'സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാതെ കാമുകിയുടെ മകള്‍ക്ക് സമ്മാനം നല്‍കാന്‍ കോടികള്‍ ചെലവാക്കി'; തന്റെയും മകളുടേയും പ്രതിമാസ ജീവനാംശം പത്ത് ലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ഹസിന്‍ ജഹാന്‍; മുന്‍ഭാര്യയുടെ ജീവനാംശ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്കും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി

മുന്‍ഭാര്യയുടെ ജീവനാംശ ഹര്‍ജിയില്‍ മുഹമ്മദ് ഷമിക്കും ബംഗാള്‍ സര്‍ക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി

Update: 2025-11-07 10:27 GMT

ന്യൂഡല്‍ഹി: കൂടുതല്‍ ജീവനാംശം ആവശ്യപ്പെട്ട് മുന്‍ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കണമെന്ന് കാണിച്ച് സുപ്രീംകോടതി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാറിനും നോട്ടീസയച്ചു. പ്രതിമാസം 1.5 ലക്ഷം രൂപ ജീവനാംശമായും 2.5 ലക്ഷം രൂപ മകളുടെ പരിചരണത്തിനുമായും അനുവദിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ തുക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് ഹസിന്‍ ജഹാന്‍ വാദിച്ചു. ഇരു കക്ഷികളോടും നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം ആദ്യം അനുവദിച്ച ജീവനാംശം മോശമല്ലെന്നായിരുന്നു സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചത്

തനിക്ക് പ്രതിമാസം 1.5 ലക്ഷം രൂപയും മകള്‍ക്ക് 2.5 ലക്ഷം രൂപയും ജീവനാംശം നിശ്ചയിച്ച കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹസിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഷമിയുടെ വരുമാനവും ജീവിതശൈലിയും കണക്കിലെടുക്കുമ്പോള്‍ ഈ തുക തങ്ങള്‍ക്ക് അപര്യാപ്തമാണെന്നും ജീവനാംശം വര്‍ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിമാസം നാലു ലക്ഷം രൂപ ഇതിനകം തന്നെ വലിയ പണമല്ലേ എന്ന് വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഷമിയും പശ്ചിമ ബംഗാള്‍ സര്‍ക്കാറും നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഡിസംബറില്‍ വീണ്ടും പരിഗണിക്കും.

കൊല്‍ക്കത്ത ഹൈക്കോടതി ഭാര്യക്കും മകള്‍ക്കും എല്ലാമാസവും നാലുലക്ഷം രൂപ ഷമി ജീവനാംശം നല്‍കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഷമി പ്രതിമാസം ഭാര്യക്ക് പ്രതിമാസം 1.5 ലക്ഷം രൂപയും മകള്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കണമെന്നാണ് ജൂലൈ ഒന്നിന് ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയുടെ ബെഞ്ച് ഉത്തരവിട്ടത്. തീര്‍ത്തും ന്യായമായ വിധി എന്നാണിതിനെ സുപ്രീംകോടതി വിശേഷിപ്പിച്ചത്.

10 ലക്ഷം രൂപ പ്രതിമാസം ജീവനാംശമായി ആവശ്യപ്പെട്ടാണ് ഹസിന്‍ ജഹാന്‍ ഹൈകോടതിയെ സമീപിച്ചത്. അതില്‍ ഏഴുലക്ഷം രൂപ തനിക്കും മൂന്നുലക്ഷം രൂപ മകള്‍ക്കും എന്നായിരുന്നു ഹസിന്‍ ഹരജിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. ഷമി മുന്‍ഭാര്യക്കും മകള്‍ക്കും പ്രതിമാസം 1.30 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു 2023ല്‍ ജില്ലാകോടതി ഉത്തരവിട്ടത്. അതുവെച്ച് നോക്കുമ്പോള്‍ ജൂലൈയില്‍ പാസാക്കിയ ഉത്തരവ് ഹസിന്‍ ജഹാന് വലിയ ആശ്വാസമായിരുന്നു.

2014ലാണ് ഷമിയും ഹസിന്‍ ജഹാനും വിവാഹിതരായത്. പിന്നീട് ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ഗാര്‍ഹിക പീഡനം ആരോപിച്ച് ഷമിക്കെതിരെ ഹസിന്‍ പരാതി നല്‍കി. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2018ല്‍ അവര്‍ വേര്‍പിരിഞ്ഞു. 10 വയസുള്ള സ്വന്തം മകളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാതെ കാമുകിയുടെ മകള്‍ക്ക് സമ്മാനം നല്‍കാനായി ഷമി കോടികള്‍ ചെലവാക്കുകയാണെന്ന് ഹസിന്‍ ആരോപിച്ചിരുന്നു.

2018ലാണ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനവും പീഡനവും ആരോപിച്ച് ജഹാന്‍ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ പ്രകാരം ഷമിക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് അവരുടെ ആരോപണങ്ങള്‍ നയിച്ചു. എന്നാല്‍ വര്‍ഷങ്ങളായി, വിവാദത്തെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നതില്‍ നിന്ന് ഷമി വിട്ടുനില്‍ക്കുകയാണ്.

ഷമിയുടെ വരുമാനവും ആസ്തികളും നിലവിലെ ജീവനാംശ ഉത്തരവില്‍ പ്രതിഫലിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്നും ഹസിന്റെ അഭിഭാഷകന്‍ വാദിച്ചു. ഭര്‍ത്താവ് ധാരാളം പണം സമ്പാദിക്കുന്നു. അദ്ദേഹത്തിന് നൂറുകണക്കിന് കോടി രൂപയുടെ സ്വത്തുക്കളും ആഡംബര കാറുകളും ഉണ്ട്. ഇടയ്ക്കിടെ വിദേശ യാത്രകള്‍ നടത്തുന്നു. ആഡംബര ജീവിതശൈലി നയിക്കുന്നുവെന്നും ഹസിന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കുടുംബ കോടതിയുടെയും കൊല്‍ക്കത്ത ഹൈക്കോടതിയുടെയും വ്യക്തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും ഷമി മാസങ്ങളായി പണം നല്‍കുന്നത് മുടക്കിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

Tags:    

Similar News