ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്‌കൂള്‍ ഗേറ്റ് പൂട്ടി; രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍; അസഭ്യം പറഞ്ഞെന്നും പരാതി; ജോലിസമയം കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ

Update: 2025-07-09 17:21 GMT

തിരുവനന്തപുരം: പണിമുടക്ക് ദിവസം ജോലിക്കെത്തിയ അധ്യാപകരെ അകത്താക്കി സ്‌കൂളിന്റെ ഗേറ്റ് പുറത്തുനിന്ന് പൂട്ടി സമരാനുകൂലികള്‍. അരുവിക്കര എല്‍പിസ്‌കൂളില്‍ ജോലിക്കെത്തിയ അഞ്ച് അധ്യാപകരെയാണ് സ്‌കൂള്‍ മതില്‍ക്കെട്ടിന് ഉള്ളിലാക്കി ഗേറ്റ് പൂട്ടിയത്. ജോലിസമയം കഴിഞ്ഞിട്ടും തുറന്നുനല്‍കാതിരുന്നതോടെ പോലീസ് എത്തി പൂട്ടുതകര്‍ത്ത് അധ്യാപകരെ പുറത്തിറക്കുകയായിരുന്നു.

രാവിലെ ജോലിക്കെത്തിയ അധ്യാപകര്‍ ഇടയ്ക്ക് ഇറങ്ങിപ്പോകാതിരിക്കാനാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് സമരക്കാര്‍ പറയുന്നത്. പൊലീസ് എത്തിയപ്പോഴും വൈകിട്ട് 3.30 വരെയാണ് ഡ്യൂട്ടി സമയമെന്നും അതു കഴിയുമ്പോള്‍ തുറന്നുവിടാമെന്നും സമരക്കാര്‍ പറഞ്ഞു. ഇതോടെ പൊലീസ് മടങ്ങിപ്പോയി.

വൈകിട്ട് മൂന്നര കഴിഞ്ഞും ഗേറ്റ് തുറക്കാതെ വന്നതോടെ സിഐ മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. എന്നാല്‍ രാത്രി 12 മണിവരെ ഗേറ്റ് തുറക്കാനാവില്ലെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് സിഐ പറഞ്ഞു. നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ അധികാരമുള്ളതു പോലെ അവര്‍ക്കു ജോലി ചെയ്യാനുള്ള അധികാരമുണ്ടെന്നു സിഐ പറഞ്ഞു. സമരക്കാര്‍ വഴങ്ങാതിരുന്നതോടെ സിഐ മുരളീകൃഷ്ണന്‍ ജീപ്പില്‍നിന്ന് ടയര്‍ മാറുന്ന ഉപകരണം എടുത്തുകൊണ്ടുവന്ന് ഗേറ്റിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.

പണിമുടക്ക് ദിനത്തില്‍ അധ്യാപകര്‍ ജോലിക്കെത്തിയതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയത്. താക്കോലുമായി സമരക്കാര്‍ പോകുകയും ചെയ്തു. ഡ്യൂട്ടിസമയം കഴിഞ്ഞ് ഗേറ്റ് തുറക്കാം എന്നായിരുന്നു സമരക്കാരുടെ നിലപാട്. എന്നാല്‍, സ്‌കൂളിന്റെ പ്രവര്‍ത്തനസമയമായ 3.30 കഴിഞ്ഞിട്ടും ഗേറ്റ് തുറന്നുനല്‍കാതിരുന്നതോടെയാണ് അരുവിക്കര സി.ഐ യുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പൂട്ട് തല്ലി തകര്‍ത്ത് അധ്യാപകരെ പുറത്തിറക്കിയത്.

അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പ്രവര്‍ത്തകര്‍ ഗേറ്റ് പൂട്ടിയിരുന്നു. 10 വനിതാ അധ്യാപകരും ഒരു പുരുഷ അധ്യാപകനും സ്‌കൂളില്‍ ഉണ്ടായിരുന്നു. എല്‍പി സ്‌കൂളില്‍ സിഐ ഗേറ്റ് പൊളിച്ചതിന് പിന്നാലെ സമരക്കാര്‍ ഇവിടെയെത്തി വൈകുന്നേരത്തോടെ ഗേറ്റ് തുറന്നുനല്‍കി.

ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന് മര്‍ദ്ദനമേറ്റിരുന്നു. ഇവിടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പകുതി ജീവനക്കാര്‍ ജോലിക്കു ഹാജരായി. ആറ്റിങ്ങല്‍ താലൂക്ക് ഓഫിസില്‍ ജോലിക്കെത്തിയ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്‍ജിഒ അസോസിയേഷന്‍ അംഗമായ ജീവനക്കാരനാണ് ജോലിക്കെത്തിയത്. സമരക്കാരും മറ്റു ജീവനക്കാരും തമ്മില്‍ ഓഫിസില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു.

Similar News