കണ്ണൂരും കോന്നിയും കീറാമുട്ടി; കൊച്ചി, ഇടുക്കി സീറ്റുകളിലും തര്‍ക്കം; കൊച്ചിയില്‍ മുഹമ്മദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം; കടുത്ത അതൃപ്തി അറിയിച്ച് രാഹുല്‍ ഗാന്ധി; ഖര്‍ഗെയുടെ വീട്ടില്‍ രാത്രി വൈകിയും നേതാക്കള്‍ യോഗം ചേരുന്നു

Update: 2026-03-18 17:42 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. കേരളത്തിലെ പട്ടിക അന്തിമമാക്കാന്‍ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി യോഗം ചേരുകയാണ്. കണ്ണൂര്‍, കോന്നി മണ്ഡലങ്ങള്‍ക്കായി കെ സുധാകരനും അടൂര്‍ പ്രകാശും ഉറച്ചുനില്‍ക്കുന്നതിന് പിന്നാലെ കൊച്ചി സീറ്റില്‍ ഡിസിസി പ്രസിഡന്റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം.

രാത്രിയില്‍ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേരളത്തിലെ സീറ്റുകളില്‍ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. യോഗത്തില്‍ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നത്.

സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതില്‍ രാഹുല്‍ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്.

കണ്ണൂര്‍ സീറ്റിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്റെയും അടൂര്‍ പ്രകാശിന്റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാന്‍ രാഹുല്‍ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി കടക്കുകയായിരുന്നു. ഇതോടെ പട്ടിക പുറത്തുവരാന്‍ ഇനിയും വൈകുമെന്ന് തീര്‍ച്ചയായി.

പല സീറ്റുകളിലും ഒറ്റപ്പേരിലേക്ക് എത്താന്‍ കഴിയാത്തതാണ് രണ്ടാംഘട്ട പട്ടിക വൈകാന്‍ കാരണമെന്നറിയുന്നു. മുതിര്‍ന്ന സംസ്ഥാന, കേന്ദ്ര നേതാക്കളെല്ലാം ഡല്‍ഹിയിലുണ്ട്. കണ്ണൂരും കോന്നിയും ഉള്‍പ്പെടെയുള്ള ചില സീറ്റുകള്‍ ഒഴിച്ചിട്ട് ബുധനാഴ്ച വൈകീട്ടോടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, മണിക്കൂറുകള്‍ പിന്നിട്ടിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാനായില്ല.

കഴിഞ്ഞദിവസം 55 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ബുധനാഴ്ച തന്നെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ബുധനാഴ്ച രാത്രി ഒന്‍പതുമണി പിന്നിട്ടിട്ടും രണ്ടാംഘട്ട പട്ടികയില്‍ തീരുമാനമായിട്ടില്ല. അതേസമയം, പട്ടിക വൈകുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കൊച്ചിയില്‍ ഷിയാസിനായും ദീപ്തി മേരി വര്‍ഗീസിനായും പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

Tags:    

Similar News