കൊച്ചിയിലെ 156 ഫ്‌ലാറ്റുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട നികുതി തര്‍ക്കങ്ങള്‍ കുരുക്കിലാക്കിയോ? കര്‍ണ്ണാടക ഹൈക്കോടതിയിലെ ഹര്‍ജിയില്‍ റോയിയുടെ പിന്മാറ്റം അസ്വാഭാവികം; അന്ന് 48 മണിക്കൂറില്‍ സംഭവിച്ചതെന്ത്? കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണത്തിന് പിന്നിലെ 'കാരണം' തേടി എസ്.ഐ.ടി
ബെംഗളൂരു: ബിസിനസ് ലോകത്തെ അതികായനായിരുന്ന സി.ജെ. റോയിയുടെ വിയോഗത്തിന് പിന്നാലെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരമായില്ല. ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്ന റോയിയെ ജനുവരി 30-ന് സ്വന്തം ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയപ്പോള്‍, അന്വേഷണ സംഘം പ്രധാനമായും ഉറ്റുനോക്കുന്നത് ഡിസംബറിലെ ആ നിര്‍ണ്ണായകമായ 48 മണിക്കൂറുകളിലേക്കാണ്. ആദായനികുതി വകുപ്പിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ഹൈക്കോടതിയില്‍ എത്തിയ റോയ്, വെറും രണ്ട് ദിവസത്തിനുള്ളില്‍ ആയുധം വെച്ച് കീഴടങ്ങിയത് എന്തിനെന്ന ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീവ്രശ്രമം തുടങ്ങിക്കഴിഞ്ഞു.
ഡിസംബര്‍ 16-ന് കര്‍ണാടക ഹൈക്കോടതിയില്‍ റോയ് നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങള്‍ അതീവ ഗൗരവമുള്ളതായിരുന്നു. ബെംഗളൂരു ആസ്ഥാനമായ തന്റെ കമ്പനികളില്‍ പരിശോധന നടത്താന്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയത് എന്തിനെന്നും, ഒരൊറ്റ വാറന്റ് ഉപയോഗിച്ച് എട്ട് കമ്പനികളില്‍ റെയ്ഡ് നടത്തിയത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. കോടതിക്ക് പോലും പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് തോന്നിയ വാദങ്ങളില്‍ നിന്ന്, ഡിസംബര്‍ 18-ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് റോയ് പിന്മാറുകയായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തിന് മേല്‍ ഉണ്ടായ സമ്മര്‍ദ്ദമെന്താണ്? ഉന്നതതലത്തില്‍ നിന്നുള്ള ഭീഷണിയാണോ അതോ ബിസിനസ് സാമ്രാജ്യം തകര്‍ക്കുമെന്ന മുന്നറിയിപ്പാണോ ആ 'ധീരത' ചോര്‍ത്തിക്കളഞ്ഞത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.
കൊച്ചിയിലെ 156 ഫ്‌ലാറ്റുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട നികുതി തര്‍ക്കങ്ങളാണ് റോയിയെ കുരുക്കിലാക്കിയതെന്നാണ് സൂചന. രേഖകളില്‍ കുറഞ്ഞ വില കാണിച്ച് കോടികള്‍ പണമായി കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ റോയിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെ, മരണത്തിന് മുന്‍പ് റോയ് എഴുതിയ ഒമ്പത് പേജുള്ള ഡയറിക്കുറിപ്പുകള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേര് ഇതില്‍ പരാമര്‍ശിക്കുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും, പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് രംഗത്തെത്തിയത് കേസിന്റെ രാഷ്ട്രീയ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ച് എങ്ങനെ ഒരാള്‍ക്ക് ജീവനൊടുക്കാന്‍ സാധിച്ചു എന്ന് ചോദിച്ച മുഖ്യമന്ത്രി, കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. ഹൈക്കോടതിയിലെ ആ നാടകീയമായ പിന്മാറ്റവും തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളും കോര്‍ത്തിണക്കിയാണ് എസ്.ഐ.ടി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ബിസിനസ് ലോകത്തെ ഈ വന്‍മരത്തിന്റെ പതനത്തിന് പിന്നില്‍ അദൃശ്യമായ ഏതോ കൈകളുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ ആകസ്മിക വിയോഗം ബാക്കിയാക്കുന്നത് ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങളാണ്. ജനുവരി 30-ന് ബെംഗളൂരുവിലെ സ്വന്തം ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നതിനിടെ അദ്ദേഹം ജീവനൊടുക്കിയ സംഭവം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.പ്രധാനമായും ഡിസംബര്‍ 16 മുതല്‍ 18 വരെയുള്ള 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് മേലുണ്ടായ സമ്മര്‍ദ്ദമാണ് അന്വേഷണത്തിന്റെ കേന്ദ്രബിന്ദു.
ആദായനികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റ് നടത്തിയ റെയ്ഡിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ നിയമയുദ്ധം പ്രഖ്യാപിച്ച റോയ്, വെറും രണ്ട് ദിവസത്തിനുള്ളില്‍ ഹര്‍ജി പിന്‍വലിച്ചത് എന്തിനെന്നത് ദുരൂഹമാണ്. കൊച്ചിയിലെ 156 ഫ്‌ലാറ്റുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ കള്ളപ്പണമായി കൈപ്പറ്റിയെന്നും വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും ഐ.ടി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റോയിയെ കുടുക്കാന്‍ ആസൂത്രിതമായ നീക്കം നടന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ റോയിയെ പ്രേരിപ്പിച്ചത് ഉന്നതതലത്തിലുള്ള ഭീഷണിയാണോ അതോ ബിസിനസ് ബന്ധങ്ങള്‍ തകര്‍ക്കുമെന്ന മുന്നറിയിപ്പാണോ എന്നാണ് ജോയിന്റ് കമ്മീഷണര്‍ സി. വംശീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുന്നത്.
അന്വേഷണത്തില്‍ നിര്‍ണ്ണായകമാവുക റോയിയുടെ ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നും കണ്ടെടുത്ത ഒമ്പത് പേജുള്ള ഡയറിക്കുറിപ്പുകളാണ്. ഇതില്‍ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും പേരുകള്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 'അവരെ വഞ്ചിക്കരുത്' എന്ന തരത്തിലുള്ള കുറിപ്പുകള്‍ ഇതിലുണ്ടെന്നും ഇത് ആത്മഹത്യ മുന്‍കൂട്ടി തീരുമാനിച്ചതാണോ എന്ന സംശയം ജനിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയില്‍ നിന്നുള്ള ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പത്തംഗ സംഘത്തെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും.
കേസിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ആദായനികുതി ഉദ്യോഗസ്ഥരുടെ ഭീഷണി മൂലമാണ് റോയ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ സി.ജെ. ബാബു ആരോപിച്ചു. റോയിയുടെ മരണം കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കത്തയച്ചിട്ടുണ്ട്. ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതിനിടെ മുറിയിലേക്ക് പോയ റോയ് വെടിയൊച്ച കേള്‍ക്കാത്ത വിധം ഹൃദയം തുളച്ച് വെടിയുതിര്‍ത്തത് എങ്ങനെയെന്നും, മരണം നടന്നിട്ടും ഒരു മണിക്കൂറോളം പരിശോധന തുടര്‍ന്നത് എന്തിനെന്നുമുള്ള ചോദ്യങ്ങള്‍ക്കും എസ്.ഐ.ടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
