ഇന്ത്യയെ ബുള്‍ഡോസ് ചെയ്യാന്‍ നോക്കേണ്ടെന്നും മുന്‍പും ശത്രുതാപരമായ സമീപനം സ്വീകരിച്ച ഭരണകൂടങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും പറഞ്ഞ 'ദുരന്തര്‍'! മോദിയുടെ താക്കീതുമായി അജിത് ഡോവല്‍; വിരട്ടല്‍ വേണ്ടെന്ന് അമേരിക്കയോട് കട്ടായം; ഒടുവില്‍ ഇന്ത്യയുടെ വഴിക്കു വന്ന് ട്രംപ്; ഡോവല്‍ ഇഫക്ട് ചര്‍ച്ചകളില്‍
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാറിനു പിന്നില്‍ അരങ്ങേറിയത് മാസങ്ങള്‍ നീണ്ട കടുത്ത നയതന്ത്ര പോരാട്ടം. വിരട്ടലും വിലപേശലും ഇന്ത്യയോട് വേണ്ടെന്നും വേണമെങ്കില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലം തീരും വരെ കാത്തിരിക്കാന്‍ ഇന്ത്യയ്ക്ക് മടിയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. കഴിഞ്ഞ സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് 'ഓപ്പറേഷന്‍ ട്രംപി'ന് ഡോവല്‍ തുടക്കമിട്ടത്.
ഇന്‍ഡോ-അമേരിക്കന്‍ വ്യാപാരക്കരാറിനു പിന്നില്‍ ഇന്ത്യ നടത്തിയ അതിശക്തമായ നയതന്ത്ര പോരാട്ടത്തിന്റെ വിവരങ്ങള്‍ പുറത്തു വരികയാണ്. വിരട്ടലും വിലപേശലും ഇന്ത്യയോട് വേണ്ടെന്നും കരാറില്‍ വഴങ്ങുന്നതിനേക്കാള്‍ ഭേദം ട്രംപ് ഭരണകൂടത്തിന്റെ കാലാവധി തീരും വരെ കാത്തിരിക്കുന്നതാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സെപ്റ്റംബറില്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു 'ഡോവല്‍ സ്‌റ്റൈലിലുള്ള' ഈ താക്കീത്. പാകിസ്ഥാനെ ഇന്ത്യ പാഠം പഠിപ്പിച്ചത് എങ്ങനെയന്ന് പറയുന്ന 'ദുരന്തര്‍' സിനിമ സൂപ്പര്‍ ഹിറ്റാണ്. ആ ഇന്റലിജന്‍സ് ബുദ്ധിക്ക് പിന്നില്‍ ആരെന്ന് വ്യ്ക്തമായി തന്നെ സിനിമ കാണിക്കുന്നുണ്ട്. ദുരന്തര്‍ സിനിമ സൂപ്പര്‍ ഹിറ്റായി ഓടുമ്പോഴാണ് ഡോവലിന്റെ അമേരിക്കന്‍ ഇടപെടലും ചര്‍ച്ചകളില്‍ എത്തുന്നത്.
വ്യാപാരക്കരാര്‍ അമേരിക്കയുടെ വിജയമാണെന്ന് ട്രംപ് ഭരണകൂടം കൊട്ടിഘോഷിക്കുമ്പോഴും, ഇന്ത്യയുടെ കടുത്ത നിലപാടിനു മുന്നില്‍ വാഷിംഗ്ടണ്‍ മുട്ടുമടക്കിയെന്നതാണ് വസ്തുത. 50 ശതമാനം വരെ തീരുവ ചുമത്തിയും റഷ്യന്‍ എണ്ണയുടെ പേരില്‍ പിഴച്ചുങ്കം ഏര്‍പ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയ ട്രംപിനെ, അതേ നാണയത്തിലാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയുടെ ക്ഷീര, കാര്‍ഷിക മേഖലകളിലേക്ക് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം നല്‍കണമെന്ന ആവശ്യത്തിന് മോദി സര്‍ക്കാര്‍ വഴങ്ങാതിരുന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. സെപ്റ്റംബറില്‍ റഷ്യന്‍, ചൈനീസ് നേതാക്കളുമായി പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് അജിത് ഡോവല്‍ വാഷിംഗ്ടണിലെത്തിയത്. ഇന്ത്യയെ ബുള്‍ഡോസ് ചെയ്യാന്‍ നോക്കേണ്ടെന്നും മുന്‍പും ശത്രുതാപരമായ സമീപനം സ്വീകരിച്ച ഭരണകൂടങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ഡോവല്‍ ഓര്‍മ്മിപ്പിച്ചു. ഇന്ത്യയെ പൊതുവേദികളില്‍ വിമര്‍ശിക്കുന്നത് നിര്‍ത്താതെ ചര്‍ച്ചകള്‍ മുന്നോട്ട് പോകില്ലെന്നും അദ്ദേഹം റൂബിയോയോട് തുറന്നടിച്ചു.
ഡോവലിന്റെ ഈ കടുത്ത നിലപാടിന് പിന്നാലെയാണ് ട്രംപിന്റെ സമീപനത്തില്‍ മാറ്റമുണ്ടായത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ട്രംപ് നേരിട്ട് വിളിച്ച് ആശംസകള്‍ നേര്‍ന്നതും പിന്നീട് നാലിലധികം തവണ ഫോണില്‍ സംസാരിച്ചതും ഈ മഞ്ഞുരുകലിന്റെ ഭാഗമായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരെ ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോ നടത്തിയ 'ചോരപ്പണം' പരാമര്‍ശത്തെയും ഇന്ത്യ ശക്തമായി നേരിട്ടു. വാക്കുകള്‍ അതിരുവിടുകയാണെന്ന ഡോവലിന്റെ മുന്നറിയിപ്പിന് പിന്നാലെ വൈറ്റ് ഹൗസില്‍ നിന്നുള്ള പരസ്യ വിമര്‍ശനങ്ങള്‍ കെട്ടടങ്ങി. ഒടുവില്‍, ഇന്ത്യ ആവശ്യപ്പെട്ടതുപോലെ തീരുവ 18 ശതമാനമായി കുറയ്ക്കാനും പിഴച്ചുങ്കം ഒഴിവാക്കാനും ട്രംപ് തയ്യാറാവുകയായിരുന്നു. കാര്‍ഷിക മേഖലയിലെ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കാതെ തന്നെ കരാറിലെത്താന്‍ കഴിഞ്ഞത് മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.
താരിഫ് യുദ്ധത്തിന്റെ പേരില്‍ 50 ശതമാനം വരെ തീരുവ ചുമത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയ ട്രംപിന്റെ തന്ത്രങ്ങള്‍ ഡോവലിന്റെ കടുപ്പമേറിയ നിലപാടിനു മുന്നില്‍ പാളുകയായിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴചുങ്കം ചുമത്തിയും കാര്‍ഷിക-ക്ഷീര മേഖലകളില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂജ്യം തീരുവ ആവശ്യപ്പെട്ടും വിരട്ടിയ ട്രംപ് ഭരണകൂടത്തോട്, 'ദേശീയ താത്പര്യം ബലികഴിച്ചുള്ള കരാറിന് ഇന്ത്യയില്ല' എന്നതായിരുന്നു ഡോവലിന്റെ മറുപടി. മുന്‍പ് പല ശത്രുതാപരമായ അമേരിക്കന്‍ ഭരണകൂടങ്ങളെയും ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്നും ട്രംപിന് വഴങ്ങുന്നതിനേക്കാള്‍ ഭേദം കാത്തിരിക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പൊതുവേദികളില്‍ ഇന്ത്യയെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കാതെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഡോവല്‍ കര്‍ക്കശമായി പറഞ്ഞതോടെ വൈറ്റ് ഹൗസിന്റെ സ്വരം മാറി. റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ 'ചോരപ്പണം' എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാരോയുടെ വാക്കുകള്‍ അതിരുവിടുകയാണെന്നും ഡോവല്‍ റൂബിയോയോട് തുറന്നടിച്ചു. ഈ 'കടുപ്പമേറിയ' സന്ദേശത്തിന് പിന്നാലെയാണ് ട്രംപ് മോദിയെ നേരിട്ട് വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതും ബന്ധം വീണ്ടും ഊഷ്മളമായതും.
ഒടുവില്‍, കാര്‍ഷിക-ക്ഷീര മേഖലകളെ തൊടാതെ തന്നെ തീരുവ 18 ശതമാനമായി കുറയ്ക്കാന്‍ ട്രംപ് സമ്മതിച്ചു. അദാനി വിഷയത്തിലും എപ്സ്റ്റീന്‍ ഫയലുകളിലും മോദിയെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക കരാര്‍ ഒപ്പിടുവിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ്, ഇന്ത്യയുടെ നയതന്ത്ര കരുത്ത് തെളിയിക്കുന്ന ഡോവലിന്റെ ഈ 'ദുരന്തര്‍' നീക്കങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ 'ഓട്ടോപൈലറ്റ്' മോഡിലാണെന്നും ആരുടെയും ഔദാര്യം കാത്തുനില്‍ക്കില്ലെന്നും ഡോവല്‍ നല്‍കിയ താക്കീതാണ് ട്രംപിനെ ഒടുവില്‍ വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്.
