ഉപഭോക്താക്കള്‍ക്ക് ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്; യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടത് ഓണ്‍ലൈന്‍ ടാക്‌സി നിരക്കിന്റെ മൂന്നിരട്ടി; മൂന്നാറിലെ യൂബര്‍ വിരുദ്ധര്‍ക്കെതിരെ എടുത്തത് പെറ്റിക്കേസ്; ജാന്‍വിയുടെ അനുഭവം 'ദൈവത്തിന്റെ സ്വന്തം നാടിന്' അപമാനം; വേണ്ടത് ഗൗരവമുള്ള ആക്ഷന്‍

Update: 2025-11-03 05:28 GMT

മൂന്നാര്‍: കേരള സന്ദര്‍ശനത്തിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച മുംബൈ സ്വദേശിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ മൂന്നാര്‍ പോലീസ് സ്വമേധയാ കേസെടുത്തു. യൂബര്‍ വിരുദ്ധ ടാക്‌സി ഡ്രൈവര്‍മാരാണ് പ്രതികള്‍. എഫ് ഐ ആറില്‍ ആരുടേയും പേരുകളില്ല. യൂബര്‍ ടാക്‌സിയില്‍ കയറിയതാണ് പ്രകോപനമെന്ന് എഫ് ഐ ആറിലുണ്ട്.

മൂന്നാര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് വച്ച് ടാക്‌സി ഡ്രൈവേഴ്‌സ് എന്ന് പറഞ്ഞ് കുറച്ചു പേര്‍ തടഞ്ഞു. തങ്ങളുടെ വാഹനം വിളിച്ചില്ലെങ്കില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മിനിറ്റുള്ള വീഡിയോ കണ്ട സാഹചര്യത്തിലാണ് കേസെടുക്കുന്നതെന്നും എഫ് ഐ ആറില്‍ പറയുന്നു. രണ്ടാം തീയതി ആറു മണിക്കാണ് കേസെടുത്തത്.  ഭാരതീയ ന്യായ സംഹിതയിലെ 126(2), 351(2), 3(5) വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇതില്‍ ആദ്യ രണ്ടു വകുപ്പുകള്‍ ജാമ്യമുള്ളതാണ്. പെറ്റി കേസിന് സമാനം. അതുകൊണ്ട് മൂന്നാമത്തെ വകുപ്പും ജാമ്യമുള്ളതായി മാറും. ഫലത്തില്‍ ഈ കേസ് കൊണ്ട് ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. ഗൗരവമുള്ള വകുപ്പുകളില്‍ കേസെടുക്കേണ്ട സാഹചര്യമുണ്ട്. സ്ത്രീയെ തടഞ്ഞു വയ്ക്കുന്നതും ഭീഷണിപ്പെടുത്തുന്നതിനുമുള്ള വകുപ്പുകള്‍ ഈ കേസില്‍ വരേണ്ടതുണ്ട്.

മുംബൈയില്‍ അസി. പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍നിന്നും പൊലീസില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്.


ഒക്ടോബര്‍ 31-ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. കൊച്ചിയിലേക്കും ആലപ്പുഴയിലേക്കുമുള്ള യാത്ര എങ്ങനെ സുഗമമായിരുന്നുവെന്നും ജാന്‍വി വീഡിയോയില്‍ വിവരിച്ചു.

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍, സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്രചെയ്യേണ്ടിവന്നെന്നും സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറയുന്നു. ഇവിടെ പോലീസിനെതിരേയും പരാതിയുണ്ട്. എന്നാല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ മാത്രമാണ് കേസ്.


'ഉപഭോക്താക്കള്‍ക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി നിരക്കിനെക്കാള്‍ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി വ്യക്തമാക്കി മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകള്‍ പിന്തുടര്‍ന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. കേരളം മനോഹരമാണെങ്കിലും സുരക്ഷിതത്വം തോന്നാത്ത സ്ഥലം സന്ദര്‍ശിക്കാന്‍ ഇനി എനിക്ക് കഴിയില്ല', യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

''ഉപഭോക്താക്കള്‍ക്ക് അവരുടെ ഗതാഗത രീതി തിരഞ്ഞെടുക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. യൂണിയന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഓണ്‍ലൈന്‍ ടാക്‌സി നിരക്കിനെക്കാള്‍ മൂന്നിരട്ടി തുകയാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം ഓണ്‍ലൈനില്‍ പങ്കുവച്ചതിനു ശേഷം, വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ പീഡനം നേരിട്ടതായി അവകാശപ്പെടുന്ന മറ്റുള്ളവരില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. ചിലരെ രാത്രി വൈകി ടാക്‌സി ഗ്രൂപ്പുകള്‍ പിന്തുടര്‍ന്നു, മറ്റുള്ളവരെ സുരക്ഷിതമല്ലാത്ത ഹോട്ടലുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കി. കേരളത്തിന്റെ സൗന്ദര്യവും ആതിഥ്യമര്യാദയും പ്രശംസനീയമാണ്. എനിക്ക് കേരളത്തെ വളരെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് സുരക്ഷിതത്വം തോന്നാത്ത ഒരു സ്ഥലം സന്ദര്‍ശിക്കാന്‍ എനിക്ക് ഇനി കഴിയില്ല.'' ജാന്‍വി വിഡിയോയില്‍ പറയുന്നു.

Tags:    

Similar News