'വിമാനം പറക്കുന്നത് അടുത്തുനിന്ന് കാണാന്‍ ടെറസില്‍ കയറി; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു; വിമാനം താഴ്ന്നപ്പോള്‍ വിമാനത്താവളത്തിന്റെ മറുവശത്ത് ഇറങ്ങാന്‍ പോകുവാണെന്ന് കരുതി; അത് തകര്‍ന്നുവീണ് എന്റെ കണ്‍മുന്നില്‍'; ആ ഭീകര ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

ആ ഭീകര ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Update: 2025-06-15 14:16 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീഴുന്ന ഭീകരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരനായ പ്ലസ് ടു വിദ്യാര്‍ഥിയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. ആര്യാവല്ലി ജില്ലക്കാരനായ ആര്യന്‍ അന്‍സാരിയാണ് അഹമ്മദാബാദിലെ വാടക വീടിന്റെ മുകളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങളുടെ ഉറവിടം സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സിറ്റി ക്രൈംബ്രാഞ്ച് സംഘം വിദ്യാര്‍ഥിയെ ചോദ്യം ചെയ്തത്.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗര്‍ പ്രദേശത്തെ ഒരു വാടക വീടിന്റെ ടെറസില്‍ നിന്നാണ് ആര്യന്‍ ദൃശ്യം പകര്‍ത്തിയത്. പ്ലസ് ടു പ്രവേശനം നേടിയ വിദ്യാര്‍ഥി പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് അഹമ്മദാബാദില്‍ എത്തിയത്. അവിടെ അച്ഛന്‍ വാടകക്ക് താമസിക്കാറുള്ള വീട്ടില്‍ പോകുകയും വിമാനം താഴ്ന്ന് പറക്കുന്നത് കണ്ടപ്പോള്‍ കൗതുകത്തോടെ മൊബൈലില്‍ പകര്‍ത്തിയതാണെന്നും ആര്യന്‍ മൊഴി നല്‍കി.

'കഴിഞ്ഞ മാസം ഞാന്‍ 11-ാം ക്ലാസ് പരീക്ഷ പാസായി, 12-ാം ക്ലാസില്‍ പ്രവേശനം നേടി. ജൂണ്‍ 12-ന് പാഠപുസ്തകങ്ങള്‍ വാങ്ങാന്‍ ഞാന്‍ അഹമ്മദാബാദില്‍ എത്തി. ഉച്ചയ്ക്ക് 12.30 ഓടെ ഞാന്‍ എന്റെ അച്ഛന്റെ വാടക വീട്ടിലെത്തി. വിമാനം പറക്കുന്നത് അടുത്തുനിന്ന് കാണാം എന്ന് കേട്ടപ്പോള്‍ ടെറസില്‍ കയറി. ഇത്രയും അടുത്ത് നിന്ന് ഒരു വിമാനം ഞാന്‍ കണ്ടിട്ടില്ലാത്തതിനാല്‍ അതിലൂടെ പറന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. വിമാനം താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍, അത് വിമാനത്താവളത്തിന്റെ മറുവശത്ത് ഇറങ്ങാന്‍ പോകുകയാണെന്ന് ഞാന്‍ കരുതി. പിന്നീട് അത് തകര്‍ന്നുവീണ് എന്റെ കണ്‍മുന്നില്‍ തീപിടിച്ചു. അത് ഭയാനകമായിരുന്നു.'-ആര്യന്‍ പറഞ്ഞു.


വിരമിച്ച ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായ ആര്യന്റെ പിതാവ് അടുത്തിടെ അഹമ്മദാബാദ് മെട്രോയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിയില്‍ പ്രവേശിച്ചത്. മേഘാനിനഗറില്‍ വിമാനത്താവളത്തിനും അപകടസ്ഥലത്തിനും ഇടയില്‍ രണ്ട് നിലകളുള്ള ഒരു വാടക താമസസ്ഥലത്താണ് അദ്ദേഹം താമസിച്ചിരുന്നത്.

അപകടം ഉണ്ടായി ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പൊലീസ് 17കാരനേയും പിതാവിനേയും വിളിപ്പിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ കുറിച്ച് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. സ്വാഭാവിക നടപടിക്രമം മാത്രമാണിത്. വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങി വിമാനം നിയന്ത്രണം വിട്ട് മറിയുന്ന ദൃശ്യങ്ങള്‍ ടെറസിന് മുകളില്‍ നിന്നാണ് ആര്യന്‍ പകര്‍ത്തിയതെന്ന് പൊലീസിനോട് വിശദീകരിച്ചു. നിലവില്‍ ആര്യന്‍ ഗ്രാമത്തിലേക്ക് മടങ്ങിയെന്ന് പിതാവ് പറയുന്നു. പൊലീസ് വിളിപ്പിച്ചെന്നും വിശദമായി കാര്യങ്ങള്‍ പറഞ്ഞെന്നും ആര്യന്റെ പിതാവ് മഗാന്‍ സിംഗ് പറഞ്ഞു.

മകനെയും തന്നെയും പൊലീസ് വിളിപ്പിച്ചിരുന്നുവെന്ന് വിമാനാപകട ദൃശ്യങ്ങള്‍ പകര്‍ത്തിയ ആര്യന്റെ പിതാവ് പറഞ്ഞു. വിശദമായ സ്റ്റേറ്റ്‌മെന്റ് നല്‍കി. മറ്റൊന്നും പൊലീസ് പറഞ്ഞിട്ടില്ല. മകന്‍ ഗ്രാമത്തില്‍ നിന്നും അവധിക്ക് തന്റെ കൂടെ വന്നതാണ്. ഒരു രസത്തിന് പകര്‍ത്തിയ വീഡിയോ ആണ്. നാളെ സ്‌കൂള്‍ ഉള്ളതുകൊണ്ട് തിരിച്ച് നാട്ടിലേക്ക് അയച്ചു എന്നും മഗന്‍ സിങ്ങ് പറഞ്ഞു.

Similar News