ഒന്നും വിചാരിക്കരുത്, അതൊരു അബദ്ധം; അമേരിക്കയുടെ എഫ് -15 പോര്‍ വിമാനങ്ങള്‍ കല്ലുപോലെ താഴേക്ക് പതിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച; ഇറാന്റേതെന്ന് തെറ്റിദ്ധരിച്ച് യുഎസ് പോര്‍വിമാനങ്ങള്‍ കുവൈറ്റ് വെടിവെച്ചിട്ടു; ബാലാക്കോട്ടിന് സമാനമായ അബദ്ധം; പൈലറ്റുമാര്‍ രക്ഷപ്പെട്ടത് ആശ്വാസം; ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയുന്നതില്‍ ഗുരുതര പിഴവ്

ഇറാന്റേതെന്ന് തെറ്റിദ്ധരിച്ച് യുഎസ് പോര്‍വിമാനങ്ങള്‍ കുവൈറ്റ് വെടിവെച്ചിട്ടു

Update: 2026-03-02 12:11 GMT

കുവൈറ്റ് സിറ്റി: ഇറാനെതിരെ നടന്നുകൊണ്ടിരിക്കുന്ന സൈനിക നീക്കങ്ങളില്‍ പങ്കെടുത്ത മൂന്ന് യുഎസ് യുദ്ധവിമാനങ്ങള്‍ തിങ്കളാഴ്ച രാവിലെ കുവൈറ്റ് വ്യോമപ്രതിരോധ സേന 'അബദ്ധത്തില്‍' വെടിവെച്ചിട്ടതായി പെന്റഗണ്‍ അറിയിച്ചു. ഇതൊരു സൗഹൃദ പക്ഷത്തുനിന്നുള്ള ആക്രമണമാണെന്ന് (friendly fire incident) യുഎസ് വിശേഷിപ്പിച്ചു.

തകര്‍ക്കപ്പെട്ട മൂന്ന് എഫ്-15 സ്ട്രൈക്ക് ഈഗിള്‍ (F-15 Strike Eagle) വിമാനങ്ങളിലെയും ആറ് ക്രൂ അംഗങ്ങളും പാരച്യൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഇവരുടെ നില തൃപ്തികരമാണെന്ന് സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ നീക്കത്തിന്റെ മൂന്നാം ദിവസമാണ് പശ്ചിമേഷ്യയിലാകെ പടരുന്ന സംഘര്‍ഷത്തിനിടെ ഈ സംഭവമുണ്ടായത്.

ഒരു എഫ്-15 വിമാനം ആകാശത്തുനിന്ന് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരണം നടത്തിയത്. വിമാനം കല്ല് വീഴുന്നതുപോലെ താഴേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് എജക്ട് ചെയ്യുന്നത് വീഡിയോയില്‍ കാണാമായിരുന്നു.

സാങ്കേതിക പിഴവ്?

ഏത് വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം വെടിവെച്ചിട്ടതെന്ന് യുഎസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അമേരിക്കയും കുവൈറ്റും ഉപയോഗിക്കുന്ന 'MUM-104 പാട്രിയറ്റ്' (Patriot) മിസൈല്‍ സംവിധാനമാകാനാണ് സാധ്യത. അത്യാധുനിക റഡാറുകളും എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങള്‍ ലക്ഷ്യം ശത്രുവാണോ സുഹൃത്താണോ എന്ന് തിരിച്ചറിയുന്നത്. എങ്കിലും യുദ്ധത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിനിടയില്‍ ഇത്തരം പിഴവുകള്‍ സംഭവിക്കാറുണ്ട്.

2019-ല്‍ ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. പാകിസ്ഥാനുമായുള്ള വ്യോമയുദ്ധത്തിനിടെ അതീവ ജാഗ്രതയിലായിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ സംവിധാനം സ്വന്തം മി-17 ഹെലികോപ്റ്ററിനെ തെറ്റായി തിരിച്ചറിഞ്ഞ് വെടിവെച്ചിടുകയും ആറ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

രണ്ടുതൊഴിലാളികള്‍ക്ക് പരിക്ക്

കുവൈറ്റിലെ അലി അല്‍ സലേം വ്യോമതാവളത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് വിമാനം തകര്‍ന്നു വീണതെന്ന് സിഎന്‍എന്‍ വിശകലനം ചെയ്യുന്നു. വിമാനം തീപിടിച്ച് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമ്മദി റിഫൈനറിയില്‍ പതിച്ചതിനെത്തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കടുക്കുന്നു

തിങ്കളാഴ്ച ടെഹ്റാനില്‍ ഇസ്രായേല്‍ പുതിയ വ്യോമാക്രമണങ്ങള്‍ നടത്തി. അതോടൊപ്പം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണം ശക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിന് നേരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയത്.

ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളെത്തുടര്‍ന്ന് ടെല്‍ അവീവിലും ജെറുസലേമിലും അപായ സൈറണുകള്‍ മുഴങ്ങി. ഇതിനിടെ കുവൈറ്റും തങ്ങള്‍ക്കുനേരെ വന്ന ശത്രു ഡ്രോണുകളെ വെടിവെച്ചിട്ടു. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി.

'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' തുടരും

ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള സൈനിക നീക്കം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' (Operation Epic Fury) തടസ്സമില്ലാതെ തുടരുമെന്നാണ് യുഎസ് നിലപാട്. ഇറാനില്‍ പുതിയ നേതൃത്വം വന്നാല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നാണ് ഇറാനിയന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംഘര്‍ഷം ആഗോള വിമാന സര്‍വീസുകളെയും എണ്ണവിലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ എണ്ണക്കപ്പലുകളെ ലക്ഷ്യം വെക്കുന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്.

Tags:    

Similar News