വീട്ടില്‍നിന്ന് നോട്ടുകെട്ട് കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി; സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ സമിതിയെ രൂപീകരിച്ചതായി ലോക്‌സഭ സ്പീക്കര്‍; അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ട് പരിഗണിക്കും

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ നടപടി

Update: 2025-08-12 07:12 GMT

ന്യൂഡല്‍ഹി: വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടികള്‍ക്ക് (ഇംപീച്ച്‌മെന്റ്) തുടക്കമായതായി ലോക്‌സഭാ സ്പീക്കര്‍. ഇതിനായി മൂന്നംഗ സമിതിയെ നിയമിച്ചതായി സ്പീക്കര്‍ ലോക്‌സഭയെ അറിയിച്ചു. എംപിമാര്‍ നേരത്തെ ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കിയിരുന്നു. വര്‍മയെ പുറത്താക്കണമെന്നായിരുന്നു എംപിമാരുടെ നോട്ടിസിലെ ആവശ്യം. നോട്ടിസ് അംഗീകരിച്ചാണ് സമിതിയെ നിയോഗിച്ചത്. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് സ്പീക്കര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി നിയോഗിച്ചത്.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ, ജസ്റ്റിസ് ബിവി ആചാര്യ എന്നിവരും സമിതി അംഗങ്ങളാണ്. മൂന്നംഗ സമിതി ജസ്റ്റിസ് വര്‍മക്കെതിരെ അന്വേഷണം നടത്തും. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍. മൂന്നു മാസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണം. അടുത്ത സമ്മേളനം റിപ്പോര്‍ട്ട് പരിഗണിക്കും. തുടര്‍ന്നായിരിക്കും ഇംപീച്ച്‌മെന്റ് നടപടികളുണ്ടാകുക. ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍നടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്. ഇതോടെയാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാര്‍ലമെന്റ് മുന്നോട്ട് പോകുന്നത്.

ആറ് കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് വര്‍മ്മയുടെ ഹര്‍ജി നിലനില്‍ക്കുന്നതെല്ലെന്ന് ജസ്റ്റില് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ആഭ്യന്തര സമിതിയുടെ അന്വേഷണം സമാന്തര നിയമസംവിധാനമല്ല. ചട്ടപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തില്‍ ജഡ്ജിയുടെ ഭാഗവും സമിതി കേട്ടു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തുടര്‍നടപടികള്‍ക്കായി പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചതില്‍ ഭരണഘടനാ ലംഘനമില്ലെന്നും കോടതി പറഞ്ഞു.

ഒപ്പം യശ്വന്ത് വര്‍മ്മയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണത്തില്‍ ലഭിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തേണ്ടതില്ലായിരുന്നുവെന്ന് ഉത്തരവില്‍ കോടതി പറയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ജസ്റ്റിസ് വര്‍മ്മ ആ സമയത്ത് പരാതി ഉയര്‍ത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഭാവിയില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ വീണ്ടും നിയമവഴിതേടാമെന്നും കോടതി അറിയിച്ചു. ജഡ്ജി വര്‍മ്മക്കെതിരെ കേസ് എടുക്കണമെന്ന അഭിഭാഷകന്‍ മാത്യൂസ് നെടുംമ്പാറയുടെ ഹര്‍ജിയും കോടതി തള്ളിയിരുന്നു.

Tags:    

Similar News