കൗതുകമായി ഗലീലി കടലില്‍ കണ്ടെത്തിയ വലിയ വള്ളം; 'യേശുവിന്റെ വള്ളം' എന്ന് വിളിപ്പേരുള്ള ദേവദാരു പലകകൊണ്ടുള്ള വള്ളമോ? ബൈബിള്‍ പുരാവസ്തു വിദഗ്ധന്‍ ഡാനി ഹെര്‍മന്‍ പറയുന്നത്

ബൈബിള്‍ പുരാവസ്തു വിദഗ്ധന്‍ ഡാനി ഹെര്‍മന്‍ പറയുന്നത്

Update: 2025-08-23 06:48 GMT

ജെറുസലേം: യേശുക്രിസ്തു  നടന്ന ഗലീലി കടലില്‍ ഈയിടെ കണ്ടെത്തിയ വള്ളത്തെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അമ്പരപ്പിക്കുന്നതാണ്. ഗലീലി കടലില്‍ കണ്ടെത്തിയ ഒരു വലിയ വള്ളം, ബൈബിളിലെ യേശുവിന്റെ ഏറ്റവും പ്രശസ്തമായ അത്ഭുതങ്ങളില്‍ ഒന്നുമായി വ്യക്തമായ ഒരു ബന്ധം നല്‍കിയേക്കാം. 'യേശുവിന്റെ വള്ളം' എന്ന് വിളിപ്പേരുള്ള ഈ ദേവദാരു പലകകൊണ്ടുള്ള വള്ളം ക്രിസ്തുവിന്റെ കാലഘട്ടവുമായി പൊരുത്തപ്പെടുന്ന ഒന്നാം നൂറ്റാണ്ടിലേതാണ്.

ബൈബിള്‍ പുരാവസ്തു വിദഗ്ധന്‍ ഡാനി ഹെര്‍മന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ഇത് സുവിശേഷങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന തരത്തിലുള്ള ഗലീലി കടലില്‍ നിന്നുള്ള 2,000 വര്‍ഷം പഴക്കമുള്ള വള്ളമാണ് എന്നാണ്. ഏകദേശം 12 പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാന്‍ കഴിയും. യേശുവിന്റെ ഏറ്റവും പ്രശസ്തമായ വെള്ളത്തിന് മുകളിലൂടെ നടന്ന് തടാകത്തിലെ കൊടുങ്കാറ്റിനെ ശാന്തമാക്കിയതിന്റെ വിവരണവുമായി ഇതിനെ ബന്ധിപ്പിക്കാന്‍ കഴിയും എന്നാണ് ഹെര്‍മാന്‍ പറയുന്നത്.

1986-ല്‍ മഗ്ദലയ്ക്കടുത്തുള്ള ഗലീലി കടലിന്റെ തീരപ്രദേശത്ത് കടുത്ത വരള്‍ച്ച ഉണ്ടായ സാഹചര്യത്തിലാണ് വള്ളം കണ്ടെത്തിയത്. കിബ്ബട്ട്സ് ഗിനോസാറില്‍ നിന്നുള്ള പുരാവസ്തു ഗവേഷകരായ സഹോദരന്മാരായ മോഷെയും യുവാല്‍ ലുഫാനും മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവിടെ ചെളിയില്‍ ഇരുമ്പ് ആണികള്‍ കണ്ടെത്തിയിരുന്നു. ഇവിടെ ഖനനം നടത്തിയപ്പോള്‍ രണ്ടായിരം വര്‍ഷം മുമ്പ് മണ്ണിനടിയിലായ ഒരു ഓവല്‍ മരത്തിന്റെ ആകൃതി ഉയര്‍ന്നുവന്നു.

സമുദ്ര പുരാവസ്തു ഗവേഷകര്‍ ഇത് ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. മാസങ്ങള്‍ നീണ്ട വരള്‍ച്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴ ഉണ്ടാകുകയും വള്ളം മറയുകയും ചെയ്തു. ഇതിനെ ദൈവിക ഇടപെടലിന്റെ സുവിശേഷ കഥയുമായി പലരും അന്നും ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ യേശു അതിലുണ്ടായിരുന്നുവെന്നോ അത് കണ്ടുവെന്നോ ഒരിക്കലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ സമയത്ത് ഏകദേശം 600 വള്ളങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു.

മത്സ്യബന്ധനത്തിന് അനുയോജ്യമായ ബോട്ടിന്റെ പരന്ന അടിത്തട്ടുള്ള രൂപകല്‍പ്പനയും വിലകുറഞ്ഞ പ്രാദേശിക തടി കൊണ്ട് നടത്തിയ അറ്റകുറ്റപ്പണികളും ഇത് ദരിദ്രരായ മത്സ്യത്തൊഴിലാളികളുടേതാണെന്ന് സൂചിപ്പിക്കുന്നു. ഇത് യേശുവിന്റെ ശിഷ്യന്മാരുടെ സുവിശേഷ വിവരണങ്ങളുമായി ഏറെ പൊരുത്തപ്പെട്ടിരിക്കുന്നു.

ഇതിന്റെ സമീപത്ത് കണ്ടെത്തിയ ഒരു പാചക പാത്രവും എണ്ണ വിളക്കും സുവിശേഷ വിവരണത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. പതിനാറ് വര്‍ഷത്തോളം സമയം എടുത്താണ് ഈ വള്ളത്തിനെ കുറിച്ച് ഗവേഷണം നടത്തിയത്. രണ്ടായിരം മുതല്‍ ഇത് ഗിനോസറിലെ യിഗല്‍ അലോണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. തീര്‍ത്ഥാടകരെയും ചരിത്ര പ്രേമികളെയും ഇത് ഏറെ ആകര്‍ഷിക്കുകയാണ്.

Similar News