ട്രംപിന്റെ പുതിയ 'കടുംവെട്ട്': യുഎസില്‍ പ്രവേശിക്കാന്‍ വിദേശ വിനോദ സഞ്ചാരികളുടെ എഫ്ബിയും ഇന്‍സ്റ്റയും പരതി നോക്കും; അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നിര്‍ബന്ധമായി കൈമാറണം; അമേരിക്കക്കെതിരെ മിണ്ടിയാല്‍ വിസ കിട്ടില്ല; വിസ ഒഴിവുകള്‍ ഉള്ള ബ്രിട്ടീഷുകാര്‍ക്കും ജര്‍മ്മന്‍കാര്‍ക്കും പോലും രക്ഷയില്ല; കുടിയേറ്റ നയത്തില്‍ തരിമ്പും വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ്

ട്രംപിന്റെ പുതിയ 'കടുംവെട്ട്'

Update: 2025-12-10 15:44 GMT

വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയെ മഹത്തരമാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കര്‍ശനമായ കുടിയേറ്റ നയങ്ങളാണ് പിന്തുടരുന്നത്. കഴിഞ്ഞ ആഴ്ച 19 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം മരവിപ്പിച്ചതിന് പിന്നാലെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് ട്രംപ്.

വിദേശ വിനോദ സഞ്ചാരികള്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ അവരുടെ സോഷ്യല്‍ മീഡിയ ചരിത്രം കൈമാറാന്‍ നിര്‍ബന്ധിതരാക്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താന്‍ ഒരുങ്ങുകയാണ് ട്രംപ് ഭരണകൂടം. രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ കര്‍ശനമായി പരിശോധിക്കുന്നതിനുള്ള ട്രംപിന്റെ ഏറ്റവും പുതിയ ശ്രമമാണിത്.

കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (CBP) ചൊവ്വാഴ്ച 'ഫെഡറല്‍ രജിസ്റ്ററില്‍' ഈ 'നിര്‍ബന്ധിത' അറിയിപ്പ് പ്രസിദ്ധീകരിച്ചു. വിസ ഒഴിവാക്കല്‍ (Visa Waiver) പരിപാടിയില്‍ ഉള്‍പ്പെട്ട യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ യുഎസിലേക്ക് പ്രവേശിക്കുന്ന എല്ലാവര്‍ക്കും സോഷ്യല്‍ മീഡിയ ഡാറ്റ ആവശ്യമായി വരും.

അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ ചരിത്രം ചോദിക്കും

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടെ വിവരങ്ങള്‍, ഇമെയില്‍ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയും പ്രവേശനത്തിനായി ആവശ്യപ്പെടും. വിസ, ഗ്രീന്‍ കാര്‍ഡ് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ 'അമേരിക്കന്‍ വിരുദ്ധത' (anti-Americanism) ഉണ്ടോയെന്ന് പരിശോധിക്കാന്‍ ഇമിഗ്രേഷന്‍ സേവനങ്ങള്‍ തുടങ്ങുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പുതിയ മാനദണ്ഡങ്ങള്‍

'നല്ല സ്വഭാവം' (good moral character) വിലയിരുത്തുന്നതിനൊപ്പം, അമേരിക്കന്‍ വിരുദ്ധമോ, ഭീകരവാദപരമോ, ജൂതവിരുദ്ധമോ ആയ കാഴ്ചപ്പാടുകള്‍ അപേക്ഷകര്‍ 'പിന്തുണയ്ക്കുകയോ, പ്രോത്സാഹിപ്പിക്കുകയോ, അംഗീകരിക്കുകയോ' ചെയ്തിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

'അമേരിക്കയെ വെറുക്കുകയും അമേരിക്കന്‍ വിരുദ്ധ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയുടെ ആനുകൂല്യങ്ങള്‍ നല്‍കരുത്. ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ ഒരു അവകാശമല്ല, ഒരു പ്രത്യേകാവകാശമാണ്. നിങ്ങള്‍ക്ക് അമേരിക്കയെ ഇഷ്ടമല്ലെങ്കില്‍, അമേരിക്കയില്‍ താമസിക്കാന്‍ ശ്രമിക്കരുത്,' യുഎസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) വക്താവ് മാത്യു ട്രാഗസ്സര്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍

'അമേരിക്കന്‍ വിരുദ്ധത' എന്താണെന്ന് വ്യക്തമായി നിര്‍വചിക്കാതെ ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പക്ഷപാതം തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് വിമര്‍ശകരുടെ ആശങ്ക.

ഇതിനിടെ, ട്രംപ് നേരത്തെ പ്രഖ്യാപിച്ച 19 രാജ്യങ്ങളില്‍ നിന്നുള്ള മുഴുവന്‍ ഇമിഗ്രേഷന്‍ അപേക്ഷകളും മരവിപ്പിക്കുകയും, ഈ രാജ്യങ്ങളില്‍ നിന്നുള്ള നിയമപരമായ സ്ഥിര താമസക്കാര്‍ക്കുള്ള പൗരത്വ ദാന ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ ഭീഷണികളും പൊതുസുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.

Tags:    

Similar News