67 നിലകളില്‍ തീ പടര്‍ന്നത് മുകള്‍ നിലയില്‍; 764 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചത് കനത്ത പുകകള്‍ക്കിടയിലൂടെ; ആറു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാവരും രക്ഷപ്പെട്ടു; ദുബായിയെ ഞെട്ടിച്ച് മറീന പിന്നാക്കിളിലെ തീ പിടിത്തം; ആഗ്നബാധയുടെ കാരണം ഇപ്പോഴും അജ്ഞാതം

Update: 2025-06-15 00:58 GMT

ദുബായ്: ദുബായിലെ 67 നിലകളുള്ള കെട്ടിടത്തില്‍ വന്‍ തീപിടുത്തം ഉണ്ടായതിന്റെ കാരണം ഇപ്പോഴും അവ്യക്തം. ഇതിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നുതാണ്. ദുബായ് മറീനയിലെ 3,820 പേര്‍ താമസിക്കുന്ന ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടമായ മറീന പിന്നാക്കിളാണ് വെള്ളിയാഴ്ച രാത്രി 9.30 ഓടെ കത്തിനശിച്ചത്. തീ നിയന്ത്രണവിധേയമാക്കാന്‍ ആറു മണിക്കൂറോളം വേണ്ടി വന്നു. വലിയ രക്ഷാപ്രവര്‍ത്തനമാണ് നടന്നതെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 764 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു, ആര്‍ക്കും പരിക്കില്ല. ഒഴിപ്പിച്ചവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കി. നിരവധി മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ ഈ ഫ്‌ളാറ്റില്‍ താമസമുണ്ടായിരുന്നു. തീ പിടിത്തകാരണം വ്യക്തമല്ല. കേടുപാടുകള്‍ മാറ്റി ഫ്‌ളാറ്റ് വീണ്ടും താമസ യോഗ്യമാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ ആദ്യം പിടിച്ചത്. ഇത് താഴേക്ക് പടര്‍ന്നു. അതുകൊണ്ട് തന്നെ താഴയുള്ളവരെ അതിവേഗം ഒഴിപ്പിക്കാനായി. വിശദ അന്വേഷണത്തിലൂടെ അപകട കാരണം കണ്ടെത്താനാകും. പലതും ഹോട്ടലുകളിലേക്കാണ് താമസം മാറ്റിയത്. കനത്ത പകുയ്ക്കിടയിലൂടെയാണ് പലരും ജീവനും കൊണ്ട് രക്ഷപ്പെട്ടത്. 2015 മെയിലും മറീനയില്‍ സമാന തീ പിടിത്തം ഉണ്ടായിരുന്നു. തീപിടുത്തത്തെത്തുടര്‍ന്ന് ദുബായ് മറീന സ്റ്റേഷനും പാം ജുമൈറ സ്റ്റേഷനും ഇടയില്‍ ഗതാഗത തടസ്സവുമുണ്ടായി. ആര്‍ക്കും ജീവ ഹാനിയുണ്ടാകാത്തത് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ മികവായി വിലയിരുത്തുന്നു.

രാത്രി വൈകിയാണ് 67 നിലകളുള്ള മറീന പിനാക്കിള്‍ ടൈഗര്‍ ടവറില്‍ തീപിടിത്തമുണ്ടായതെന്നും ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നും ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. പുലര്‍ച്ചെ 2.21നാണ് ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ പൂര്‍ത്തിയായത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് മുകള്‍ നിലയില്‍ നിന്ന് തുടങ്ങിയ തീ താഴത്തെ നിലകളിലേക്ക് പടരുകയായിരുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ താഴേയ്ക്ക് പതിച്ച് ചില വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മറീന പിനാക്കിള്‍ ടൈഗര്‍ ടവറില്‍ തീപിടിക്കുന്നത് ഇത് ആദ്യമായല്ല. 2015 മേയ് 25ന് 47-ാം നിലയിലെ അടുക്കളയില്‍ തീ പിടിത്തമുണ്ടായി. അത് 48-ാം നിലയിലേക്ക് പടര്‍ന്നെങ്കിലും ദുബായ് സിവില്‍ ഡിഫന്‍സ് നിയന്ത്രണ വിധേയമാക്കി. ദ് ടോര്‍ച്ചിന് സമീപമാണ് ഈ ടവര്‍ സ്ഥിതി ചെയ്യുന്നത്. ഈ ടോര്‍ച്ച് 2015ലും 2017ലും രണ്ടുതവണ തീപിടിത്തത്തിന് ഇരയായിട്ടുണ്ട്.

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടമാണിത്. തീപ്പിടിത്തത്തെ തുടര്‍ന്ന് ദുബായ് മറീന സ്റ്റേഷന്‍ (നമ്പര്‍ 5) മുതല്‍ പാം ജുമൈര സ്റ്റേഷന്‍ (നമ്പര്‍ 9) വരെയുള്ള ട്രാം സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സര്‍വീസ് നിര്‍ത്തിയത്.

Tags:    

Similar News