നിങ്ങള്‍ വിമാന കമ്പനികളുടെ ഓവര്‍ ബുക്കിങ്ങിന് ഇരയാണോ? ഓരോ വര്‍ഷവും ടിക്കറ്റും പാസ്സ്പോര്‍ട്ടും വിസയും ഉണ്ടായിട്ടും വിമാനത്താവളത്തില്‍ എത്തുമ്പോള്‍ യാത്ര ചെയ്യാന്‍ പറ്റാതെ പോകുന്നത് 66 ലക്ഷം പേര്‍: ഓവര്‍ബുക്കിംഗ് കുരുക്കിനെ കുറിച്ചറിയാന്‍

Update: 2025-06-26 04:18 GMT

ലണ്ടന്‍: സാധുവായ ടിക്കറ്റും, പാസ്സ്‌പോര്‍ട്ടും ഒക്കെ ഉണ്ടായിട്ടും പ്രതിവര്‍ഷം 66 ലക്ഷത്തോളം ആളുകള്‍ക്കാണ് വിമാന യാത്ര അസാധ്യമാകുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ കണക്കുകള്‍ പറയുന്നു. വിമാനക്കമ്പനികള്‍ ഓവര്‍ബുക്കിംഗ് നടത്തുന്നതിനാല്‍ പലരെയും വിമാനങ്ങളില്‍ നിന്നും ഇറക്കി വിടേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയാണെന്നും അഥോറിറ്റി നടത്തിയ പഠനത്തില്‍ തെളിഞ്ഞു. വിമാനത്തില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണത്തേക്കാള്‍ അധികം ടിക്കറ്റുകള്‍ വില്‍ക്കുന്ന രീതിയാണ് ഓവര്‍ബുക്കിംഗ് എന്നറിയപ്പെടുന്നത്. ഒട്ടു മിക്ക വിമാനക്കമ്പനികളും പിന്തുടരുന്ന ഒരു രീതിയുമാണിത്.

ചില യാത്രക്കാരെങ്കിലും, യാത്ര ഒഴിവാക്കും എന്ന ചിന്തയിലാണ് കമ്പനികള്‍ ഓവര്‍ബുക്കിംഗ് ചെയ്യുന്നത്. എന്നാല്‍, ചിലപ്പോള്‍ ഇത് വിമാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം യാത്രക്കാര്‍ വിമാനത്തിലെത്തുന്നതിന് ഇടയാക്കിയേക്കാം. ഇത് പലപ്പോഴും യാത്രകള്‍ വൈകുന്നതിനും കാരണമാകാറുണ്ട്. സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയുടെ കണക്കുകളും പഠന റിപ്പോര്‍ട്ടും വിശകലനം ചെയ്ത്, ഓവര്‍ബുക്കിംഗ് എത്രമാത്ര യാത്രക്കാരെ ബാധിക്കുന്നു എന്നതിനെ കുറിച്ച് ഗോ കംപയര്‍ അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു.

ഈ പഠന റിപ്പോര്‍ട്ട് പറയുന്നത് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍, പ്രതിവര്‍ഷം ഏകദേശം 20.9 മില്യന്‍ യാത്രക്കാര്‍ക്ക് ഓവര്‍ബുക്കിംഗിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നു എന്നാണ്. ഇതിന്റെ ഫലമായി വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ല എന്നാണ് പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നവരില്‍ മൂന്നിലൊന്ന് പേര്‍ പറഞ്ഞത്. അതായത്, ഓവര്‍ബുക്കിംഗ് കാരണം 6.6 മില്യന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റ് രേഖകളും ഉണ്ടായിട്ടും യാത്ര നിഷേധിക്കപ്പെട്ടു എന്ന് ചുരുക്കം.

ഒരു വിമാനത്തിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം ടിക്കറ്റുകള്‍ വിറ്റാല്‍, അത് ബാധിക്കുന്ന യാത്രക്കാര്‍ക്ക്, പകരം മറ്റൊരു വിമാനം, നഷ്ടപരിഹാരം, മറ്റ് സഹായങ്ങള്‍ എന്നിവ നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് നിയമപരമായ ബാദ്ധ്യതയുണ്ട്. പഠന വിധേയരാക്കിയവരില്‍ 84 ശതമാനം പേരെ മറ്റൊരു വിമാനത്തില്‍ കയറ്റി വിടുകയായിരുന്നു.അതായത്, പ്രതിവര്‍ഷം ഏകദേശം പത്ത് ലക്ഷത്തോളം പേരുടെ യാത്രകള്‍ക്ക് വിമാനക്കമ്പനികള്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയില്ല എന്ന് ചുരുക്കം.

ഇവരില്‍ മൂന്നില്‍ രണ്ടു പേര്‍ പറയുന്നത് ഇതിന്റെ ഫലമായി ഇവര്‍ക്ക് പണം നഷ്ടപ്പെട്ടു എന്നാണ്. എന്നാല്‍ ഇവരില്‍ പകുതിയോളം പേര്‍ക്ക് ട്രാവന്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിച്ചു. ഇത്തരത്തില്‍ സംഭവിച്ചാല്‍ യാത്രക്കാര്‍ക്ക് നിയമപരമായി ഉള്ള അവകാശം ഉപയോഗിക്കണമെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. നമ്മള്‍ വിചാരിക്കുന്നതിലധികം ഫ്‌ലൈറ്റ് ഓവര്‍ബുക്കിംഗ് നടക്കുന്നുണ്ടെന്നാണ് ഗോ കംപയറിലെ റൈസ് ജോണ്‍സ് പറയുന്നത്. ഇത് പലരെയും ഏറെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്യാറുണ്ട്.

നിങ്ങള്‍ക്ക് ഇത്തരത്തില്‍ സംഭവിച്ചാല്‍, വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍, ആദ്യം ചെയ്യേണ്ടത്, ഇത് സംഭവിച്ചത് ഓവര്‍ബുക്കിംഗ് കാരണമാണോ എന്ന് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കണം എന്നതാണ്. സാധ്യമെങ്കില്‍ അത് രേഖാമൂലം വാങ്ങുക. അതിനു ശേഷം എയര്‍ലൈന്‍സ് നിങ്ങളുടെ യാത്രയ്ക്കായി എന്ത് സഹായം ചെയ്യും എന്നത് അവരുമായി സംസാരിക്കുക. എന്ത് നഷ്ടപരിഹാരം നല്‍കുമെന്നും, പകരം മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമോ എന്നും അറിയുക.

അതുപോലെ ബോര്‍ഡിംഗ് പാസ്സുകള്‍, വിമാനക്കമ്പനിയുമായുണ്ടായ ആശയ വിനിമയ രേഖകള്‍ എന്നിവ സൂക്ഷിക്കുക. അതുപോലെ താമസത്തിനും ഭക്ഷണത്തിനും നിങ്ങള്‍ക്ക് പണം ചെലവായെങ്കില്‍ അതിന്റെ രേഖകളും സൂക്ഷിച്ചു വയ്ക്കുക. നിങ്ങളുടെ ചെലവുകള്‍ വിമാനക്കമ്പനികള്‍ വഹിക്കണം. അതിനായി വിമാനക്കമ്പനിയോട് പരാതിപ്പെടാനും നിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അറിയുക. അവര്‍ നിങ്ങളുടെ പരാതി പരിഹരിച്ചില്ലെങ്കില്‍, യു കെ സിവില്‍ ഏവിയേഷന്‍ അഥോറിറ്റിയോടോ ആള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റെസലൂഷന്‍ സ്‌കീമിലോ പരാതിപ്പെടാവുന്നതാണ്‌.

പലപ്പോഴും ഓവര്‍ബുക്കിംഗ് മൂലമുണ്ടാകുന്ന നഷ്ടം ഇന്‍ഷുറന്‍സ് കമ്പനികള്‍ കവര്‍ ചെയ്യാറില്ല. അതുകൊണ്ട് നഷ്ടപരിഹാരവും, ചെലവുകളും വിമാനക്കമ്പനിയില്‍ നിന്ന് തന്നെ ഈടാക്കണം.

Tags:    

Similar News