മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയില്‍ അതിഥി തൊഴിലാളിയായി ഒന്നര വര്‍ഷം ജോലി; പ്രാദേശിക സഹായം കിട്ടാതെ ഝാര്‍ഖണ്ഡിലെ മാവോയിസ്റ്റിന് കുടുംബത്തോടെ കഴിയുക അസാധ്യം; ഇനിയും ക്രിമിലുകള്‍ മൂന്നാറിനെ താവളമാക്കാന്‍ സാധ്യത; നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍

Update: 2025-10-15 01:42 GMT

മൂന്നാര്‍: മൂന്നു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മാവോയിസ്റ്റിനെ മൂന്നാറില്‍നിന്നു പിടികൂടിയതിന് പിന്നാലെ മേഖലയില്‍ ആകെ നിരീക്ഷണം ശക്തമാക്കി. ഝാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടൂജി ദിനാബു (30) ആണ് പിടിയിലായത്. ഇതിന് പ്രാദേശിക സഹായം കിട്ടിയോ എന്നും പരിശോധിക്കും. കേന്ദ്ര ഏജന്‍സികളും മേഖലയില്‍ സജീവമാണ്.

മൂന്നാറിലെ തേയില കമ്പനിയില്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ തൊഴിലാളിയായി കുടുംബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഒന്‍പതു വയസുള്ള ഒരു കുട്ടിയുമുണ്ട്. നിരവധി മാവോയിസ്റ്റുകള്‍ മൂന്നാറില്‍ ഉണ്ടാകാനുള്ള സാധ്യത എന്‍ഐഎ കാണുന്നുണ്ട്. ഇതുകൊണ്ടാണ് നിരീക്ഷണം വ്യാപകമാക്കുന്നത്. ഇനിയും കൊടും ക്രിമിനലുകള്‍ ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നുണ്ട് ഏജന്‍സികള്‍.

തിങ്കളാഴ്ച രാത്രി അതീവരഹസ്യമായ നീക്കങ്ങള്‍ക്ക് ഒടുവില്‍ എന്‍ഐഎയുടെ റാഞ്ചി യൂണിറ്റ് അംഗങ്ങളാണ് പ്രതിയെ പിടികൂടിയത്. 2021 മാര്‍ച്ചില്‍ ഝാര്‍ഖണ്ഡിലെ ലാഞ്ചാ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ മൂന്നു പേരാണ് ബോബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മൂന്നാര്‍ കെഡിഎച്ച്പി കമ്പനിയില്‍ അതിഥിത്തൊഴിലാളിയായി ഒന്നര വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്ന് അന്വേഷണ സംഘം മൂന്നാറിലെത്തി മൂന്നാര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.

മാവോയിസ്റ്റ് സംഘത്തിന് ആയുധങ്ങളും പണവും എത്തിച്ചു കൊടുത്തത് ഇയാളാണെന്നാണ് കരുതുന്നത്. സംഭവത്തിനു ശേഷം വിവിധ ഇടങ്ങളിലായി കഴിഞ്ഞ ഇയാള്‍ ഒന്നര വര്‍ഷം മുമ്പ് മൂന്നാറിലെത്തി്. എന്‍ഐഎ രാജ്യവ്യാപകമായി ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. എന്‍ഐഎ ഇയാളെ ജാര്‍ഖണ്ഡിലേക്കു കൊണ്ടുപോയി. 2021ലാണ് ജാര്‍ഖണ്ഡില്‍ സ്‌ഫോടനത്തിലൂടെ പൊലീസുകാരെ കൊലപ്പെടുത്തിയത്. കേസിലെ 33-ാം പ്രതിയാണ് ഇയാള്‍.

സഹനൊപ്പം സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. കൊച്ചി, റാഞ്ചി എന്‍ഐഎ യുണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. മാവോവാദി നേതാക്കളെ തിരഞ്ഞുകൊണ്ട് ലാഞ്ച വനമേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്ന ഝാര്‍ഖണ്ഡ് ജാഗ്വാര്‍ എന്ന് പറയുന്ന പ്രത്യേക സംഘത്തില്‍പ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് മാവോവാദികള്‍ നടത്തിയ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ 19 പേരാണ് പ്രതികളായിട്ടുള്ളത്.

Tags:    

Similar News