രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; മൂന്നാം പീഡനക്കേസിലും ജാമ്യമില്ല; അതിജീവിതയുടെ രഹസ്യമൊഴി നിര്‍ണ്ണായകം; അപ്രതീക്ഷിതമായി എത്തിയ മൂന്നാം പരാതി; രാഹുലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കോടതി വിധി; ബലാത്സംഗക്കേസില്‍ ജാമ്യമില്ലാതെ അഴികള്‍ക്കുള്ളില്‍ തന്നെ

Update: 2026-01-17 06:53 GMT

തിരുവല്ല: മൂന്നാം അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. ബലാത്സംഗക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ അദ്ദേഹം ജയിലില്‍ തന്നെ തുടരേണ്ടി വരും. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതിമുറിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇന്ന് വിധി പ്രഖ്യാപിച്ചത്.

വിദേശത്തുള്ള എന്‍.ആര്‍.ഐ യുവതി നല്‍കിയ മൂന്നാമത്തെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ ഇമെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസാണിത്. രാഹുല്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നത് അതിജീവിതയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു.

മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി തള്ളി. വെള്ളിയാഴ്ച അടച്ചിട്ട കോടതിയിലാണ് മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് കേസില്‍ വാദം കേട്ടത്. മൂന്നുദിവസത്തെ എസ്ഐടി കസ്റ്റഡി കാലയളവില്‍ രാഹുലില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നടക്കം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ഇത് കോടതിയെ അന്വേഷകസംഘം ധരിപ്പിച്ചിരുന്നു. നിരന്തരം രാഹുലിനെതിരെ പീഡനപരാതികള്‍ ഉയരുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം മുഖവിലയ്‌ക്കെടുത്ത കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രഹസ്യമായി മൊഴി രേഖപ്പെടുത്തണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.

തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പാസ്വേഡുകള്‍ നല്‍കാന്‍ പ്രതി തയ്യാറായില്ലെന്നും അന്വേഷകസംഘം ചൂണ്ടിക്കാട്ടി. 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു എന്നതാണ് പരാതി. ഇതിനു മുന്‍പും രണ്ട് പരാതികള്‍ ലഭിച്ചിരുന്നു. മുമ്പത്തെ രണ്ട് കേസുകളില്‍ കോടതിയില്‍ നിന്ന് രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാലക്കാട് നിന്നാണ് രാഹുലിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. ക്രൂരമായി ബലാത്സംഗം ചെയ്തതായും സാമ്പത്തികമായി ചൂഷണം ചെയ്തതായും അതിജീവിത പരാതിയില്‍ പറഞ്ഞിരുന്നു.

നേരത്തെ രണ്ട് സമാന കേസുകളില്‍ രാഹുലിന് കോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ചിരുന്നു. ഒന്നാം കേസില്‍ ഹൈക്കോടതി അറസ്റ്റ് തടയുകയും രണ്ടാം കേസില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി മൂന്നാം പരാതി ഉയര്‍ന്നുവന്നതും രാത്രിയില്‍ തന്നെ പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് രാഹുല്‍ അറസ്റ്റിലായതും.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും, അതിജീവിതയുടെ രഹസ്യ മൊഴിയുടെയും പ്രാഥമിക തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുലിന് ഈ കോടതി വിധി വലിയ തിരിച്ചടിയാണ്.

Similar News