ടാറിങ് സൈറ്റിലേക്ക് ജീപ്പ് ഓടിച്ചു കയറ്റിയത് ചോദ്യം ചെയ്ത എന്‍ജിനീയറെ പ്രതി കടന്നുപിടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു; എല്ലാം പറഞ്ഞ് കോപ്ലിമെന്റാക്കാന്‍ പറയുന്ന പോലീസും; വെറ്റമുക്ക് - താമരക്കുളം കിഫ്ബി റോഡ് നിര്‍മ്മാണത്തിനിടെ വനിതാ എന്‍ജിനീയര്‍ക്ക് മര്‍ദ്ദനം; ശാസ്താംകോട്ടയില്‍ സംഭവിക്കുന്നത്

Update: 2026-01-18 04:48 GMT

കൊല്ലം ശാസ്താംകോട്ടയില്‍ രാത്രി ജോലിയിലുണ്ടായിരുന്ന വനിതാ എന്‍ജിനീയറെ റോഡില്‍ വച്ച് മര്‍ദ്ദിക്കുകയും കടന്നുപിടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് രക്ഷപ്പെടുത്തിയതായി ഗുരുതര പരാതി. വെറ്റമുക്ക് - താമരക്കുളം കിഫ്ബി റോഡ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഏഴംഗ വനിതാ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ശാസ്താംകോട്ട - ആഞ്ഞിലിമൂട് പാതയിലായിരുന്നു സംഭവം. നിയന്ത്രണങ്ങള്‍ ലംഘിച്ച് ടാറിങ് നടക്കുന്ന സ്ഥലത്തേക്ക് ജീപ്പ് ഓടിച്ചു കയറ്റിയ യുവാവ്, വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ചു. ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ പ്രതി കടന്നുപിടിക്കുകയും എടുത്ത് ഉയര്‍ത്തുകയും ചെയ്തു. ഫോണ്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി.

സംഭവസ്ഥലത്തെത്തിയ പൊലീസ് പരാതി ഉണ്ടെങ്കില്‍ സ്റ്റേഷനില്‍ നല്‍കാന്‍ പറഞ്ഞ് മടങ്ങിയതല്ലാതെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. രാത്രി തന്നെ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കുന്നതിന് പകരം പ്രതികളുമായി സംസാരിച്ച് തീര്‍ക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചത്. വനിതകള്‍ മാത്രമുള്ള സംഘമായതിനാല്‍ പട്രോളിങ് ഉള്‍പ്പെടെയുള്ള സുരക്ഷ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സംഭവദിവസം പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

റോഡിന്റെ വശങ്ങളിലെ ടാറിങ്ങുമായി ബന്ധപ്പെട്ട് ചിലര്‍ ഉദ്യോഗസ്ഥരുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പ്രാദേശിക പൊലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ കൊല്ലം റൂറല്‍ പോലീസ് മേധാവിക്കും പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. റോഡിന്റെ വശങ്ങളിലേക്ക് വാഹനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന രീതിയില്‍ ടാര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില നാട്ടുകാര്‍ ഉദ്യോഗസ്ഥരുമായി നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

പ്രാദേശിക പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കൊല്ലം റൂറല്‍ പോലീസ് മേധാവിക്കും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

Similar News