കുറച്ചുസമയത്തെ ആശ്വാസത്തിന് നിങ്ങൾ വലിയ വില കൊടുക്കേണ്ടിവരും; ദയവായി..ഇത്തരം കാര്യങ്ങൾ ചെയ്യരുത്; ഒരു കാരണവശാലും ഗര്‍ഭിണികള്‍ 'ടൈനോള്‍' ഗുളിക കഴിക്കരുതെന്ന കർശന മുന്നറിയിപ്പുമായി ട്രംപ്; ജനിക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് വലിയ അപകടം; പഠനങ്ങൾ പറയുന്നത്

Update: 2025-09-27 07:54 GMT

വാഷിംഗ്‌ടൺ: പനിയും തലവേദനയും മറ്റും ശമിപ്പിക്കുന്നതിനായി നല്‍കുന്ന 'ടൈനോള്‍' ഗുളിക ഒരു കാരണവശാലും ഗര്‍ഭിണികള്‍ കഴിക്കരുത് എന്ന് വീണ്ടും കര്‍ശന നിര്‍ദ്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗര്‍ഭിണികളായ സ്ത്രീകള്‍ അത്യാവശ്യമില്ലെങ്കില്‍ ടൈലനോള്‍ ഉപയോഗിക്കരുത് എന്നും ഒരു കാരണവശാലും കുഞ്ഞുങ്ങള്‍ക്ക് ഈ മരുന്ന് നല്‍കരുത് എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ടൈലനോളില്‍ അടങ്ങിയിട്ടുള്ള അസറ്റാമിനോഫെന്‍ ഗര്‍ഭകാലത്ത് കഴിക്കുന്നതും കുട്ടികളിലെ ഓട്ടിസവും തമ്മില്‍ ബന്ധമുള്ളതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എന്നാല്‍ അസറ്റാമിനോഫെന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് ഇനിയും തെളിയിക്കുന്നില്ലെന്ന് വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ഗര്‍ഭകാലത്ത് ടൈലനോള്‍ കഴിക്കുന്നതും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ലാത്ത മറ്റ് ഗവേഷണങ്ങളും അവര്‍ എടുത്തുകാണിക്കുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍, സെന്റര്‍സ് ഫോര്‍ മെഡികെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസസിന്റെ തലവന്‍ ഡോ. മെഹ്‌മെത് ഓസും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗര്‍ഭിണികള്‍ ടൈലനോള്‍ കഴിക്കുന്നതിന് മുമ്പ് അവരുടെ ഡോക്ടറെ സമീപിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രസിഡന്റ് ട്രംപ് മറ്റ് വൈദ്യോപദേശങ്ങളും നല്‍കിയിരുന്നു.

എല്ലാ സ്ത്രീകളും ടൈലനോള്‍ കഴിക്കാതിരിക്കാന്‍ കടുത്ത പോരാട്ടം നടത്തണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. മൗണ്ട് സിനായ്, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലകളിലെ ഗവേഷകരുടെ പ്രബന്ധങ്ങളിലാണ് ഗര്‍ഭകാലത്ത് അസറ്റാമിനോഫെന്‍ കഴിക്കുന്നതും അവരുടെ കുട്ടികളില്‍ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങളുടെ ഉയര്‍ന്ന നിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കാണിക്കുന്ന നിരവധി പ്രബന്ധങ്ങളും ഉണ്ട്. 2024 ല്‍ സ്വീഡിഷ് ഗവേഷകര്‍ 2.4 ദശലക്ഷം കുട്ടികളില്‍ നടത്തിയ ഒരു പഠനത്തില്‍ ഗര്‍ഭകാലത്ത് അസറ്റാമിനോഫെന്‍ കഴിക്കുന്നതും ഓട്ടിസത്തിനുള്ള ഉയര്‍ന്ന സാധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരുന്നു. ഉയര്‍ന്ന പനി കുറയ്ക്കുന്നതിനോ വേദന കുറയ്ക്കുന്നതിനോ ആണ് ഗര്‍ഭകാലത്ത് അസറ്റാമിനോഫെന്‍ ഉപയോഗിക്കുന്നത്.

ഉയര്‍ന്ന പനിയുമായി മല്ലിടുന്ന ഗര്‍ഭിണികള്‍ക്ക് ജനന വൈകല്യങ്ങളുള്ള കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് വ്യക്തമാക്കിയത് ഗര്‍ഭിണികള്‍ ഏത് മരുന്നും ഡോക്ടറുടെ ഉപദേശമനുസരിച്ച് കഴിക്കുക എന്നതാണ്. 1980 കളില്‍ 2,000 കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം ഉണ്ടായിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ അതിനുശേഷം നിരക്കുകള്‍ കുതിച്ചുയര്‍ന്നു, ഇപ്പോള്‍ 31 ല്‍ ഒരാള്‍ക്ക് ഓട്ടിസം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തില്‍, പ്രസിഡന്റ് ട്രംപ് മാതാപിതാക്കളോട് ത്രീ-ഇന്‍-വണ്‍ വാക്‌സിനായി നല്‍കുന്ന മീസില്‍സ്, മമ്പ്‌സ്, റുബെല്ല വാക്‌സിനുകള്‍ വെവ്വേറെ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News