അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ മറികടക്കാന്‍ പുതിയ അച്ചടക്ക നടപടി? അടിയന്തര രേഖയുണ്ടാക്കി അയച്ചുനല്‍കി കേന്ദ്ര സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ച് ചീഫ് സെക്രട്ടറി; എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയതില്‍ വന്‍ ക്രമക്കേട്; വിമര്‍ശനം ഉന്നയിച്ച ഐഎഎസ് ഉദ്യോഗസ്ഥനോട് പകപോക്കാന്‍ നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി തീരാന്‍ ഒരു ദിവസം ശേഷിക്കെ നാടകീയ നീക്കങ്ങളുമായി ഡോ. എ.ജയതിലക്

Update: 2025-11-12 17:14 GMT

തിരുവനന്തപുരം: ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറ് മാസം കൂടി നീട്ടിയതില്‍ വന്‍ ക്രമക്കേട്. ക്രിമിനല്‍ കുറ്റമോ അഴിമതി ആരോപണങ്ങളോ അല്ലാത്ത വിഷയങ്ങളില്‍ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷത്തിലധികം നീളാന്‍ പാടില്ല എന്ന അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ നിലനില്‍ക്കെ കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നടത്തിയെന്നാണ് ആരോപണം.

ഐഎഎസ ഉദ്യോഗസ്ഥനെ ഒരു വര്‍ഷമാണ് സംസ്ഥാനത്തിന് സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയുക. എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ ആറ് മസത്തേക്ക് കൂടി നീട്ടിയത്. അഖിലേന്ത്യ സര്‍വീസ് ചട്ടങ്ങളെ മറികടക്കാന്‍ പുതിയ അച്ചടക്ക നടപടി തുടങ്ങിയതായി കേന്ദ്ര സര്‍ക്കാറിന് അടിയന്തര രേഖയുണ്ടാക്കി അയച്ച് കൊടുത്താണ് ചീഫ് സെക്രട്ടറി അനുമതി വാങ്ങിയത്. ഒരു വര്‍ഷത്തിലധികം കഴിഞ്ഞ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടാന്‍ നിയമപരമായി കഴിയാത്തതിനാലാണ് പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി തുടങ്ങിയത് എന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്ത് അടിസ്ഥാനത്തിലാണ് പുതിയ അച്ചടക്ക നടപടി തുടങ്ങിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നില്ല. 24.10.25 നാണ് പുതിയ നടപടികള്‍ കാണിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചത്. കേന്ദ്രത്തില്‍ കേന്ദ്ര പേഴ്‌സണല്‍ കാര്യ വകുപ്പ് സെക്രട്ടറി ഡോ. രചന ഷാ ഡോ.ജയതിലകിന്റെ അതേ ബാച്ചിലെ (1991) കേരള കേഡര്‍ ഉദ്യോഗസ്ഥയാണ്. ഡോ. രചന ഷാ അനുമതി നല്‍കിയതോടെ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. നിലവിലെ സസ്‌പെന്‍ഷന്‍ കാലാവധി തിരുന്നതിന്റെ കൃത്യം ഒരു ദിവസം മുന്‍പാണ് ചീഫ് സെക്രട്ടറി ഡോ. ജയത്തിലക് ഒപ്പിട്ട സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. 4.5.2026 വരെയാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്.

ഡോ. എ ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11 നാണ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട ഉദ്യോഗസ്ഥരെ ഒരേ ദിവസം സസപെന്‍ഡ ചെയ്തത് കേരളത്തിന്റെ സിവില്‍ സര്‍വീസ ചരിത്രത്തില്‍ ആദ്യവുമായിരുന്നു. എന്നാല്‍ ഗോപാലകൃഷണന്റെ സസപെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാര്‍ പ്രശാന്തിന്റേത് ആദ്യം നാല മാസത്തേക്ക് കൂടി നീട്ടി. പിന്നീട പല ഘട്ടങ്ങളിലായുള്ള നീട്ടലാണ് ഒരു വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. അതിനിടെ, എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. 'ഉന്നതി' സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിനു പിന്നില്‍ എ.ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷ വിമര്‍ശനമാണ് സസ്‌പെന്‍ഷന് കാരണം. അഴിമതി പുറത്തുകൊണ്ടുവരുന്ന 'വിസില്‍ ബ്ലോവറു'ടെ റോളാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവര്‍ത്തകനെ വിമര്‍ശിക്കുന്നത് സര്‍വീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ തന്നെ അവകാശപ്പെട്ടെങ്കിലും ചട്ടലംഘനം നടത്തിയെന്നാണു ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. മലയാളിയായ പ്രശാന്ത് 2007 ബാച്ച് ഉദ്യോഗസ്ഥനാണ്.

Tags:    

Similar News