'ഐആം...റ്റോട്ടലി എഗ്രീ വിത്ത് യു; ഈ ബന്ധം വളരെയധികം ഗുണം ചെയ്യും..!'; കാനഡയിൽ ലാൻഡ് ചെയ്ത നരേന്ദ്ര മോദി ആദ്യം കണ്ടത് മെലോണിയെ; ജി7 ഉച്ചകോടിക്കിടെ ചർച്ചയായി ആ സൗഹൃദ സംഭാഷണം; സോഷ്യൽ മീഡിയയിൽ വീണ്ടും 'മെലോഡി' എഫക്ട്; ഇരുവരും ഹസ്തദാനം നൽകുന്ന ചിത്രങ്ങൾ വൈറൽ!
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ കാനഡ സന്ദർശിക്കുകയാണ്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ആണ് അദ്ദേഹം കാനഡയിൽ പോയത്. ഇപ്പോഴിതാ, മറ്റൊരു ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കൂടിക്കാഴ്ച നടത്തിയതാണ് സംഭവം. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം നൽകി അഭിവാദ്യം ചെയ്തു.
കൂടിക്കാഴ്ച്ചക്കിടെ ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകുമെന്ന് നരേന്ദ്രമോദി ഇറ്റാലിയൻ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. 'ഹസ്തദാനം' നൽകിക്കൊണ്ട് നിങ്ങളാണ് ഏറ്റവും മികച്ചതെന്നും, ഞാൻ നിങ്ങളെപ്പോലെയാകാൻ ശ്രമിക്കുകയാണെന്നും മെലോണി നരേന്ദ്ര മോദിയോട് പറയുന്നു. ഇരുവരും 'ഹസ്തദാനം' ചെയ്യുന്ന ചിത്രം മെലോണി തന്നെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇന്ത്യയും ഇറ്റലിയും സൗഹൃദത്താൽ ചേർക്കപ്പെട്ടിരിക്കുന്നുവെന്നാണ് പോസ്റ്റിന് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. പിന്നീട് ജോർജിയ മെലോണി പങ്കുവച്ച എക്സ് പോസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി ജോർജിയ മെലോണി, നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഇറ്റലിയുമായുള്ള ഇന്ത്യയുടെ സൗഹൃദം കൂടുതൽ ശക്തമാകും, ഇത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും എഴുതിയാണ് പ്രധാന മന്ത്രിയുടെ റീ പോസ്റ്റ്.
അതുപോലെ ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും മെലോണിയും നേരത്തെ കണ്ടിരുന്നു. അന്ന് ഇരു നേതാക്കളും ഒരു സെൽഫി എടുത്തിരുന്നു. പിന്നീട് COP28 ൽ പങ്കെടുക്കുന്ന നല്ല സുഹൃത്തുക്കൾ, #Melodi" എന്ന തലക്കെട്ട് നൽകി മെലോണി ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
ഉച്ചകഴിഞ്ഞ് ഉന്നതതല സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി കാനഡയിലെ പോമെറോയ് കനനാസ്കിസ് മൗണ്ടൻ ലോഡ്ജിലെത്തി. ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന G7 ഉച്ചകോടിയുടെ വേദിയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി സ്വീകരിച്ചു.
ജി7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത്തെ വട്ടമാണ് ഇന്ത്യ ഇപ്പോൾ പങ്കെടുക്കുന്നത്. പക്ഷെ ഒരു ദശാബ്ദത്തിനിടെ കാനഡയിലേക്കുള്ള പ്രധാന മന്ത്രിയപടെ ആദ്യ സന്ദർശനമാണിത്. കാൽഗറി വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇന്ത്യയുടെ ആക്ടിംഗ് ഹൈക്കമ്മീഷണർ ചിൻമോയ് നായിക് ഉൾപ്പെടെ പ്രധാനമന്ത്രിയെ സ്വീകരിക്കാനായി എത്തിയിരുന്നു.
അതേസമയം, ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും കാനഡയും ഒരുമിച്ചു പ്രവർത്തിക്കുകയും നിരവധി മേഖലകളിൽ പരസ്പര സഹകരണം കൈവരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ വിജയകരമായ ആതിഥേയത്വത്തിനു മാർക്ക് കാർണിയെ മോദി അഭിനന്ദിച്ചു.
‘‘കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി. ജി 7 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് അദ്ദേഹത്തെയും കനേഡിയൻ സർക്കാരിനെയും അഭിനന്ദിച്ചു. ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും നിയമവാഴ്ചയിലുമുള്ള ശക്തമായ വിശ്വാസത്തിലും ഇന്ത്യയും കാനഡയും ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യ-കാനഡ സൗഹൃദത്തിന് ആക്കം കൂട്ടുന്നതിനായി ഒരുമിച്ചു പ്രവർത്തിക്കാൻ കാർണിയും ഞാനും ആഗ്രഹിക്കുന്നു. വ്യാപാരം, ഊർജം, ബഹിരാകാശം, ധാതുക്കൾ, വളങ്ങൾ തുടങ്ങിയ മേഖലകളിൽ വളരെയധികം സാധ്യതകൾ ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ട്’’ – നരേന്ദ്ര മോദി എക്സിൽ കുറിച്ചു.