സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം; പള്ളിയിലെത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിച്ച് യുവാവ്; 22 പേര്‍ കൊല്ലപ്പെട്ടു; 63 പേര്‍ക്ക് പരിക്ക്: ആക്രമണത്തിന് പിന്നില്‍ ഐഎസ് തീവ്രവാദികളെന്ന് റിപ്പോര്‍ട്ട്

സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ചാവേര്‍ ആക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

Update: 2025-06-22 23:53 GMT

ഡമാസ്‌കസ്: സിറിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 63 പേര്‍ക്ക് പരുക്കേറ്റു. ഡമാസ്‌കസിലെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഞായറാഴ്ച ചാവേറായി എത്തിയ ആള്‍ പൊട്ടിത്തെറിച്ചത്. ഡിസംബറില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയ ശേഷം ഡമാസ്‌കസില്‍ നടക്കുന്ന ആദ്യ ചാവേര്‍ ആക്രമണമാണിത്.

ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസാണ് ചാവേര്‍ ആക്രമണത്തിനു പിന്നിലെന്നും പള്ളിയില്‍ പ്രവേശിച്ച ചാവേര്‍ തുടരെ വെടിയുതിര്‍ത്ത ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയും പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

അതേസമയം, ചാവേര്‍ ആക്രമണം നടത്തിയ ആള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബാഷര്‍ അല്‍ അസദിനെ വിമത കലാപത്തിലൂടെ അട്ടിമറിച്ചശേഷം സിറിയയില്‍ നടക്കുന്ന ആദ്യത്തെ ചാവേര്‍ ആക്രമണമാണിത്. ആക്രമണം നടന്ന പള്ളിയില്‍നിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്.

Tags:    

Similar News