ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തില്‍; സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചു; യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം പ്രകടമായിരുന്നു; വീട്ടില്‍ നിന്നു കൊണ്ടുപോയ ബാഗില്‍ ഒന്ന് കാണാനില്ലെന്നും ഭര്‍ത്താവിന്റെ കുടുംബം; ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി

ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴി

Update: 2025-08-25 11:31 GMT

കണ്ണൂര്‍: കല്യാട്ട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ദര്‍ഷിതയുടെ സുഹൃത്ത് സിദ്ധരാജുവിന് എതിരെ ആരോപണവുമായി ഭര്‍ത്താവിന്റെ കുടുംബം. സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചെന്ന് സംശയിക്കുന്നതായി കുടുംബം ആരോപിച്ചു. വീട്ടില്‍ നിന്ന് മൂന്ന് ബാഗുമായാണ് ദര്‍ഷിത പോയത്. എന്നാല്‍ ഹുന്‍സൂരിലെ വീട്ടിലെത്തിയത് വസ്ത്രം അടങ്ങിയ രണ്ടു ബാഗ് മാത്രമാണ്. മോഷണ വിവരം അറിഞ്ഞപ്പോള്‍ തിരിച്ചുവരുന്നതായി ദര്‍ഷിത പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല എന്നും ഭര്‍തൃ സഹോദരന്‍ സൂരജ് പറഞ്ഞു. ദര്‍ഷിതയുടെ പെരുമാറ്റത്തില്‍ കുറച്ചുനാളായി മാറ്റം പ്രകടമായിരുന്നുവെന്നും കുടുംബം പറയുന്നു.

കണ്ണൂര്‍ കല്യാട്ട് പട്ടാപ്പകല്‍ വന്‍ മോഷണമുണ്ടായ വീട്ടിലെ മരുമകളെ കര്‍ണാടകയിലെ ലോഡ്ജില്‍വച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ് പറയുന്നു. വായില്‍ ഡിറ്റണേറ്റര്‍ തിരുകി പൊട്ടിച്ചാണ് പ്രതി സിദ്ധരാജു, ദര്‍ശിതയെ കൊന്നത് . ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൊബൈല്‍ ചാര്‍ജറിലാണ് ഡിറ്റണേറ്റര്‍ കണക്ട് ചെയ്തതെന്നും അറസ്റ്റിലായ സിദ്ധരാജു മൊഴി നല്‍കി.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതിന് പിന്നാലെ കാണാതായ യുവതിയെ മൈസൂരിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ സിദ്ധരാജുവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലോഡ്ജില്‍ വെച്ച് ഡിറ്റണേറ്റര്‍ വായില്‍ തിരുകി പൊട്ടിച്ചാണ് സുഹൃത്തായ സിദ്ധരാജു യുവതിയെ കൊലപ്പെടുത്തിയത്. ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ കടം നല്‍കിയ പണം തിരിച്ചു ചോദിച്ചതും ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതുമാണ് കൊലയ്ക്ക് കാരണമായത്.

ദര്‍ഷിതയെ സിദ്ധരാജു ആസൂത്രിതമായി ലോഡ്ജിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുള്ള അപകടം എന്ന് വരുത്തിതീര്‍ക്കാനായിരുന്നു ശ്രമം. ലോക്ക് തകരാറുള്ള റൂം ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ലോഡ്ജ് ജീവനക്കാര്‍ നല്‍കിയ വിവരം. റൂം കാണാന്‍ എന്ന പേരില്‍ ആദ്യം റൂമിലെത്തിയ സിദ്ധരാജു മൊബൈല്‍ ചാര്‍ജറിന്റെ അഗ്രഭാഗം മുറിച്ചു മാറ്റി ഡിറ്റനേറ്റര്‍ ഘടിപ്പിക്കുകയും ചാര്‍ജര്‍ പ്ലഗില്‍ കുത്തിവെക്കുകയും ചെയ്തു.

പിന്നീട് ദര്‍ഷിത മുറിയിലേക്കെത്തിയതോടെ കൈകാലുകള്‍ ബന്ധിച്ച് ഡിറ്റനേറ്റര്‍ വായില്‍ തിരുകിവെക്കുകയായിരുന്നു. സ്വിച്ച് ഓണ്‍ ചെയ്തതോടെ ഇത് പൊട്ടിത്തെറിച്ചു. റൂമിലെത്തി നാലുമിനുട്ട് സമയം കൊണ്ട് പ്രതി കൃത്യം നിര്‍വ്വഹിച്ചു. പിന്നാലെ ശരീരത്തിലെ രക്തക്കറ കഴുകി കളഞ്ഞ ശേഷം ഭക്ഷണം വാങ്ങാന്‍ എന്ന പേരില്‍ പുറത്തു പോയി മദ്യപിച്ച് തിരിച്ചു വന്നത് ദര്‍ഷിതക്കുള്ള ഭക്ഷണവുമായായിരുന്നു.

തിരിച്ചെത്തിയ സിദ്ധരാജു വാതില്‍ തുറക്കുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചതോടെ വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ മരിച്ചുകിടക്കുന്ന ദര്‍ഷിതയെ കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചെങ്കിലും ലോഡ്ജ് ജീവനക്കാര്‍ തടഞ്ഞുവെച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.

അതേസമയം, മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാണാതായ സ്വര്‍ണവും പണവും എവിടെയെന്ന് അറിയില്ലെന്നും സിദ്ധരാജു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദര്‍ഷിതയില്‍ നിന്നും 80,000 രൂപയാണ് ഇയാള്‍ കടമായി വാങ്ങിയിരുന്നത്.

വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് പുരുഷന്‍

ദര്‍ശിത ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചതും, കടം നല്‍കിയ പണം തിരികെ ചോദിച്ചതുമാണ് കൊലപാതകത്തിനുള്ള പ്രകോപനം. അതേസമയം കാണാതായ സ്വര്‍ണവും പണവും സംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മരുമകള്‍ സ്വര്‍ണവും പണവുമായി കടന്നുകളയുമെന്നൊന്നും കരുതിയിരുന്നില്ലെന്ന് ഭര്‍ത്താവിന്റെ അമ്മ പറയുന്നു. നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് മോഷണം പോയവിവരം അറിയുന്നത്.

വീടുപൂട്ടി പോയത് ദര്‍ശിതയാണ്. തിരിച്ചുവന്ന അമ്മായിയമ്മ മുറിയുടെ താക്കോല്‍ കാണാതെ അന്വേഷിച്ചപ്പോഴാണ് പണവും സ്വര്‍ണവും മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ ദര്‍ശിതയെ വിളിച്ചെന്നും രണ്ടുമൂന്നു തവണ വിളിച്ചപ്പോള്‍ ഫോണെടുത്തെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. ദര്‍ശിത ഫോണെടുത്തപ്പോള്‍ മറ്റാരോടോ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നെന്നും ഇവര്‍ പറയുന്നു. പിന്നീട് വിളിച്ചപ്പോള്‍ ഫോണെടുത്തത് ഒരു പുരുഷനായിരുന്നുവെന്നും അപ്പു എന്ന് പറയുന്ന പോലെ തോന്നിയെന്നും വീട്ടുകാര്‍ പറയുന്നു. ഈ കുടുംബത്തിന് സിദ്ധരാജുവിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

ദര്‍ശിതയുടെ സംസ്‌കാരം കര്‍ണാടകയിലാകും നടക്കുക. ഇയാളെ ഇരിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമായിരിക്കും ഇവിടത്തെ ബാക്കി നടപടികള്‍. ഹാര്‍ഡ്വെയര്‍ ഷോപ്പിലെ ജീവനക്കാരനായ സിദ്ധരാജു കര്‍ണാടക പെരിയപട്ടണം സ്വദേശിയാണ്. ഹൊന്‍സൂര്‍ സ്വദേശിയാണ് ദര്‍ശിത. മകളെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സാലിഗ്രാമത്തിലെ ലോഡ്ജിലേക്ക് പോയത്. ഇതിനുമുന്‍പും പലതവണ സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി ഉണ്ടായിരുന്നെന്നും പ്രതി പൊലീസിനു മൊഴി നല്‍കി. നല്‍കിയ പണം തിരികെ വേണമെന്ന് ദര്‍ശിത ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ അവസാനിച്ചത്. ക്വാറികളില്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ ദര്‍ഷിതയുടെ വായില്‍ തിരുകി വൈദ്യുതിയുമായി ബന്ധപ്പെടുത്തി പൊട്ടിച്ചാണ് സിദ്ധരാജു ദര്‍ഷിതയെ കൊലപ്പെടുത്തിയത്. തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു

Tags:    

Similar News