നിപ ബാധിച്ച് അച്ഛന്‍ അവശനായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നത് മുപ്പത്തിരണ്ടുകാരനായ മകന്‍; കുമരംപുത്തൂര്‍ സ്വദേശി മരിച്ചതിന് പിന്നാലെ മകനും രോഗബാധ സ്ഥിരീകരിച്ചു; പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് കര്‍ശന നിരീക്ഷണവും പരിശോധനയും

പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാളുടെ മകനും രോഗം

Update: 2025-07-16 11:52 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ ബാധിച്ച് പിതാവിന് ഒപ്പം ആശുപത്രിയില്‍ പരിചരത്തിന് ഉണ്ടായിരുന്നത് 32 കാരനായ മകനായിരുന്നു. പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.

മുപ്പത്തിരണ്ടുകാരനായ മകനാണ് അച്ഛന്‍ അവശനായി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് നിപ്പ രോഗം ഇത് മൂന്നാമത്തെയാള്‍ക്കാണ് ബാധിക്കുന്നത്. ഒരു യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ്പ ബാധിച്ച് മരിച്ചത്. ജില്ലയിലാകെ 347 പേര്‍ നിരീക്ഷണത്തിലാണ്.

നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലാ ഭരണകൂടം ആരോഗ്യനടപടികളും ജാഗ്രതയും നല്‍കിയിരുന്നു. പാലക്കാട് നിപ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കളെയും ഒരു ആരോഗ്യപ്രവര്‍ത്തകയെയും പനിയുള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ലക്ഷണങ്ങളില്ലെങ്കിലും ഇവരുടെ അമ്മയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കിയിട്ടുണ്ട്.

നിപ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ച കുമരംപുത്തൂര്‍ സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 106 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അതില്‍ 31 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 75 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ അഞ്ചുപേരാണ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ടീം പ്രദേശത്തുനിന്ന് 160 വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കുകയും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സംഘം ചൊവ്വാഴ്ച അഗളിയിലുള്ള കള്ളമല സന്ദര്‍ശിച്ചിരുന്നു. നിപ രോഗബാധപ്രദേശത്ത് ചൊവ്വാഴ്ച മൃഗങ്ങളുടെ അസ്വാഭാവിക മരണമൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ലെന്നും ഒരു വവ്വാലിന്റെ ജഡം സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.

അതിനിടെ, പ്രദേശത്ത് കര്‍ശന നിരീക്ഷണവും പരിശോധനയും തുടരുമെന്ന് പോലീസ് അറിയിച്ചു. നിപ രോഗിയുടെ റൂട്ട്മാപ്പില്‍ പരാമര്‍ശിക്കാത്ത കെഎസ്ആര്‍ടിസി യാത്രകളെപ്പറ്റി സാമൂഹികമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരായ പരാതി പോലീസിന് കൈമാറിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മാനസികാരോഗ്യവിഭാഗം ചൊവ്വാഴ്ച 63 പേര്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിങ് നല്‍കി. കണ്‍ട്രോള്‍ സെല്ലിലേക്ക് നിപ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 28 കോളുകള്‍ ലഭിച്ചു.

Tags:    

Similar News