ജോസ് കെ. മാണി മത്സരിക്കട്ടെ എന്നത് വെറും 'ആഗ്രഹം' മാത്രമെന്ന് ചെയര്‍മാന്‍; മന്ത്രിയ്‌ക്കെതിരെ ജോസ് കെ മാണി പരസ്യമായി രംഗത്ത് വരില്ല; പക്ഷേ റോഷിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം; സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കടുത്ത വിമര്‍ശനത്തിന് സാധ്യത; പാലായില്‍ തോല്‍പ്പിക്കാനുള്ള ഗൂഡാലോചന സിന്താദ്ധവും തയ്യാര്‍; കേരളാ കോണ്‍ഗ്രസ് കനല്‍ എരിയുന്നു

Update: 2026-02-14 05:53 GMT

കൊച്ചി: ഒരു പാര്‍ട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് പോലെയുള്ള ഗൗരവകരമായ ചര്‍ച്ചയാക്കി മാറ്റേണ്ടതില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും ചെയര്‍മാന്‍ തന്നെ അത് പ്രഖ്യാപിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റോഷി അഗസ്റ്റിനുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും റോഷിയുടെ പരാമര്‍ശങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും ജോസ് കെ. മാണി കൊച്ചിയില്‍ പറഞ്ഞു.

ജോസ് കെ. മാണി കാര്യങ്ങളെ ലഘൂകരിച്ച് കാണാന്‍ ശ്രമിക്കുമ്പോഴും പാര്‍ട്ടിനുള്ളിലെ സാഹചര്യം അത്ര ശാന്തമല്ലെന്നാണ് സൂചനകള്‍. ചെയര്‍മാന്റെ പാലായിലെ ശോഭ കെടുത്തുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനയാണ് റോഷി അഗസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍. ജോസ് കെ. മാണിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍പേ റോഷി അഗസ്റ്റിന്‍ നടത്തിയ ഏകപക്ഷീയമായ പ്രഖ്യാപനം അച്ചടക്കലംഘനമാണെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. വരാനിരിക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ റോഷി അഗസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ട്.

പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ചെയര്‍മാനെ മറികടന്ന് റോഷി അഗസ്റ്റിന്‍ മൈക്ക് എടുത്തത് ശരിയായ നടപടിയല്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. ഇടതുമുന്നണിയുടെ വികസന മുന്നേറ്റ ജാഥ നടക്കുമ്പോള്‍ ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കിയത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ റോഷി അഗസ്റ്റിന്‍ ആ സ്വാതന്ത്ര്യം എടുത്തതാണെന്നും മൈക്ക് തട്ടിപ്പറിച്ച് സംസാരിക്കുകയല്ല ഉണ്ടായതെന്നുമാണ് ജോസ് കെ. മാണിയുടെ ഔദ്യോഗിക വിശദീകരണം. സംഘടിതമായ നീക്കങ്ങളിലൂടെ ജാഥയുടെ ശോഭ കെടുത്താന്‍ പെയ്ഡ് പ്ലാറ്റ്ഫോമുകള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതില്‍ തര്‍ക്കങ്ങള്‍ക്കോ ആശയക്കുഴപ്പങ്ങള്‍ക്കോ സ്ഥാനമില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വിശദീകരിക്കുന്നു. ചെയര്‍മാന്‍ തന്നെയാണ് തീരുമാനിക്കുന്നത്, അതില്‍ സംശയം വേണ്ടയെന്ന് റോഷി അഗസ്റ്റിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി തീരുമാനിച്ചു എന്നല്ല, തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്. മാധ്യമങ്ങള്‍ ഭാവനയില്‍ നിന്നും വിശദീകരിക്കുന്നതുകൊണ്ടാണ് തിരുത്തേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. മൈക്ക് തട്ടിപ്പറിക്കുകയല്ല ഉണ്ടായതെന്നും സഹോദരതുല്യരാണ് തങ്ങളെന്നും ആ സ്വാതന്ത്ര്യം റോഷി അഗസ്റ്റിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനലുകള്‍ നല്‍കുന്ന പല വാര്‍ത്തകളും സ്വന്തമായി നിര്‍മ്മിക്കുന്ന നരേറ്റീവുകള്‍ മാത്രമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഒരു പാര്‍ട്ടി അംഗം തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും അത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതുപോലെ ഗൗരവകരമായ ചര്‍ച്ചയാക്കി മാറ്റേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ തിരഞ്ഞെടുപ്പും വളരെ പ്രധാനപ്പെട്ടതാണ്. വിവാദങ്ങള്‍ക്ക് പിന്നാലെയല്ല, വികസനങ്ങള്‍ക്ക് പിന്നാലെ പോകണം. അതനുസരിച്ച് വേണം ഈ തിരഞ്ഞെടുപ്പിനെ കാണാനെന്നും ജോസ് കെ മാണി വ്യക്തമാക്കി. പാര്‍ട്ടി നേതൃത്വവും അണികളും താന്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകാം, എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരാള്‍ മത്സരിക്കുമെന്ന് പറയുന്നതില്‍ എവിടെയാണ് ഇത്ര കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ അതേവേദിയില്‍ വച്ചുതന്നെതാനോ സിറ്റിങ് എംഎല്‍എമാരോ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പിച്ചു പറയാനാകില്ലെന്ന് പറഞ്ഞത് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതിന്റെ സൂചനകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Similar News