യുക്രെയ്‌നില്‍ സമാധാനത്തിന്റെ വെള്ളക്കൊടി പാറുമോ? റഷ്യക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായ പ്രദേശങ്ങളുടെ രേഖ ട്രംപിന് അയച്ചുകൊടുത്ത് സെലന്‍സ്‌കി; ഏതൊക്കെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന് അന്തിമമായി തീരുമാനിക്കുക സെലന്‍സ്‌കിയും യുക്രെയ്ന്‍ ജനതയും എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍; നാല് വര്‍ഷത്തെ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നുമായി റഷ്യയില്‍ യുക്രെയ്‌ന്റെ തിരിച്ചടിയും

യുക്രെയ്‌നില്‍ സമാധാനത്തിന്റെ വെള്ളക്കൊടി പാറുമോ?

Update: 2025-12-11 14:30 GMT

വാഷിങ്ടണ്‍: യുക്രെയിന്‍-റഷ്യ സമാധാന ചര്‍ച്ചകള്‍ വഴിത്തിരിവിലെന്ന് സൂചന. തങ്ങള്‍, റഷ്യക്ക് വിട്ടുകൊടുക്കാന്‍ തയ്യാറായ പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ വിവരിക്കുന്ന രേഖ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി അയച്ചതോടെയാണ് സമാധാനത്തിന്റെ വെളളക്കൊടി ഉയരുമെന്ന പ്രതീക്ഷ ഉയര്‍ന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സാണ് കത്തിന്റെ വിവരം വെളിപ്പെടുത്തിയത്.

ബുധനാഴ്ച യൂറോപ്യന്‍ നേതാക്കളുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ഈ രേഖ ട്രംപിന് കൈമാറിയതെന്ന് മെര്‍സ് അറിയിച്ചു. യുക്രെയ്ന്‍ വിട്ടുകൊടുക്കാന്‍ തയ്യാറുള്ള പ്രദേശങ്ങള്‍ സംബന്ധിച്ചാണ് പ്രധാനമായും ഇതിലുള്ളത്. ഏതൊക്കെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കണമെന്ന കാര്യത്തില്‍, അന്തിമ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് സെലെന്‍സ്‌കിയും യുക്രെയ്ന്‍ ജനതയുമാണെന്ന് മെര്‍സ് ഊന്നിപ്പറഞ്ഞു. നാല് വര്‍ഷത്തെ ദുരിതങ്ങള്‍ക്കും മരണങ്ങള്‍ക്കും ശേഷം ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു സമാധാനത്തിന് സെലെന്‍സ്‌കിയെ നിര്‍ബന്ധിക്കുന്നത് തെറ്റായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ കടുത്ത ഭാഷയില്‍ സംസാരിച്ചെന്ന് ട്രംപ് പറഞ്ഞെങ്കിലും, മെര്‍സ് തര്‍ക്കങ്ങള്‍ തള്ളിക്കളഞ്ഞു. സംഭാഷണം 'സൗഹാര്‍ദ്ദപരവും' 'പരസ്പര ബഹുമാനം' ഉള്ളതുമായിരുന്നുവെന്നും, തങ്ങളോടൊപ്പം ഈ പാതയില്‍ മുന്നോട്ട് പോകാന്‍ ട്രംപ് തയ്യാറാണെന്ന് തോന്നിയെന്നും മെര്‍സ് പറഞ്ഞു. ഈ വാരാന്ത്യത്തില്‍ അമേരിക്കയുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ യുക്രെയ്നെ കിുറിച്ചുള്ള അന്താരാഷ്ട്ര യോഗം നടന്നേക്കാം.

വിപുലമായ സമാധാന പാക്കേജ്

പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നതിനുള്ള നിര്‍ദ്ദേശം കൂടാതെ, യുക്രെയ്ന്‍ ഉദ്യോഗസ്ഥരും യുഎസും ഒരു വിശാലമായ സമാധാന പാക്കേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2027-ഓടെ യുക്രെയ്നെ യൂറോപ്യന്‍ യൂണിയനില്‍ (EU) അതിവേഗം ഉള്‍പ്പെടുത്തുക.

യുഎസ് സുരക്ഷാ ഗ്യാരണ്ടികള്‍ നല്‍കുക.

കൊറിയന്‍ മാതൃകയില്‍ അതിര്‍ത്തിയില്‍ സൈനികരഹിത മേഖല (Demilitarised Zone) സൃഷ്ടിക്കുക.

ഭൂമി കൈമാറ്റം പരിഗണിക്കുക.

സപ്പോരിഷ്യ ആണവനിലയം യുക്രെയ്ന്‍ നിയന്ത്രണത്തില്‍ തിരികെ നല്‍കുക.

മരവിപ്പിച്ച റഷ്യന്‍ ആസ്തികളില്‍ നിന്ന് $200 ബില്യണ്‍ വരെ യുക്രെയ്‌ന്റെ പുനര്‍നിര്‍മ്മാണത്തിനായി ഉപയോഗിക്കുക.

ട്രംപിന്റെ സമ്മര്‍ദ്ദം

സമാധാന കരാര്‍ എത്രയും വേഗം അംഗീകരിക്കാന്‍ സെലെന്‍സ്‌കി 'യാഥാര്‍ത്ഥ്യബോധമുള്ളവനായിരിക്കണം' എന്ന് ട്രംപ് ആവശ്യപ്പെട്ടു. നവംബര്‍ അവസാനത്തോടെ സമാധാന പദ്ധതി അംഗീകരിക്കാന്‍ അദ്ദേഹം നേരത്തെ സമയപരിധി നിശ്ചയിച്ചിരുന്നു.

റഷ്യയുടെ പ്രതികരണം

റഷ്യയും സമാധാന ശ്രമങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സൂചന നല്‍കി. 'കൂട്ടായ സുരക്ഷാ ഗ്യാരന്റികള്‍' സംബന്ധിച്ച് അധിക നിര്‍ദ്ദേശങ്ങള്‍ വാഷിംഗ്ടണിന് കൈമാറിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

അതിനിടെ, നാല് വര്‍ഷത്തെ യുദ്ധത്തിലെ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്ന് യുക്രെയ്ന്‍ റഷ്യയില്‍ നടത്തി. മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിലെയും മറ്റ് എട്ട് നഗരങ്ങളിലെയും വിമാന സര്‍വീസുകള്‍ തടസ്സപ്പെടുത്തിക്കൊണ്ട് 287 ഡ്രോണുകള്‍ റഷ്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags:    

Similar News