കേരള പൊലീസറിയാതെ ഡോവലിന്റെ 'ഓപ്പറേഷന്‍ ഐഎസ്ആര്‍ഒ'; മിന്നല്‍ സന്ദര്‍ശനം അതീവ രഹസ്യം; പിണറായി പോലീസു പോലും അറിഞ്ഞില്ല 'ഇന്ത്യന്‍ സ്പൈ'യുടെ ആ നീക്കം; ബഹിരാകാശ പരാജയങ്ങള്‍ക്കിനി സ്ഥാനമില്ല; റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക്

Update: 2026-02-04 09:03 GMT

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ തേടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ സന്ദര്‍ശനം കേരള പൊലീസിനെ പോലും ഞെട്ടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് നടന്ന ഈ മിന്നല്‍ സന്ദര്‍ശനത്തിന്റെ വിവരം ദിവസങ്ങള്‍ക്ക് ശേഷമാണ് പുറത്തറിയുന്നത്.

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായിട്ടും ഔദ്യോഗിക സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒഴിവാക്കി തികച്ചും രഹസ്യമായാണ് ഡോവല്‍ തലസ്ഥാനത്ത് വിമാനമിറങ്ങിയത്. സംസ്ഥാനത്തെ ഇന്റലിജന്‍സിനോ പൊലീസിനോ യാതൊരു സൂചനയും നല്‍കാതെയുള്ള ഈ വരവ് 'ഓപ്പറേഷന്‍ ഐഎസ്ആര്‍ഒ'യുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പിണറായി പോലീസു പോലും ഒന്നും അറിഞ്ഞില്ലെന്നാണ് സൂചന.

പ്രത്യേക വിമാനത്തില്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം എത്തിയ ഡോവല്‍ രണ്ട് ദിവസം തുമ്പ വിഎസ്എസ്സിയില്‍ തങ്ങുകയും ശാസ്ത്രജ്ഞരുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തുകയും ചെയ്തുവെന്നാണ് സൂചന. പിഎസ്എല്‍വി പരാജയങ്ങളില്‍ അട്ടിമറി സാധ്യതകളില്ലെന്നും സാങ്കേതിക പിഴവുകള്‍ മാത്രമാണെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. വിഎസ്എസ്സിയിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം അതീവ രഹസ്യമായി കന്യാകുമാരിയിലും പോയതായാണ് ലഭിക്കുന്ന വിവരം.

ഐഎസ്ആര്‍ഒയുടെ ഓരോ നീക്കവും ഇനി ദേശീയ സുരക്ഷാ ഏജന്‍സികളുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇനിയൊരു പരാജയം രാജ്യത്തിന്റെ ബഹിരാകാശ കുതിപ്പിനെ ബാധിക്കുമെന്നതിനാല്‍ വരാനിരിക്കുന്ന ദൗത്യങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഡോവല്‍ നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഐഎസ്ആര്‍ഒ നല്‍കിയ വിശദീകരണങ്ങളില്‍ തൃപ്തരാകാതെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അജിത് ഡോവലിനെ നേരിട്ട് അയച്ചത്. റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ ജ്വലന പിഴവ് പരിഹരിക്കാനുള്ള കര്‍ശന നടപടികള്‍ക്ക് അദ്ദേഹം ശുപാര്‍ശ ചെയ്തു.

ഡോവലിന്റെ സന്ദര്‍ശനവും തുടര്‍ന്ന് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റും ശാസ്ത്രജ്ഞര്‍ക്ക് ആശ്വാസമാകുന്നുണ്ടെങ്കിലും, സുരക്ഷാ ഏജന്‍സികളുടെ കണ്ണ് വെട്ടിച്ച് അദ്ദേഹം നടത്തിയ നീക്കങ്ങള്‍ സര്‍ക്കാരിന്റെ അതീവ ജാഗ്രതയാണ് വെളിപ്പെടുത്തുന്നത്.

Similar News