ഫലസ്തീനികളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നത് ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ; തെളിവ് കിട്ടിയതോടെ ഇസ്രായേല്‍ സൈന്യത്തിനായുള്ള ഒരു കൂട്ടം സേവനങ്ങള്‍ നിര്‍ത്തലാക്കി മൈക്രോസോഫ്റ്റ്

Update: 2025-09-27 04:46 GMT

സ്രായേല്‍ സൈന്യത്തിനായുള്ള ഒരു കൂട്ടം സേവനങ്ങള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തലാക്കി. ഇസ്രായേല്‍ ഫലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണേ് ഈ തീരുമാനം എന്നാണ് പറയപ്പെടുന്നത്.

കമ്പനിയുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറയുന്നത് കമ്പനി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു യൂണിറ്റിലേക്കുള്ള ഒരു കൂട്ടം സേവനങ്ങള്‍ നിര്‍ത്തലാക്കുകയും പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു എന്നാണ്.

ഓഗസ്റ്റ് ആദ്യം ദി ഗാര്‍ഡിയനും ഇസ്രായേലിന്റെ +972 മാഗസിനും നടത്തിയ അന്വേഷണത്തില്‍ 8200 എന്നറിയപ്പെടുന്ന ഇസ്രായേലിന്റെ സൈനിക ഇന്റലിജന്‍സ് യൂണിറ്റ് ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ഫലസ്തീനികള്‍ നടത്തിയ ദശലക്ഷക്കണക്കിന് ഫോണ്‍ കോളുകള്‍ സംഭരിക്കാന്‍ മൈക്രോസോഫ്റ്റ് അസ്യൂറിനെ ആശ്രയിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി ഈ തീരുമാനം കൈക്കൊണ്ടത്. ഈ ആരോപണം വിശകലനം ചെയ്യാന്‍ ആരംഭിച്ചതായി ഓഗസ്റ്റ് 15 ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.

മൈക്രോസോഫ്റ്റ് ഒരിക്കലും സാധാരണക്കാരായ പൗരന്‍മാരെ കൂട്ടത്തോടെ നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യ നല്‍കുന്നില്ലെന്ന് സ്മിത്ത് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കമ്പനി ഇതേ നിലപാട് തന്നെയാണ് തുടരുന്നത്. ബിസിനസ്സ് രേഖകള്‍, സാമ്പത്തിക പ്രസ്താവനകള്‍, ആന്തരിക രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അവലോകനം. അന്വേഷണത്തിനിടെ, ഇസ്രയോല്‍ നെതര്‍ലാന്‍ഡ്‌സിലുള്ള കമ്പനിയുടെ അസൂര്‍ സംവിധാനം ഫലസ്തീനികളെ നിരീക്ഷിക്കുന്നതിനായി ഉപയോഗിച്ചു എന്നതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഇസ്രയേലിനെ മൈക്രോസോഫ്റ്റ് തങ്ങള്‍ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത് ഇത് കൊണ്ട് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തന ശേഷിക്ക് ഒരു കേടുപാടും സംഭവിച്ചിട്ടില്ല എന്നാണ്. അതേ സമയം സംഭവത്തില്‍ അവലോകനം ഇപ്പോഴും തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

Tags:    

Similar News