കേരളത്തിന്റെ സ്വന്തം ചിക്കുന്‍ഗുനിയ യൂറോപ്പിലേക്കും; ഫ്രാന്‍സിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പനി മാരകമെന്ന് മുന്നറിയിപ്പുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ജോയിന്റ് വേദനയും ആന്തരികാവയവ തകര്‍ച്ചയും വരെ സംഭവിച്ചേക്കാം

Update: 2025-07-05 04:08 GMT

ന്യുയോര്‍ക്ക്: വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളെ വട്ടം ചുറ്റിച്ച പകര്‍ച്ചാവ്യാധിയായ ചിക്കുന്‍ഗുനിയ ഇപ്പോള്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും പടര്‍ന്ന് പിടിക്കുകയാണ്. പ്രധാനമായും ഫ്രാന്‍സിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ മാകരമായി തന്നെ മാറാവുന്ന ഈ പനി പടരുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സന്ധികളില്‍ അസഹ്യമായ വേദനയുണ്ടാക്കുന്ന ഈ അസുഖം ചിലപ്പോള്‍ ആന്തരികാവയവ തകര്‍ച്ചക്ക് വരെ കാരണമായി മാറാറുണ്ട്.

തെക്കന്‍ അമേരിക്ക, ഇന്ത്യ തുടങ്ങിയ ഉഷ്ണമേഖലാ കാലാവസ്ഥകളില്‍ സാധാരണയായി കാണപ്പെടുന്ന എട്ട് പ്രാദേശിക ചിക്കുന്‍ഗുനിയ കേസുകളെക്കുറിച്ച് യൂറോപ്യന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കുറി വളരെ നേരത്തെയാണ് ചിക്കുന്‍ഗുനിയ പൊട്ടിപ്പുറപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനം കാരണം ഫ്രാന്‍സില്‍ ചിക്കുന്‍ഗുനിയ വഹിക്കുന്ന കൊതുകുകള്‍ കൂടുതലായി പെരുകുന്നതിന്റെ സൂചനയാണിതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കൊതുകുവഴി പകരുന്ന രോഗാണുക്കളുടെയും മറ്റും വ്യാപനത്തിനെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ അധികൃതര്‍ സന്ദര്‍ശകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ചിക്കുന്‍ഗുനിയ വൈറസിനുള്ള ഈയിടെ അംഗീകരിച്ച കുത്തിവയ്പ്പ് 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്നത് യു.കെ വാക്സിന്‍ മേധാവികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ രോഗം വീണ്ടും പടരുന്നത്. ഈയിടെ രോഗം ബാധിച്ച് രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. യൂറോപ്പില്‍ ഇപ്പോള്‍ ഡെങ്കിപ്പനിയും വ്യാപകമാകുകയാണ്. തീവ്രമായ അസ്ഥി വേദന കാരണം ബ്രേക്ക്ബോണ്‍ ഫിവര്‍ എന്നാണ് ഇതിനെ ഡോക്ടര്‍മാര്‍ വിളിക്കുന്നത്. കഴിഞ്ഞ വര്‍ഷം 304 ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

2023 ല്‍ 130 ഉം 2022 ല്‍ 71 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കൊതുകുകള്‍ വഴി പടരുന്ന മറ്റൊരു രോഗകാരിയായ വെസ്റ്റ് നൈല്‍ വൈറസും ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കഴി്ഞ്ഞ വര്‍ഷം യൂറോപ്പിലെ 19 രാജ്യങ്ങളിലെ 212 പ്രദേശങ്ങളില്‍ 1436 പേര്‍ക്ക് വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്്തിരുന്നു. യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ കണക്ക് പ്രകാരം, 2023-ല്‍ 123 പ്രദേശങ്ങളിലായി 713 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അപകടകാരികളായ കൊതുകുകള്‍ കാണപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഇ.സി.ഡി.സി ഉദ്യോഗസ്ഥര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊതുകുകള്‍ സജീവമാകുന്ന രാവിലെയും സന്ധ്യയ്ക്കും നീളന്‍ കൈകളും ട്രൗസറുകളും ധരിക്കുക, കൊതുക് വലക്കുള്ളില്‍ ഉറങ്ങുക, എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഉറങ്ങുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇപ്പോള്‍ ബെല്‍ജിയത്തിലും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News