2018-ല്‍ കാളാംപറമ്പന്‍ ജോസ് കൊല്ലപ്പെട്ടതിന് പ്രതികാരമായി ആറാം വര്‍ഷം അതേദിവസം തന്നെ മകന്‍ പോളി എതിരാളിയായ കിലുക്കന്‍ ജോസിനെ വെടിവെച്ചു കൊന്നു; പിതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന മകന്റെ കടുത്ത വൈരാഗ്യം ക്രൂരകൃത്യമായി; മഞ്ഞപ്രയെ നടുക്കി ഇരട്ടക്കുഴല്‍ തോക്ക്! പോളി കുറ്റസമ്മതം നടത്തി

Update: 2026-03-19 02:23 GMT

അങ്കമാലി: പിതാവിനെ കൊലപ്പെടുത്തിയവനോടുള്ള ആറുവര്‍ഷം നീണ്ട അസാധാരണ പക ഒടുവില്‍ രക്തച്ചൊരിച്ചിലില്‍ കലാശിച്ചു. 2018-ല്‍ കാളാംപറമ്പന്‍ ജോസ് കൊല്ലപ്പെട്ടതിന് പ്രതികാരമായി, കൃത്യം ആറാം വര്‍ഷം അതേ ദിവസം തന്നെ മകന്‍ പോളി എതിരാളിയായ കിലുക്കന്‍ ജോസിനെ (51) വെടിവെച്ചു കൊന്നു. പിതാവിന്റെ ഘാതകന് നിയമപരമായ ശിക്ഷ ലഭിച്ചില്ലെന്ന വൈരാഗ്യവും, തന്നെയും അയാള്‍ അപായപ്പെടുത്തുമെന്ന ഭയവുമാണ് ഈ കൊടുംക്രൂരതയ്ക്ക് പോളിയെ പ്രേരിപ്പിച്ചത്. മഞ്ഞപ്രയെ നടുക്കിയ ഈ ഇരട്ടക്കൊലപാതക കഥയില്‍ അയല്‍വാസികളായ രണ്ട് കുടുംബങ്ങളിലെ ഗൃഹനാഥന്മാരുടെ ജീവനാണ് പൊലിഞ്ഞത്.

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങവേയാണ് വിമുക്തഭടന്‍ കൂടിയായ പോളി തന്റെ ഇരട്ടക്കുഴല്‍ തോക്കുമായി കിലുക്കന്‍ ജോസിനെ ലക്ഷ്യമിട്ടെത്തിയത്. മകന്‍ ജെറാള്‍ഡിനൊപ്പം കോതായി തോട്ടില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു ജോസ്. തന്റെ പിതാവിനെ കൊലപ്പെടുത്തിയ വ്യക്തിയെ കണ്ടതോടെ പോളിയുടെ നിയന്ത്രണം നഷ്ടമായി. തോക്കെടുത്ത പോളിയെ കണ്ട് ജോസ് പ്രാണരക്ഷാര്‍ത്ഥം ഓടിയെങ്കിലും വിട്ടില്ല. നാലു തവണയാണ് പോളി വെടിയുതിര്‍ത്തത്. ഇതില്‍ രണ്ട് വെടിയുണ്ടകള്‍ മുതുകില്‍ തറച്ചുകയറിയതോടെ ജോസ് കുളിക്കടവില്‍ കമഴ്ന്നുവീണു മരിച്ചു. ഭയന്നുപോയ മകന്‍ ഓടിമാറി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ബൈക്കില്‍ തോക്കുമായി അയ്യമ്പുഴ സ്റ്റേഷനിലെത്തി പോളി കീഴടങ്ങി.

2018 ഫെബ്രുവരി 18-നായിരുന്നു പോളിയുടെ പിതാവ് കൊല്ലപ്പെട്ടത്. വഴിത്തര്‍ക്കത്തിനിടെ കപ്പയുടെ കടഭാഗം കൊണ്ട് അടിയേറ്റാണ് അന്ന് അദ്ദേഹം മരിച്ചത്. ഈ കേസില്‍ പ്രതിയായിരുന്ന കിലുക്കന്‍ ജോസ് വിചാരണയ്ക്ക് ശേഷം പുറത്തിറങ്ങി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇത് പോളിയെ ചൊടിപ്പിച്ചിരുന്നു. തന്റെ പക്കലുള്ള ലൈസന്‍സുള്ള തോക്ക് ജോസിനെ ഭയന്നാണ് കരുതിയതെന്ന് പോളി മൊഴി നല്‍കിയെങ്കിലും, കൃത്യമായ പ്ലാനിംഗോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് കരുതുന്നു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത പ്രതി ഇപ്പോള്‍ ആലുവ സബ് ജയിലിലാണ്.

തിങ്കളാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് മകന്‍ ജെറാള്‍ഡിനൊപ്പം കോതായി തോട്ടില്‍ കുളിക്കാനെത്തിയപ്പോഴാണ് കിലുക്കന്‍ ജോസിന് നേരെ പോളി വെടിയുതിര്‍ത്തത്. ഇരട്ടക്കുഴല്‍ തോക്കുമായി എത്തിയ പോളി നാല് തവണയാണ് വെടിവെച്ചത്. ആദ്യ വെടിയേറ്റ ജോസ് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നെത്തിയ പോളി പുറകില്‍ നിന്ന് വീണ്ടും വെടിവെക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഭയന്നോടിയ മകന്‍ നാട്ടുകാരെ വിവരമറിയിച്ചപ്പോഴേക്കും ജോസ് കുളിക്കടവില്‍ കമഴ്ന്നുവീണ് മരിച്ചിരുന്നു. കൃത്യത്തിന് ശേഷം ബൈക്കില്‍ തോക്കുമായി അയ്യമ്പുഴ പോലീസ് സ്റ്റേഷനില്‍ പോളി കീഴടങ്ങുകയായിരുന്നു. വിമുക്തഭടനായ പോളി കളമശേരിയിലെ സ്വകാര്യ സുരക്ഷാ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. തന്റെ പക്കലുള്ള ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയത്.

2018 ഫെബ്രുവരി 18-നായിരുന്നു പോളിയുടെ പിതാവ് കാളാംപറമ്പന്‍ ജോസ് കൊല്ലപ്പെട്ടത്. വഴിത്തര്‍ക്കത്തിനിടെ കപ്പയുടെ കടഭാഗം കൊണ്ടുള്ള അടിയേറ്റാണ് അദ്ദേഹം മരിച്ചത്. ഈ കേസില്‍ പ്രതിയായിരുന്ന കിലുക്കന്‍ ജോസിനെ കോടതി വെറുതെ വിട്ടതിനെത്തുടര്‍ന്ന് ഇയാള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. തന്റെ പിതാവിന്റെ കൊലപാതകി ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങിയത് പോളിയില്‍ വന്‍ പ്രതികാര ബുദ്ധി വളര്‍ത്തി. ജോസിനെ കാണുമ്പോഴൊക്കെ നിയന്ത്രണം നഷ്ടമാകുമെന്നും അയാള്‍ തന്നെയും അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നതായും പോളി മൊഴി നല്‍കിയിട്ടുണ്ട്.

സംഭവദിവസം ജോസ് തന്നെ കളിയാക്കിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്നും പ്രതി പറയുന്നു. എന്നാല്‍ കൃത്യമായ പ്ലാനിംഗോടെയുള്ള പ്രതികാരമാണ് നടന്നതെന്നാണ് പോലീസ് നിഗമനം. പ്രതിയെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News