'ഞാന്‍ പുറത്തുവരും; പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കും, തെളിവുകള്‍ എന്റെ പക്കലുണ്ട്; കേസിനെ നിയമപരമായി നേരിടും'; അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

Update: 2026-01-11 10:17 GMT

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് രാഹുലിന്റെ വെല്ലുവിളി. പരാതിക്കാരിയുമായുള്ള ബന്ധങ്ങള്‍ എങ്ങനെ തനിക്ക് അനുകൂലമാക്കാം എന്ന് കൃത്യമായി അറിയാമെന്നും തന്റെ പക്കല്‍ എല്ലാ തെളിവുകളും ഭദ്രമാണെന്നും രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ പോലും താന്‍ വിജയിക്കുമെന്നും രാഹുല്‍ വെല്ലുവിളി നടത്തി. കേസിനെ നിയമപരമായി നേരിടുമെന്നും രാഷ്ട്രീയമായി തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നുമാണ് രാഹുലിന്റെ നിലപാട്.

പാലക്കാട് സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്റെ കയ്യില്‍ തെളിവുകളുണ്ടെന്നും തിരിച്ചുവരവ് ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കേസില്‍ രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഡിജിറ്റല്‍ തെളിവുകളും കേസില്‍ നിര്‍ണായകമാകും. എന്നാല്‍ ഫോണിന്റെ ലോക്ക് പറഞ്ഞ് തരാന്‍ രാഹുല്‍ തയാറായിട്ടില്ലെന്ന് എസ്‌ഐടി പറയുന്നു.

രാഹുലിന്റെ ഫോണില്‍ ദൃശ്യങ്ങളും ചാറ്റുകളും ഉണ്ടെന്നും അത് പരിശോധിക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ മങ്കൂട്ടത്തില്‍ പരാതിക്കാരിയെ ക്രൂരമായി മര്‍ദിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാമത്തെ പരാതിയില്‍ ഉയര്‍ന്നിരിക്കുന്നത്. യുവതി സൂക്ഷിച്ച ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധനാറിപ്പോര്‍ട്ട് ആണ് കേസില്‍ ശക്തമായ തെളിവായത്.

വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു യുവതിയെ രാഹുല്‍ പീഡിപ്പിച്ചത്. തനിക്കൊരു കുഞ്ഞിനെ വേണമെന്നും രാഹുല്‍ പറഞ്ഞു. ഗര്‍ഭിണിയായപ്പോള്‍ അസഭ്യം പറഞ്ഞെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നതിന്റേയും വാട്‌സ്ആപ്പ് ചാറ്റിന്റെയും വിവരങ്ങള്‍ പൊലീസിന് നല്‍കി. അതീവ രഹസ്യമായാണ് ഇന്ന് പുലര്‍ച്ചെയോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലില്‍ വെച്ചാണ് ഒരു വര്‍ഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും.

മൂന്നാത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അര്‍ധരാത്രി അറസ്റ്റിലായ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. വഴിനീളെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാഹുലിനെ മാവേലിക്കര പ്രത്യേക ജയിലിലെത്തിച്ചു. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ ബലാത്സംഗ പരാതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലായത്. നേത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്.

പുതിയ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ അറസ്റ്റ് ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡി ജി പിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയിട്ട് മതി അറസ്റ്റ് എന്ന പോലീസിന്റെ മുന്‍ തീരുമാനമാണ് ഇതോടെ മാറിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ ഡി ജി പി ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അറസ്റ്റ് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടു. പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അര്‍ധരാത്രി തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങള്‍ നടത്തിയത്. എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ മിന്നല്‍ ഓപ്പറേഷനായിരുന്നു ഇത്.

രാഹുലിനെതിരായ ബലാത്സംഗ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ് ഐ ടി) ടീമിലെ മറ്റംഗങ്ങളെപ്പോലും ഒഴിവാക്കി എ ഐ ജി നേരിട്ട് കാര്യങ്ങള്‍ ഏകോപിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് വാഹനങ്ങള്‍ ക്രമീകരിക്കാന്‍ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആ നീക്കം ഉപേക്ഷിച്ചതും രഹസ്യസ്വഭാവം നിലനിര്‍ത്താനായിരുന്നു. പോലീസുകാര്‍ ഹോട്ടല്‍ മുറിയിലെത്തും വരെ താന്‍ കസ്റ്റഡിയിലാകുമെന്ന വിവരം രാഹുല്‍ അറിഞ്ഞിരുന്നില്ല എന്നതാണ് നിര്‍ണായകമായത്. കഴിഞ്ഞ കേസുകളിലെ പോലെ രാഹുല്‍ മുങ്ങാനിരിക്കാനായുരുന്നു അതീവ സ്വഭാവത്തിലുള്ള നീക്കം പൊലീസ് നടത്തിയത്.

Tags:    

Similar News