ബഞ്ചിലിരിക്കാന്‍ ഒരുങ്ങിയ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ പിന്നില്‍ വച്ച പെന്‍സില്‍ വൃഷണസഞ്ചിയില്‍ തുളച്ചു കയറി; ഉപദ്രവിച്ച കുട്ടിയുടെ അമ്മ വീട്ടിലെത്തി ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ മുറിവേറ്റഭാഗം ആരുടെയും അനുവാദമില്ലാതെ ഫോട്ടോയെടുത്തു പോയി; നീതി തേടി അച്ഛന്റെ പോരാട്ടം; മറ്റുള്ളവര്‍ക്ക് വേണ്ടത് ഒത്തുതീര്‍പ്പും

Update: 2025-08-16 05:13 GMT

ആലപ്പുഴ: ബഞ്ചിലിരിക്കാന്‍ ഒരുങ്ങിയ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ പിന്നില്‍ വച്ച പെന്‍സില്‍ വൃഷണസഞ്ചിയില്‍ തുളച്ചു കയറി ഗുരുതര പരുക്ക്. പെന്‍സില്‍ മുന മുറിവിനുള്ളില്‍ വച്ച് കുട്ടി കഴിഞ്ഞത് 15 ദിവസം. സ്‌കൂള്‍ അധികൃതരും ഉപദ്രവിച്ച കുട്ടിയുടെ കുടുംബവും നഷ്ടപരിഹാരം നല്‍കുന്നില്ലെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും പരാതി. ആലപ്പുഴ കൊച്ചുകണ്ടം സ്വദേശിയായ യുവാവിന്‍െ്റ എട്ടുവയസുള്ള മകനാണ് സ്‌കൂളില്‍ വച്ച് പരുക്കേറ്റത്.

കഴിഞ്ഞ ജനുവരി 13 ന് സ്‌കൂളില്‍ ക്ലാസിനിടെ ബഞ്ചില്‍ നിന്നും എണീറ്റിട്ട് ഇരിക്കാനൊരുങ്ങിയപ്പോള്‍ സമീപത്തിരുന്ന കുട്ടി കൂര്‍പ്പിച്ച പെന്‍സില്‍ ബഞ്ചില്‍ വച്ചു. പെന്‍സിലിന്‍െ്റ മുനയൊടിഞ്ഞ് വൃഷണ സഞ്ചിയിലേക്കു കയറി. സ്‌കൂളില്‍ നിന്നും അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോയി. സമീപമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വേണ്ട ചികിത്സ ലഭിച്ചില്ല.

രാത്രിയായപ്പോള്‍ വേദന കൂടിയതിനെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. മരുന്നു കഴിക്കാന്‍ നിര്‍ദ്ദേശിച്ച് ആശുപത്രിയില്‍ നിന്നും തിരികെവിട്ടു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ജനുവരി 30 ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തിരിച്ചെത്തി സ്‌കാന്‍ ചെയ്തപ്പോള്‍ പെന്‍സില്‍ മുന വൃഷണസഞ്ചിയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീടാണ് ശസ്ത്രക്രിയയിലുടെ പെന്‍സില്‍ മുന പുറത്തെടുത്തത്.

പീന്നീട് സ്‌കൂളിലെത്തി പിതാവ് പ്രഥമ അധ്യാപികയെ കണ്ടു. അപ്പോഴാണ് വിവരം മാനേജ്മെന്‍്റിനെയോ പി.ടി.എയെയോ അറിയിച്ചിട്ടില്ലെന്നു മനസിലായത്. ആവശ്യമായ നഷ്ടപരിഹാരം നല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. ഇതിനിടയില്‍ പെന്‍സില്‍ കൊണ്ട് ഉപദ്രവിച്ച കുട്ടിയുടെ അമ്മ വീട്ടിലെത്തി ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ മുറിവേറ്റഭാഗം ആരുടെയും അനുവാദമില്ലാതെ ഫോട്ടോയെടുത്തു പോയി.

അനുവാദമില്ലാതെ നഗ്‌നചിത്രം പകര്‍ത്തിയതിനെതിരെ കര്‍ശനമായ നിയമ നടപടിയെടുക്കണമെന്നും സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉചിതമായ നഷ്ടപരിഹാരം വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

Similar News