‍ ഹര്‍ജിയില്‍ നിന്നാണ് ഈ കേസ് ഉത്ഭവിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 341, 506, 323 എന്നിവയ്ക്കൊപ്പം 34ഉം ചേര്‍ത്ത് വായിക്കപ്പെട്ടു. പിത്തലവാണിപാലം ഗ്രാമത്തില്‍ പാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്ത പ്രതി 2ാം നമ്പര്‍ സമര്‍പ്പിച്ച പ്രാരംഭ പരാതി പ്രകാരം, തനിക്ക് ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും, ജീവന് ഭീഷണിയും, കുടുംബത്തിന് നേരെയുള്ള ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജാതിയുമായി ബന്ധപ്പെട്ട അധിക്ഷേപങ്ങള്‍ ഉപയോഗിച്ച് തന്നെ അധിക്ഷേപിച്ചതായും, ഇത് ഹര്‍ജിക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. അന്വേഷണം അവസാനിച്ച് കുറ്റപത്രം സമര്‍പ്പിച്ച ശേഷം, കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചു.

പരാതിക്കാരന്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിനാലും പാസ്റ്ററായി സജീവമായി പ്രവര്‍ത്തിച്ചതിനാലും എസ്സി, എസ്ടി ആക്ടിന് കീഴില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. 1950ലെ ഭരണഘടന (പട്ടികജാതി) ഉത്തരവില്‍, ഹിന്ദുമതം അവകാശപ്പെടാത്ത ഒരാളെ പട്ടികജാതി സമൂഹത്തിലെ അംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി പറയുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു.

Tags:    

Similar News